ഇന്ത്യൻ കറൻസി ചൈനയിൽ പ്രിന്റ് ചെയ്‌താൽ എങ്ങനെയുണ്ടാകും. രാജ്യത്തെ മൊത്തം കറൻസികളും ഇനിമുതൽ പ്രിന്റ് ചെയ്യാനായി ചൈനീസ് കമ്പനികൾക്ക് കരാർ കൊടുക്കുന്ന ഒരു അവസ്ഥ ആലോചിച്ചുനോക്കൂ. ചിരിയും ചിന്തയും ഒരുപോലെ തോന്നിക്കുന്ന ഈ കാര്യമാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. സർക്കാർ ചൈനീസ് കമ്പനികൾക്ക് ഇന്ത്യൻ കറൻസി പ്രിന്റ് ചെയ്യാനായി അനുമതി നൽകി എന്ന വാർത്തയും അതിന് പിറകെ ഇപ്പോൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് വന്ന പ്രതികരണവും എല്ലാം തന്നെ ഏറെ വിവാദങ്ങൾക്ക് വഴിവെക്കുകയാണ്.
ഈ വാർത്ത ആദ്യം വന്നത് ഒരു ചൈനീസ് സാമ്പത്തിക അധിഷ്ഠിത പത്രത്തിൽ ആയിരുന്നു. 'ദി സൗത്ത് ചൈന മോർണിങ് പോസ്റ്റ്' എന്ന ഈ പാത്രത്തിൽ വന്ന റിപ്പോർട്ട് പ്രകാരം ചൈനീസ് കമ്പനിയായ China Banknote Printing and Minting Corporation ലോകത്തെ പല രാജ്യങ്ങളുടെ കറൻസികൾ പ്രിന്റ് ചെയ്യുന്ന കൂട്ടത്തിൽ ഇന്ത്യയുടേയും കറൻസികൾ പ്രിന്റ് ചെയ്യും എന്നായിരുന്നു വാർത്ത.
ഈ വാർത്താകുറിപ്പിൽ നോട്ട് അച്ചടിക്കുന്ന കമ്പനിയായ China Banknote Printing and Minting Corporationന്റെ പ്രസിഡന്റ് പറഞ്ഞ ചില കാര്യങ്ങൾ കൂടെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതുപ്രകാരം തായ്ലാന്റ്, ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ, ഇന്ത്യ, ബ്രസീൽ, പോളണ്ട് എന്നീ രാജ്യങ്ങളിൽ നിന്നുള്ള കറൻസി നോട്ടുകൾ അച്ചടിക്കുന്നതിനുള്ള അവകാശം തങ്ങൾക്ക് ലഭിച്ചു എന്നും പറയുന്നു.
ഈ വാർത്ത വന്നതിനെ തുടർന്ന് വിഷയത്തിൽ വ്യത്യസ്ത പ്രതികരണങ്ങളുമായി രാജ്യത്തിന്റെ പല ഭാഗത്തു നിന്നുമായി പലരും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയുണ്ടായി. അക്കൂട്ടത്തിൽ ആം ആദ്മി പാർട്ടി ട്വീറ്റ് ചെയ്തത് "മോഡി സർക്കാർ ഇന്ത്യയുടെ സുരക്ഷയും സാമ്പത്തിക പരമാധികാരവും ചൈനീസ് കമ്പനികൾക്ക് കരാർ നൽകിക്കൊണ്ട് അപകടത്തിൽ ആക്കിയിരിക്കുകയാണ്" എന്നായിരുന്നു.
കാര്യങ്ങൾ ഈ ഗതിയിലേക്ക് നീങ്ങിയതോടെ വിഷയത്തിൽ അവസാനം പ്രതികരണവുമായി സർക്കാർ തന്നെ രംഗത്തുവന്നിരിക്കുകയാണ് ഇപ്പോൾ. ഏതെങ്കിലും ചൈനീസ് നോട്ട് പ്രിന്റിങ് കമ്പനിക്ക് ഇന്ത്യയുടെ കറൻസികൾ അച്ചടിക്കാനുള്ള കരാർ നൽകി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തികച്ചും അടിസ്ഥാനരഹിതമെന്ന് പറഞ്ഞ സർക്കാർ ഇന്ത്യൻ നോട്ടുകൾ ഇന്ത്യൻ സർക്കാറിന്റെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടേയും പ്രസ്സുകളിൽ മാത്രമായിരിക്കും അച്ചടിക്കുക എന്നും കൂട്ടിച്ചേർക്കുന്നു.