വളരെ അപൂർവ്വമായി മാത്രം സംഭവിക്കാറുള്ള ചില കാര്യങ്ങളുണ്ട്. കേൾക്കുമ്പോൾ അതിശയം കൊണ്ട് അൽപനേരം മിണ്ടാതെ വരെയായിപ്പോകുന്ന ചില യഥാർത്ഥ സംഭവങ്ങൾ. അത്തരത്തിൽ ഒരു സംഭവം ഈയടുത്ത് നമ്മുടെ നാട്ടിൽ നടക്കുകയുണ്ടായി. പഞ്ചാബിലെ ജാലഹബാദിൽ നിന്നുള്ള ഹർപീത് സിങ് മേഹാമി എന്ന 45കാരന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവമാണ് ഇന്നിവിടെ പറയാൻ പോകുന്നത്.
നേരത്തെ പറഞ്ഞില്ലേ, അപൂർവ്വമായി മാത്രം സംഭവിക്കാറുള്ള ചില കാര്യങ്ങളുണ്ട് എന്ന്. അതിനെ ന്യായീകരിക്കുന്നതായിരുന്നു ഹർപീത് സിങ് മേഹാമിയുടെ ജീവിതത്തിൽ കഴിഞ്ഞ രണ്ടര വർഷം കൊണ്ട് നടന്നത്. രണ്ടര വർഷം നീണ്ട നിയമ പോരാട്ടത്തിനും കാത്തിരിപ്പിനും ഒടുവിൽ ഹർപീതിന് തന്റെ നഷ്ടപ്പെട്ടുപോയ സാംസങ്ങ് ഫോൺ തിരിച്ചുകിട്ടിയിരിക്കുകയാണ്. ഇത് കിട്ടുന്നതിനായി ചെലവാക്കിയതാവട്ടെ മൂന്നര ലക്ഷത്തോളം രൂപയും. ഒപ്പം അപമാനവും ഏറെ സഹിക്കേണ്ടി വന്നു. എങ്ങനെ ഇത്രയധികം പണം ചെലവാക്കേണ്ടി വന്നു എന്നതടക്കമുള്ള കാര്യം ചുവടെ വായിക്കാം.
2015 ഒക്ടോബർ മാസത്തിലാണ് തന്റെ കടയിൽ വെച്ച് 6500 രൂപയോളം അന്ന് വില വരുന്ന സാംസങിന്റെ ഫോൺ മോഷ്ടിക്കപ്പെട്ടത്. സംഭവത്തെ തുടർന്ന് ഒക്ടോബർ 26 ന് കേസ് രെജിസ്റ്റർ ചെയ്ത പ്രകാരം പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും കാര്യമായൊന്നും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായില്ല. അതുകൊണ്ട് രണ്ടു ദിവസം കൊണ്ട് തന്നെ പോലീസ് അന്വേഷണം നിർത്തുകയുമുണ്ടായി. ഇതിനെ തുടർന്നാണ് ഹർപീതിന്റെ നിയമപോരാട്ടം തുടങ്ങുന്നത്.
രണ്ടു ദിവസം കൊണ്ട് അന്വേഷണം നിർത്തിയ പോലീസിന്റെ അനാസ്ഥ കണ്ട് പക്ഷെ പിന്മാറാൻ ഹർപീതിന് പറ്റിയില്ല. അദ്ദേഹം മുതിർന്ന പല പോലീസ് ഉദ്യോഗസ്ഥരെയും കണ്ടു. പക്ഷെ കാര്യമായ ഫലമുണ്ടായില്ല. അങ്ങനെ 2016 ൽ പഞ്ചാബ്, ഹരിയാന ഹൈകോടതിയെ അദ്ദേഹം സമീപിക്കുകയുണ്ടായി. അങ്ങനെ കേസ് അന്വേഷിച്ചിരുന്ന എസ്.എ.ഒ ജാവന്ത് സിംഗ്, അന്വേഷണ ഉദ്യോഗസ്ഥൻ കാശ്മീർ സിംഗ്, ഹെഡ് കോൺസ്റ്റബിൾ ഭജൻ സിംഗ് എന്നിവർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. പക്ഷെ കാര്യങ്ങൾ അവിടം കൊണ്ടൊന്നും അവസാനിക്കുകയുണ്ടായില്ല.
ഈ സംഭവത്തിന് ശേഷം ചില പോലീസ് ഉദ്യോഗസ്ഥർ എഫ്ഐആർ പിൻവലിക്കാനും ഹർപീതിനെ ഒരു കള്ളക്കേസിൽ കുടുക്കാനും വരെ ശ്രമിക്കുകയുണ്ടായി. അങ്ങനെ 2017 ജൂലായ് 7ന് ഹർപീത് ഡിജിപി സുരേഷ് അറോറയെ കാണുകയും വീണ്ടുമൊരു കേസ് നടത്താൻ ആവശ്യപ്പെടുകയും ചെയ്യുകയുണ്ടായി. അങ്ങനെ അന്വേഷണം അവസാനം ഫലം കാണുകയായിരുന്നു.
അങ്ങനെ മുഖിതാർ സിങ്ങ് എന്ന ഉദ്യോഗസ്ഥന്റെ അന്വേഷണത്തിനൊടുവിൽ ജലാലാബാദ് സിവിൽ ഹോസ്പിറ്റലിലെ യോവൻ കുമാർ എന്ന ആളുടെ അടുത്തു നിന്നും ഫോൺ കണ്ടെത്തുകയായിരുന്നു. അങ്ങനെ ഈ ജൂൺ 21ന് കോടതി മുഖാന്തരം ഫോൺ ഹർപീതിന് കൈമാറുകയായിരുന്നു. ഇവിടെ ഇത്തരത്തിൽ ഒരു ശ്രമത്തിലൂടെ നീതി ലഭ്യമാക്കാൻ ഈ മധ്യവയസ്കന് ചെലവായത് മൊത്തം 3.5 ലക്ഷം രൂപയോളമായിരുന്നു. വെറും 6500 രൂപയുടെ ഫോൺ ആണെങ്കിലും തനിക്ക് നീതികിട്ടാൻ വേണ്ടി ഇത്രയും സമയവും പണവും ചിലവായതിനെതിരെ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കാനൊരുങ്ങുകയാണ് ഹർപീത് ഇപ്പോൾ.