ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ നടത്തുന്ന ഇ-മരുന്നു വിപണിയ്ക്ക് വിലക്കുമായി ഡല്‍ഹി ഹൈക്കോടതി. വിലക്കു വന്നതോടെ ഇ-ഫാര്‍മസിസ്റ്റുകള്‍ക്ക് ഇനി മരുന്നു വില്‍ക്കാനാകില്ല. ഓണ്‍ലൈന്‍ മരുന്നുവിപണി ചൂടുപടിക്കുന്നതിനിടെയാണ് ഡല്‍ഹി ഹൈക്കോടതിയുടെ വിലക്കുണ്ടായിരിക്കുന്നത്.
ഇ-മരുന്ന് വില്‍പ്പന വിലക്കിക്കൊണ്ടുള്ള ഉത്തരവു പുറത്തിറക്കാന്‍ ഡല്‍ഹി ഭരണകൂടത്തിനോടും കേന്ദ്രസര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മോഹന്‍, ജസ്റ്റിസ് വി.കെ. റാവു എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്ഥാവിച്ചത്. ഡല്‍ഹി ആസ്ഥാനമായി പ്രര്‍ത്തിക്കുന്ന ത്വക്കു രോഗവിദഗ്ദനായ സഹീര്‍ അഹമദ് നല്‍കിയ പരാതിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്.
ഓണ്‍ലൈനിലൂടെ ലക്ഷക്കണക്കിനു മരുന്നുകളാണ് ഇ-ഫാര്‍മസിസ്റ്റുകള്‍ വില്‍ക്കുന്നത്. ഇത് വ്യാപകമായി ദുരുപയോഗം ചെയ്യാനിടയാക്കും. മാത്രമല്ല യാതൊരു മാനദണ്ഡവുമില്ലാതെയുള്ള ഇ-മരുന്നുകുടെ വിപണനം വലിയ പ്രശ്‌നങ്ങള്‍ക്കു വഴിവെക്കുമെന്നും സഹീര്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് കോടതി ഇടപെടല്‍.
അഡ്വക്കേറ്റ് നകുല്‍ മല്‍ഹോത്രയാണ് കേസ് കൈകാര്യം ചെയ്തത്. ഡ്രഗ്‌സ് ആന്‍ഡ് കോസ്മറ്റിക്‌സ് ആക്ട് 1940 പ്രകാരവും, ഫാര്‍മസി ആക്ട് 1948 പ്രകാരവും ഓണ്‍ലൈന്‍ മരുന്നു വിപണി പാടില്ലെന്ന് നകുല്‍ കോടതിയില്‍ വാദിച്ചു. ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിപ്ഷന്‍ പോലുമില്ലാതെയാണ് ഓണ്‍ലൈനിലൂടെ മരുന്നു വിപണനം നടത്തുന്നത്. 2015ലെ ഡ്രഗ്‌സ് കണ്ട്രോളറുടെ ഭാഗവും നകുല്‍ കേസില്‍ വാദിച്ചു.
ആര്‍ട്ടിക്കിള്‍ 21 പ്രകാരം പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും പൊതുതാത്പര്യ ഹര്‍ജിയില്‍ പറയുന്നു. 'സാധാരണ സാധനം വില്‍ക്കുന്നതുപോലെയല്ല മരുന്നു വിപണി. ദുരുപയോഗം ധാരാളം നടക്കുന്ന ഈ മേഖലയെ ഓണ്‍ലൈന്‍ വിപണിയുടെ ഭാഗമാക്കാന്‍ പാടില്ല. ലഹരിയുടെ സാന്നിദ്ധ്യമുള്ള ധാരാളം മരുന്നുകളുണ്ട്. ഇത് ദുരുപയോഗം ചെയ്യപ്പെടാം' - കോടതി നിരീക്ഷിച്ചു.
സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയല്ല ചെയ്യുന്നതെന്നും. ഡ്രഗ് ലൈസന്‍സ് പോലുമില്ലാതെയുള്ള ഓണ്‍ലൈന്‍ മരുന്നു വിപണനം ഇനിയും മുന്നോട്ടു പോകാന്‍ പാടില്ലെന്നും പരാമര്‍ശമുണ്ടായി. കേന്ദ്ര സര്‍ക്കാരിന് ഈ വിഷയത്തിന്റെ ഗൗരവം അറിയാം. ഈ മേഖലയിലെ വിഷയം കൂടുതല്‍ മനസിലാക്കാന്‍ സെപ്റ്റംബര്‍ മാസം ഒരു പാനലിനെ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ടെന്നും പൊതു താത്പര്യ ഹര്‍ജിയില്‍ പറയുന്നു.