വാഹന അപകടങ്ങൾ നടക്കുന്ന സ്ഥലത്ത് നിന്നും പരിക്ക് പറ്റിയ ആളുകളെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുക എന്നതാണ് പലപ്പോഴും ഏറെ പ്രശ്നം ഉണ്ടാക്കുന്ന ഒരു കാര്യം. പല ആളുകൾക്കും അപകടം സംഭവിച്ചു പത്തു പതിനഞ്ചു മിനിറ്റിനുള്ളിൽ തന്നെ ശരിയായ ഫസ്റ്റ് എയ്ഡ് കിട്ടുകയാണെങ്കിൽ മരണത്തിൽ നിന്നും രക്ഷപ്പെടും.
അപകടം നടന്ന സ്ഥലത്തേക്ക് ഫസ്റ്റ് എയ്ഡ് കിറ്റുമായി ഡ്രോൺ..!
എന്നാൽ ആംബുലൻസ് എത്തി ട്രാഫിക്ക് എല്ലാം മറികടന്ന് ആശുപത്രിയിൽ എത്തുമ്പോഴേക്കും സമയം വൈകിയിട്ടുണ്ടാകും. ആൾ മരിച്ചിട്ടുണ്ടാകും. അല്പം നേരത്തെ എത്തിയിരുന്നെങ്കിൽ, അല്ലെങ്കിൽ അപകട സ്ഥലത്ത് വെച്ചു തന്നെ ഗുരുതരമായ പരിക്കുകൾ ഏറ്റ ആൾക്ക് ഫസ്റ്റ് എയ്ഡ് പരിചരണം ലഭിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഒരു ജീവൻ രക്ഷിക്കാൻ പറ്റുമായിരുന്നു എന്ന് ചിന്തിക്കുന്ന അവസ്ഥ ഒരുപാട് തവണ ഉണ്ടാകാറുണ്ട്.
ഈ ആശയത്തെ മുൻനിർത്തി ചെന്നൈയിലെ കുറച്ചു എൻജിനിയറിങ് വിദ്യാർഥികൾ ചേർന്ന് ഒരു സംവിധാനം കണ്ടെത്തിയിരിക്കുകയാണ്. ഒരു ഡ്രോണ് സംവിധാനം. ഡ്രോൺ ഉപയോഗിച്ചു കൊണ്ട് അപകടം നടന്ന സ്ഥലത്തേക്ക് ഉടനടി ഫസ്റ്റ് എയ്ഡ് കിറ്റ് എത്തിക്കുക എന്നതാണ് ആശയം. ആംബുലൻസ് എത്തുന്നതിനെക്കാളും വേഗത്തിൽ എത്തിക്കാൻ. ഇതിനായുള്ള ഡ്രോൺ ഇവർ വികസിപിടിച്ചെടുക്കുകയും ചെയ്തിരിക്കുകയാണ്.
തമിഴ്‌നാട്ടിൽ ഒരു അപകടം നടന്ന ശേഷം ആംബുലൻസ് അവിടെ എത്താൻ ചുരുങ്ങിയത് ഒരു 13-15 മിനിറ്റ് എങ്കിലും എടുക്കും. നഗരങ്ങളിൽ ട്രാഫിക്ക് അനുസരിച്ച് ഇത് പിന്നെയും കൂടും. ഇതിനുള്ള പരിഹാരമാണ് ഈ ഡ്രോൺ സംവിധാനം എന്ന് ഈ വിദ്യാർഥികൾ പറയുന്നു.
മാർച്ച് 11നു ഉണ്ടായ കുറങ്ങാണി കാട്ടുതീ അപകടം ഓർമയില്ലേ. 23 പേരുടെ ജീവൻ തീയെടുത്ത ആ സംഭവം സ്ഥലത്തേക്ക് ഒരു ആംബുലൻസ് എത്തുക എന്നത് റോഡ് മാർഗം ഒരിക്കലും സാധ്യമല്ലാത്ത ഒന്നാണ്. ഇതുപോലെയുള്ള ഒട്ടനവധി വേറെയും ഉദാഹരണങ്ങൾ കാണാം. ഇവിടെയാണ് ഇത്തരം ഡ്രോണുകളുടെ പ്രസക്തി.
ജിപിഎസ് അടിസ്ഥാനത്തിൽ ആണ് ഈ ഡ്രോൺ പ്രവർത്തിക്കുക. 8 കിലോയോളം ഭാരമുള്ള ഫസ്റ്റ് എയ്ഡ് കിറ്റുകൾ മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗതയിൽ അപകടസ്ഥലത്തേക്ക് എത്തിക്കാൻ ഈ ഡ്രോണുകൾക്ക് സാധിക്കും. നിലവിൽ 3 കിലോമീറ്റർ ചുറ്റളവിൽ വരെയാണ് ഈ ഡ്രോൺ നിയന്ത്രിക്കാൻ സാധിക്കുക. കൂടുതൽ ദൂരം നിയന്ത്രിക്കാൻ സാധിക്കുന്ന വിദ്യ നടപ്പിലാക്കാനുള്ള ശ്രമങ്ങളിലാണ് തങ്ങൾ ഇപ്പോൾ എന്ന് വിദ്യാർത്ഥികളിൽ ഒരാളായ എസ് പർവേസ് ബഷം പറയുന്നു.