സാങ്കേതിക വിദ്യയുടെ വരവോടെ മനുഷ്യന്റെ പ്രവർത്തനങ്ങൾ ഏറെ ലഘൂകരിക്കപ്പെടുകയാണ് ചെയ്യേണ്ടത്. അത് തന്നെയാണ് ഇന്നിറങ്ങുന്ന പല ഉപകാരണങ്ങളിലൂടെയും മനുഷ്യന് സാധ്യമാകുന്നതും മനുഷ്യൻ സാധ്യമാക്കേണ്ടതും. എന്നാൽ പലരും ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും തെറ്റായ രീതിയിൽ ഉപയോഗിക്കുകയും അതിന് അടിമപ്പെടുകയും ചെയ്യുന്ന പ്രവണതയാണ് ഇന്ന് പൊതുവെ കണ്ടുവരുന്നത്. അത്തരത്തിൽ ഏറെ വിചിത്രമായ ഒരു സംഭവമാണ് ഇവിടെ പറയാൻ പോകുന്നത്. നമ്മുടെ കുട്ടികളെ ഈ നിലക്ക് വളർത്തുകയാണെങ്കിൽ നമ്മുടെ മക്കളും ഇതുപോലെയെല്ലാം ആയി അത്ര വിചിത്രമല്ലാത്ത ഒരു സാധാരണ സംഭവമായി ഇത് മാറാൻ അധികം കാലം വേണ്ടിവരില്ല.
ഒമ്പതു വയസ്സുള്ള ഒരു പെൺകുട്ടിയാണ് ഇവിടെ ഏറെ പ്രശസ്തമായ frotnite ഗെയിം കളിച്ചു കളിയിൽ അടിമപ്പെട്ട് വീട്ടുകാരെയും സുഹൃത്തുക്കളെയും ചുറ്റുപാടുകളെയും പഠനത്തിനെയും എല്ലാം മറന്ന് കളി മാത്രമായി നടന്ന് അവസാനം റിഹാബ് സെന്ററിൽ എത്തിയത്. എന്തിന് ഒരുവേളയിൽ ഗെയിം കളിക്കുന്നത് തടയാൻ ശ്രമിച്ച സ്വന്തം പിതാവിനെ വരെ അടിക്കാൻ ശ്രമിച്ചു ഈ പെൺകുട്ടി. മറ്റൊരു അവസരത്തിൽ കളിയിൽ നിന്ന് പിന്മാറാൻ മടിച്ചത് കാരണം സ്വന്തം വസ്ത്രത്തിൽ മൂത്രമൊഴിച്ച് അത് മാറ്റാൻ പോലും തയ്യാറാകാതെ അതിൽ തന്നെ ഇരുന്ന് കളിച്ചു. അത്രക്കും ഗെയിമിനോട് അടിമപ്പെട്ടുപോയി.
ജൂലായ് മാസം പുറത്തിറങ്ങിയതിന് ശേഷം 40 മില്യണിന് മേൽ ആളുകൾ ഡൗൺലോഡ് ചെയ്ത് കളിച്ച Fortnite ഗെയിം ഇതിന് മുമ്പും ഇത്തരത്തിൽ പല ആളുകളും അടിമപ്പെട്ടുപോയ സംഭവങ്ങൾ നമ്മൾ വായിച്ചിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം ഏറെ ഭയാനകമായ നാളെയുടെ വാഗ്ദാനങ്ങളായ അതിലേറെ നമ്മുടെ ലാളനയും സ്നേഹവും കിട്ടി വളരേണ്ട മക്കൾ അതിന് പകരം ഇത്തരം ഗെയിമുകളിൽ ഇത്ര ചെറുപ്പത്തിലേ മുഴുകി ജീവിതം തന്നെ ഇല്ലാതാക്കുന്നതാണ് വിഷമകരമായ കാര്യം.
രാത്രിയും പകലുമെന്നൊന്നും ബേധമില്ലാതെ മുഴുവൻ സമയവും വീട്ടുകാർ കാണേയും അവർ അറിയാതെ രഹസ്യമായുമെല്ലാം തന്നെ ഈ കുട്ടി ഗെയിം കളിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. വീട്ടിൽ ഒരു Xbox വാങ്ങിക്കൊടുത്തതോടെ കുട്ടി മുഴുവൻ സമയവും അതിന് മുന്നിലായി. അവസാനം സഹികെട്ട് കുട്ടിയെ കളിക്കുന്നത് തടയാൻ ചെന്ന അച്ഛനെ അടിക്കുക വരെ ചെയ്ത കുട്ടി നേരത്തെ പറഞ്ഞ പോലെ ഒരു നിമിഷം പോലും ഗെയിം ഒഴിവാകാതിരിക്കാൻ ഇട്ട വസ്ത്രത്തിൽ തന്നെ മൂത്രമൊഴിച്ച് അത് മാറ്റുക പോലും ചെയ്യാതെ അതേ അവസ്ഥയിൽ കഴിയുകയായിരുന്നു. അങ്ങനെയാണ് അവസാനം കുട്ടിയെ റീഹാബ് കേന്ദ്രത്തിലേക്ക് എത്തിക്കേണ്ടി വന്നത്. ഡെയിലി മെയിൽ യുകെ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പേരും മറ്റു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
സ്മാർട്ഫോണുകളിലൂടെയും ഗെയിമുകളിലൂടെയുമാണ് ആളുകൾ ഏറെ ഇത്തരത്തിൽ ജോലിക്കും പഠിപ്പിനും ഒന്നും പോകാതെ അടിമപ്പെട്ടു കിടക്കുന്നത് നമുക്ക് കാണാൻ കഴിയുക. നമ്മുടെ സ്വന്തം വീടുകളിലേക്ക് തന്നെ നോക്കുമ്പോൾ നമുക്ക് അതിന് നിരവധി ഉദാഹരണങ്ങൾ കാണാൻ സാധിക്കും. സ്മാർട്ഫോൺ പോലെ, ഗെയിമുകൾ പോലെ കുട്ടികളെ ഇത്രമാത്രം സ്വാധീനിക്കുന്ന വേറെ ഘടകങ്ങൾ ഇല്ലാ എന്ന് തന്നെ പറയാം. നമ്മൾ ആണെങ്കിലോ കുട്ടി ഒന്ന് കരയുമ്പോഴേക്കും കരച്ചിൽ മാറ്റാൻ, കുട്ടിയുടെ വാശിക്ക് വഴങ്ങി, കുട്ടിയെ സന്തോഷിപ്പിക്കാൻ എന്ന് തുടങ്ങി തൊട്ടതിനും പിടിച്ചതിനുമെല്ലാം ഫോൺ ഉപയോഗിക്കാൻ കൊടുക്കുന്നു. ഫോൺ കിട്ടിയ ഉടൻ കുട്ടി ഗെയിമിലേക്കും ഇന്റെർനെറ്റിലേക്കും സകലതും മറന്ന് ലയിച്ചു ചേരുന്നു.
ഫലമോ പ്രത്യേകിച്ച് യാതൊരു ഉപകാരവും നമുക്കോ കുടുംബത്തിനോ സമൂഹത്തിനോ ഇല്ലാത്ത സമൂഹവുമായി യാതൊരു പ്രതിബദ്ധതയുമില്ലാത്ത പന്നിക്കുട്ടികളെ പോലെ അവരെ നമ്മൾ തന്നെ വളർത്തിയെടുക്കാൻ സഹായിക്കുന്നു. എന്ന് നമ്മൾ തന്നെ മുൻകൈ എടുത്ത് ഇത്തരം പ്രവണതകളെ നിർത്തുന്നുവോ, എന്ന് നമ്മുടെ കുട്ടികളോട് ഫോൺ ഉപയോഗിക്കുന്നതിൽ ഒരു നിയന്ത്രണം കൊണ്ടുവരുന്നുവോ അന്നേ കുട്ടികൾ നന്നാവൂ. അല്ലാത്ത പക്ഷം നാളെ ഈ സംഭവം പോലെ നമ്മെ തല്ലാനും കൊല്ലാനുമൊക്കെ പ്രാപ്തിയുള്ള മക്കളെ നമുക്ക് നേരിട്ട് കാണേണ്ടി വരും.