ഒരു വാട്‌സ്‌ആപ്പ് ഗ്രൂപ്പ് യുഐഡിഎയില്‍ നിന്നുള്ള ആധാര്‍ വിവരങ്ങള്‍ 500 രൂപയ്‌ക്ക് വില്‍ക്കുന്നതായുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മാത്രമല്ല 300 രൂപ കൂടി നല്‍കുകയാണെങ്കില്‍ ആധാര്‍ വിവരങ്ങള്‍ പ്രിന്റ് ചെയ്‌തു നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആധാര്‍ വിവരങ്ങള്‍ പൂര്‍ണ സുരക്ഷിതമെന്ന് യുഐഡിഎഐ
എന്നാല്‍ ഇപ്പോള്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാര്‍ വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ചുള്ള ആരോപണങ്ങള്‍ നിക്ഷേധിച്ചിരിക്കുകയാണ്.
ബയോമെട്രിക് രേഖകള്‍ ഉള്‍പ്പടെയുള്ള ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണന്ന് അതോറിറ്റി പ്രസ്‌താവനയിലൂടെ അറിയിച്ചു.
ട്രിബ്യുണില്‍ വന്നത് തെറ്റായ റിപ്പോര്‍ട്ട് ആണന്നും യുഐഡിഎഐ പറഞ്ഞു.
ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും തികച്ചും സുരക്ഷിതമാണന്നും യുഐഡിഎഐ പ്രസ്‌താവനയില്‍ പറയുന്നു.
പരാതി പരിഹരിക്കുക എന്ന് ഉദ്ദേശത്തോടെയാണ് നിയുക്ത വ്യക്തികള്‍ക്ക് തിരച്ചില്‍ സംവിധാനം ലഭ്യമാക്കിയതെന്ന് അതോറിറ്റി അറിയിച്ചു. മാത്രമല്ല 12 അക്ക ആധാര്‍ നമ്പര്‍ മാത്രം നല്‍കി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായം തേടാം.
"പരാതി പരിഹാര തിരച്ചില്‍ സംവിധാനം ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഈ സംവിധാനം പൂര്‍ണമായും യുഐഡിഎഐയുടെ നിരീക്ഷണത്തിലാണ്. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിക്കും" അതോറിറ്റി അറിയിച്ചു. .
ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണ് ബയോമെട്രിക്‌സ് ഇല്ലാതെ ഇതില്‍ നിന്നും ലഭ്യമാകുന്ന യാതൊരു വിവരങ്ങളും ദുരുപയോഗം ചെയ്യാന്‍ കഴിയില്ല. 12 അക്ക ആധാര്‍ നമ്പര്‍ രഹസ്യമായിട്ടുള്ളതല്ല. വിവിധ സേവനങ്ങള്‍ക്ക് വേണ്ടിയും സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷ ആനുകൂല്യങ്ങള്‍ നേടുന്നതിന് വേണ്ടിയും ആധാര്‍ ഉടമ ആഗ്രഹിക്കുമ്പോള്‍ ഈ മ്പര്‍ അംഗീകൃത ഏജന്‍സികളുമായി പങ്കുവയ്‌ക്കാം.
ആധാര്‍ നമ്പറിന്റെ ശരിയായ ഉപയോഗം സുരക്ഷ , സാമ്പത്തിക ഭീഷണികള്‍ ഉണ്ടാക്കില്ല. ആധാര്‍ നമ്പര്‍ ലഭ്യമായതു കൊണ്ട് മാത്രം സാമ്പത്തികവും അല്ലാത്തതുമായ തട്ടിപ്പുകള്‍ സാധ്യമല്ല, ആധികാരികത ഉറപ്പ് വരുത്തുന്നതിന് നിര്‍ദ്ദിഷ്ട വ്യക്തിയുടെ വിരലടയളാവും കണ്ണിന്റെ വിവരങ്ങളും മറ്റും ആവശ്യമാണ്.
യുഐഡിഎഐ ഡേറ്റ സെന്ററുകളും അടിസ്ഥാന സൗകര്യങ്ങളും ഉയര്‍ന്ന സുരക്ഷ ഉറപ്പ് വരുത്തുന്ന മികച്ച സാങ്കേതിക വിദ്യയോട് കൂടിയുള്ളതാണ്.
അഞ്ഞൂറ് രൂപ നല്‍കി 3 മിനുട്ടിനുള്ളില്‍ യുഐഡിഎഐയില്‍ സമര്‍പ്പിച്ചിട്ടുള്ള പേര്, മേല്‍വിലാസം, പിന്‍കോഡ്, ഫോട്ടോ ഫോണ്‍ നമ്പര്‍ , ഇമെയ്‌ല്‍ എന്നിവ അടങ്ങിയ വ്യക്തികളുടെ വിവരങ്ങള്‍ ഒരു ഏജന്റ് വഴി ന്യൂസ്‌പേപ്പറിന് ലഭ്യമായി എന്നാണ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ റിപ്പോര്‍ട്ട് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.
300 രൂപ കൂടി അധികം നല്‍കിയപ്പോള്‍ ആധാര്‍ നമ്പര്‍ നല്‍കി ആധാര്‍ കാര്‍ഡ് പ്രിന്റ് ചെയ്‌ത് എടുക്കുന്നതിനുള്ള സോഫ്‌റ്റ് വെയര്‍ കൂടി ഏജന്റ് ലഭ്യമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വാട്‌സ്‌ആപ്പില്‍ അജ്ഞാതമായ ഒരു ഗ്രൂപ്പ് ഉണ്ടാക്കി ആറ് മാസം മുമ്പ് തുടങ്ങിയതാണ് ഈ തട്ടിപ്പ് എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്നും ട്രിബ്യൂണ്‍ അവകാശപ്പെടുന്നുണ്ട്.
യുഐഡിഎഐ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി പൊതു സേവന കേന്ദ്ര പദ്ധതിയുടെ (സിഎസ്‌സിഎസ്) കീഴില്‍ വരുന്ന ഇലക്ടോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം നിയമിച്ചിട്ടുള്ള മൂന്ന് ലക്ഷത്തോളം ഗ്രാമണ തല സംരംഭക പ്രവര്‍ത്തകരെയാണ് ഇത്തരം ഗ്രൂപ്പുകള്‍ ലക്ഷ്യമിടുന്നത്.
ആധാര്‍കാര്‍ഡ് നിര്‍മിക്കുന്നതിനുള്ള ചുമതല തുടക്കത്തില്‍ സിഎസ്‌സിഎസ് പ്രവര്‍ത്തകര്‍ക്കായിരുന്നു. പിന്നീട് അത് പിന്‍വലിച്ചു.സുരക്ഷ ലംഘനങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനായി കഴിഞ്ഞ നവംബര്‍ മുതല്‍ പോസ്‌റ്റ് ഓഫീസുകള്‍ക്കും നിയുക്ത ബാങ്കുകള്‍ക്കും മാത്രമായി ഈ സേവനം പരിമിതപ്പെടുത്തിയിരുന്നു.