ചന്ദ്രോപരിതലത്തില്‍ ചൈന മുളപ്പിച്ച പരുത്തിതൈകള്‍ കടുത്ത ശൈത്യത്തിൽ നശിച്ചുപോയതായി റിപോർട്ടുകൾ. അന്നേദിവസം രാത്രിയിലെ -170 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയ അതിശൈത്യം അതിജീവിക്കാന്‍ ഈ പരുത്തി ചെടികൾക്കായില്ല. ഇതോടെ ചന്ദ്രനില്‍ മുളപൊട്ടിയ ജീവന് അവസാനമായി.
ചന്ദ്രോപരിതലത്തില്‍ ചൈന മുളപ്പിച്ച പരുത്തിതൈകള്‍ അതിശൈത്യത്തിൽ നശിച്ചു: റിപ്പോർട്ട്
ആദ്യമായി മുളപ്പിച്ച സസ്യത്തിന് ഒറ്റരാത്രിയില്‍ കൂടുതല്‍ ആയുസ്സുണ്ടാവില്ല എന്ന കാര്യം പ്രതീക്ഷിച്ചതാണെന്ന് ഗവേഷകര്‍ പറഞ്ഞു.
ഭാവിയില്‍ അന്യഗ്രഹങ്ങളില്‍ തന്നെ ബഹിരാകാശ ഗവേഷകര്‍ക്കായുള്ള ഭക്ഷണ പദാർത്ഥങ്ങൾ കൃഷിചെയ്തുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈന ചന്ദ്രനില്‍ പരുത്തിതൈകള്‍ മുളപ്പിച്ചെടുക്കാനുള്ള പരീക്ഷണം നടത്തിയത്.
മണ്ണുനിറച്ച ലോഹ പാത്രത്തിനുള്ളില്‍ പരുത്തിയുടേയും ഉരുളക്കിഴങ്ങിന്റേയും ക്രെസ് എന്ന പേരുള്ള ഒരിനം ചീരയുടേയും വിത്തുകളും ഒപ്പം യീസ്റ്റും പട്ടുനൂല്‍ പുഴുവിന്റെ മുട്ടകളും വെച്ചാണ് ചന്ദ്രോപരിതലത്തില്‍ എത്തിച്ചത്. 'മൂണ്‍ സര്‍ഫേസ് മൈക്രോ-ഇക്കോളജിക്കല്‍ സര്‍ക്കിള്‍' എന്നാണ് ഈ സംവിധാനത്തെ വിളിക്കുന്നത്.
വിത്തുകളെ ഉയര്‍ന്ന അന്തരീക്ഷ മര്‍ദത്തിലുടെയും വ്യത്യസ്ത താപനിലയിലൂടെയും ശക്തമായ റേഡിയേഷനിലൂടെയും കടത്തിവിട്ടാണ് പരീക്ഷണം നടത്തിയത്. ആദ്യമായി മുളപ്പിച്ച സസ്യത്തിന് ഒറ്റരാത്രിയില്‍ കൂടുതല്‍ ആയുസ്സുണ്ടാവില്ല എന്ന കാര്യം പ്രതീക്ഷിച്ചതാണെന്ന് ഗവേഷകര്‍ പറഞ്ഞു. ചന്ദ്രനിലെ രാത്രി മറികടക്കാന്‍ മറികടക്കാന്‍ ജീവനാവില്ലെന്ന് പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്ന ചോങ് ക്വിങ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഷി ജെങ്ക്‌സിന്‍ പറഞ്ഞു.
അതേസമയം, വരുന്ന നൂറ് ദിനങ്ങള്‍ക്കുള്ളില്‍ ചന്ദ്രനില്‍ ഉരുളക്കിഴങ്ങ് മുളപ്പിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. മറ്റുള്ള വിത്തുകളും ഈ കാലയളവില്‍ മുളപ്പിച്ചെടുക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. പട്ടുനൂല്‍ പുഴുവിന്റെ മുട്ടയും രൂപാന്തരപ്പെടുന്നുണ്ടെന്നാണ് വിവരം.
എന്തായാലും ചന്ദ്രനിലെ താപനിലയില്‍ സസ്യങ്ങള്‍ വളര്‍ത്തുക എന്നത് പ്രയാസമേറിയ ഒരു കാര്യമാണ്. പകല്‍ സമയങ്ങളില്‍ 100 ഡിഗ്രി സെല്‍ഷ്യസില്‍ അധികമാണ് ചന്ദ്രോപരിതലത്തിലെ താപനില. രാത്രിയില്‍ അത് മൈനസ് 100 ഡിഗ്രി സെല്‍ഷ്യസിലും കുറയും.
തിങ്കളാഴ്ചയാണ് ചന്ദ്രനില്‍ പരുത്തിച്ചെടി മുളപ്പിച്ചതിന്റെ ദൃശ്യങ്ങൾ ചൈന പുറത്തുവിട്ടത്. ചന്ദ്രനിലിറങ്ങിയ ചാങ്-4 എന്നറിയപ്പെടുന്ന വാഹനമാണ് വിത്തുകള്‍ ചന്ദ്രോപരിതലത്തിൽ എത്തിച്ചത്.