എയർടെൽ സ്വയം ഒരു വലിയ പൊല്ലാപ്പിലേക്ക് എടുത്തുചാടിയിരിക്കുകയാണ് ഇന്നലെ. ഇന്നലെ അതായത് ജൂൺ 18ന് ഒരു കസ്റ്റമറുടെ ആവശ്യപ്രകാരം മുസ്ലിം കസ്റ്റമർ കെയർ റെപ്രസെന്റേറ്റീവിനെ മാറ്റി ഹിന്ദു ആയ ഒരാളെ വെക്കണം എന്ന കാര്യത്തിനോട് അനുകൂലമായി പ്രതികരിക്കുക വഴിയാണ് എയർടെൽ വിവിവാദങ്ങളിലേക്ക് എത്തിയിരിക്കുന്നത്.
എയർടെൽ ഡയറക്ട് ടു ഹോം (DTH) ഉപഭോക്താവായ പൂജ സിങ്ങ് എന്ന യുവതിയ്ക്ക് സർവീസുമായി ബന്ധപ്പെട്ട ഒരു പരാതിയിൻമേൽ ട്വീറ്റ് ഇട്ടതിനെ തുടർന്ന് പ്രശ്നം പരിഹരിക്കുന്നതിനായി ഒരു കസ്റ്റമർ റെപ്രസെന്റേറ്റീവിനെ എയർടെൽ നിയോഗിക്കുകയുണ്ടായി. ഷൊഹൈബ് എന്ന എയർടെൽ കസ്റ്റമർ കെയർ റെപ്രസെന്റേറ്റീവ് അങ്ങനെ സർവീസ് ചെയ്യാൻ അവരുടെ അടുത്തെത്തുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ അവർക്ക് വിവരങ്ങൾ നൽകിയപ്പോഴാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.
ഈ സംഭവത്തെ പൂജ സിങ്ങ് ട്വിറ്റർ വഴി അറിയിക്കുകയുണ്ടായി. എയർട്ടലിന്റെ കസ്റ്റമർ സേവനം വളരെ മോശമാണെന്നും DTH റീ ഇൻസ്റ്റാൾ ചെയ്യാനായി താൻ നൽകിയ പരാതിയിൻ മേൽ എയർടെലിനെതിരെ ട്വീറ്റ് ചെയ്ത പൂജയ്ക്ക് പരിഹാര നിർദേശവുമായി ഭാരതി ഏയർടെൽ വഴി ഷുഹൈബ് എത്തുകയായിരുന്നു. എന്നാൽ അപ്പോഴേക്കും പൂജ മറ്റൊരു മറുപടിയുമായി എത്തി.
"പ്രിയപ്പെട്ട ഷുഹൈബ്, നിങ്ങൾ ഒരു മുസ്ലിം ആയതിനാൽ നിങ്ങളുടെ ജോലിയുടെ നീതിശാസ്ത്രത്തിൽ എനിക്ക് വിശ്വാസമില്ല, കാരണം ഖുർആനിൽ ഒരുപക്ഷെ കസ്റ്റമർ സർവീസിന് വേറൊരു വേർഷൻ ആയിരിക്കും ഉണ്ടായിരിക്കുക, ഈ കാരണത്താൽ എനിക്ക് ഒരു ഹിന്ദു റെപ്രസെന്റേറ്റീവിനെ അയച്ചുതരാൻ ആവശ്യപ്പെടുന്നു, നന്ദി" എന്നായിരുന്നു പൂജ ഇട്ട ട്വീറ്റ്.
ഈ ട്വീറ്റിന് ശേഷം കമ്പനിയുടെ അനുമതിയോടെ ഗഗൻജോട്ട് എന്ന മറ്റൊരു റെപ്രസെന്റേറ്റീവ് പൂജയെ ട്വിറ്റർ വഴി ബന്ധപ്പെട്ടു. പറ്റിയ ദിവസവും സമയവും അറിയിച്ചാൽ DTH പ്രശ്നം പരിഹരിക്കാം എന്നും ട്വീറ്റിൽ പറയുന്നു. എന്നാൽ പിന്നീടാണ് എയർടെൽ തങ്ങൾക്ക് പറ്റിയ വലിയ അബദ്ധം മനസ്സിലാക്കിയത്.
ഈ സമയത്തൊന്നും എയർടെൽ ഈ വിഷയത്തിൽ പൂജയുടെ വാദത്തിനെതിരെ ഒന്നും തന്നെ പറഞ്ഞിരുന്നില്ല. എന്നാൽ പോസ്റ്റ് വിവാദമായതോടെ മതത്തിന്റെ പേരിൽ ആളുകളെ നിന്ദിക്കുന്ന തരംതാഴ്ത്തുന്ന രീതിയിൽ ഒരു ആവശ്യത്തിന് അംഗീകാരം നൽകിയതോടെ എയർടെൽ പ്രതിക്കൂട്ടിൽ ആകുകയായിരുന്നു. അതോടെ എയർടെൽ തന്നെ വിഷയത്തിൽ പ്രതികരണവുമായി എത്തി.
"ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തിൽ ഉപഭോക്താക്കൾക്കും ജോലിക്കാർക്കും പങ്കാളികൾക്കും ഇടയിൽ ഞങ്ങൾ ഒരു വ്യത്യാസവും കാണുന്നില്ല. താങ്കളോടും ഇത് തന്നെ പിന്തുടരാനാണ് ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്. ഷുഹൈബും ഗഗൻജോട്ടും ഞങ്ങളുടെ കസ്റ്റമർ റിലേഷൻഷിപ്പ് ടീമിലെ അംഗങ്ങൾ തന്നെയാണ്...." എന്നുതുടങ്ങുന്നതായിരുന്നു എയർടെല്ലിന്റെ വിഷയത്തിൽ പൂജാ സിങിനോട് പ്രതികരിച്ചുകൊണ്ടുള്ള ട്വീറ്റ്.