ഈവര്‍ഷം മൂന്നാം പാദവാര്‍ഷികത്തിലെ സാമ്പത്തിക ഫലം മിക്ക ടെക്‌നോളജി കമ്പനികളെ സംബന്ധിച്ചും അത്ര ആശാവഹമല്ല. എന്നാല്‍ ആപ്പിള്‍ ഈ പ്രതിസന്ധിയെ വിജയകരമായി മറകടന്നതായി കമ്പനി പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ആപ്പിള്‍ സിഇഒ ടിം കുക്ക് അവതരിപ്പിച്ച സാമ്പത്തിക ഫലം അനുസരിച്ച് ഒരു ട്രില്യണ്‍ ഡോളര്‍ ടെക്ക് കമ്പനിയെന്ന നേട്ടത്തിന് അരികിലാണ് കമ്പനി.
ഐഫോണ്‍, അനുബന്ധ സേവനങ്ങള്‍ എന്നിവയാണ് വരുമാനത്തിന്റെ സിംഹഭാഗവും സംഭാവന ചെയ്തിരിക്കുന്നത്. ആപ്പിളിന്റെ ആകെ വരുമാനത്തിന്റെ 60 ശതമാനവും അമേരിക്കയ്ക്ക് പുറത്തുനിന്നാണെന്ന സവിശേഷതയുമുണ്ട്.
ഐഫോണുകളുടെ വില്‍പ്പന വര്‍ദ്ധിയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് കാര്യമായ മുന്നേറ്റം നടത്താന്‍ കഴിഞ്ഞില്ല. 2017-ല്‍ 41.3 മില്യണ്‍ ഐഫോണുകള്‍ വിറ്റ സ്ഥാനത്ത് ഇത്തവണ 41.03 ബില്യണ്‍ ഫോണുകള്‍ വില്‍ക്കാനേ കഴിഞ്ഞുള്ളൂ. എന്നിട്ടും വരുമാനം കൂടാന്‍ കാരണം വിലയിലുണ്ടായ വര്‍ദ്ധനവാണ്. ഐഫോണ്‍ X വിപണിയില്‍ എത്തിയതോടെ ഐഫോണിന്റെ ശരാശരി വില്‍പ്പന വിലയില്‍ 724 ഡോളറിന്റെ വര്‍ദ്ധനവ് വന്നു.
വില വര്‍ദ്ധിപ്പിച്ചതിനാല്‍ ഐപാഡിന്റെ വില്‍പ്പനയില്‍ നിന്നുള്ള വരുമാനവും വര്‍ദ്ധിച്ചു. എന്നാല്‍ വിറ്റഴിച്ച ഐപാഡുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല.
വിപണിയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ഉത്പന്നമെന്ന ദുഷ്‌പ്പേര് ഇപ്പോഴും മാക്ബുക്കിന് തന്നെ. ഈ പാദവര്‍ഷത്തില്‍ ആകെ 3.72 മില്യണ്‍ മാക്ബുക്കുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തിയാല്‍ വില്‍പ്പനയില്‍ 13 ശതമാനത്തിന്റെ കുറവാണുണ്ടായത്.
ആപ്പ് സ്റ്റോര്‍, ആപ്പിള്‍ കെയര്‍ തുടങ്ങിയ സേവനങ്ങളില്‍ 30 ശതമാനത്തിന്റെ വര്‍ദ്ധനവ് കൈവരിക്കാന്‍ കഴിഞ്ഞു. 9.55 ബില്യണ്‍ ഡോളറാണ് ഇതുവഴി കമ്പനിക്ക് ലഭിച്ചത്. സാമ്പത്തിക ഫലം അവതരിപ്പിക്കുന്നതിനിടെ ടിം കുക്ക് സേവനങ്ങളില്‍ നിന്ന് ലഭിച്ച വരുമാനത്തെ കുറിച്ച് ഊന്നിപ്പറഞ്ഞു. ആപ്പിള്‍ മ്യൂസിക്, ക്ലൗസ് സേവനങ്ങള്‍ എന്നിവ 50 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
കമ്പനിയുടെ മറ്റ് ഉത്പന്നങ്ങളും വളര്‍ച്ചയുടെ പാതയിലെത്തിയെന്നത് എടുത്തുപറയേണ്ടതാണ്. ആപ്പിള്‍ വാച്ച് മികച്ച വളര്‍ച്ച കൈവരിച്ചു. സാമ്പത്തിക ഫലം പുറത്തുവന്നത് ആപ്പിളിന്റെ ഓഹരി വിലയിലും പ്രതിഫലിക്കുന്നുണ്ട്. ഇതോടെ ആപ്പിള്‍ ലോകത്തിലെ ആദ്യ വണ്‍ ട്രില്യണ്‍ ടെക്ക് കമ്പനിയെന്ന നേട്ടത്തിന് അരികില്‍ എത്തിനില്‍ക്കുകയാണ്.