ആമസോണിൽ സാധനങ്ങൾക്ക് 50 ശതമാനം വിലക്കുറവ്.. ഫ്ലിപ്പ്കാർട്ടിൽ ഫോണുകൾക്ക് 40 ശതമാനം കിഴിവ്.. എന്നുതുടങ്ങി വിലക്കുറവിന്റെ പരസ്യങ്ങളും വാർത്തകളും നിത്യവും നമ്മൾ കേൾക്കുന്നതാണ്. പലപ്പോഴും നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത അത്രയും കിഴിവിൽ സാധനങ്ങൾ ഈ ഓൺലൈൻ കമ്പനികൾ നൽകാറുണ്ട്. എന്നാൽ ഇവിടെ ഒരിക്കലെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, എന്തുകൊണ്ട് ഇവർക്ക് ഇത്രയധികം ഓഫറുകൾ നൽകാൻ സാധിക്കുന്നു എന്നത്. ഇത്രയധികം കിഴിവുകൾ നൽകുമ്പോൾ എങ്ങനെയാണ് ഇവർക്ക് പിന്നീട് ലാഭം കിട്ടുക എന്നത്..
ഏതായാലും നമ്മൾ ചിന്തിച്ചാലും ഇല്ലെങ്കിലും കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) ഇതിനെ കുറിച്ച് ചന്തിച്ചിരിക്കുകയാണ്. ചിന്തിക്കുക മാത്രമല്ല വിഷയത്തിൽ അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുകയുമാണ്. മുകളി പറഞ്ഞ അതെ സംശയം തന്നെയാണ് CCIയെയും ഈ രീതിയിൽ ചിന്തിപ്പിക്കുന്നതിലേക്കും അതൊരു അന്വേഷണത്തിലേക്ക് എത്തിക്കുന്നതിലേക്കും വരെ കാര്യങ്ങൾ വന്നിട്ടുള്ളത്.
ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ പ്രമുഖ ഈ കൊമേഴ്‌സ് സ്ഥാനങ്ങളായ ഫ്ലിപ്കാർട്ട്, ആമസോൺ പോലെയുള്ള ഒരുപിടി സ്ഥാപങ്ങൾക്കെതിരെ അന്വേഷണം നടക്കും. ഇത്തരമൊരു അവസ്ഥ രാജ്യത്തിന്റെ ഈ കൊമേഴ്‌സ് വ്യവസ്ഥക്ക് ദോഷം ചെയ്യും എന്ന നിലപാടാണ് CCIക്ക് ഉള്ളത്. ഇപ്പോൾ ഈയടുത്ത് നടന്ന സ്വാതന്ത്ര്യ ദിന ഫ്രീഡം ഓഫറുകളുടെ ഭാഗമായി നിരവധി ആനുകൂല്യങ്ങളുംകിഴിവുകളും ഈ കമ്പനികൾ നൽകിയിരുന്നു. ഇതും മുൻനിർത്തിയാണ് അന്വേഷണം.
ഈ ഓഫർ കാലയളവിൽ ആമസോണും ഫ്ലിപ്കാർട്ടും പെടിഎമ്മും എല്ലാം തന്നെ പരിധിയിൽ കവിഞ്ഞ വിലക്കുറവ് ഓരോ ഉല്പന്നങ്ങൾക്കും നൽകിയിരുന്നു.ഇത് മത്സരാടിസ്ഥാനത്തിൽ കൂടുതൽ കച്ചവടം നടത്തുക എന്ന ഉദ്ദേശം ആണെങ്കിലും കൂടെ FDI നിയമങ്ങൾക്ക് എതിരായാണ് വരുന്നത്. 2016ൽ FDI ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ കൊണ്ടുവന്നതിന് ശേഷം ഇപ്പോൾ ആദ്യമായാണ് അധികാരികളുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള അമിതമായി നൽകുന്ന ഓഫറുകൾക്കെതിരെ ഒരു എതിർപ്പ് ഉണ്ടായിരിക്കുന്നത്.
ഇവിടെ ഫ്ലിപ്കാർട്ട്, ആമസോൺ, പെയ്ടിഎം പോലുള്ള ഇകൊമേഴ്സ് സ്ഥാപനങ്ങളുടെ അമിതമായ ഇത്തരം ഓഫറുകൾക്കെതിരെ എതിർപ്പുകൾ വന്നെങ്കിലും രാജ്യം കണ്ട ഏറ്റവും വലിയ വാങ്ങലുകളിൽ ഒന്നായ വാൾമാർട്ട് - ഫ്ലിപ്കാർട്ട് ഒന്നിക്കൽ CCIയെ സംബന്ധിച്ചെടുത്തോളം പ്രശ്നമൊന്നും ഉണ്ടാക്കിയിരുന്നില്ല. പച്ചക്കൊടി തന്നെ ഇതിന് കിട്ടുകയും ചെയ്തിരുന്നു എന്നതും ശ്രദ്ധേയമാണ്. എന്തായാലും പ്രശ്നം ഗുരുതരമായി മുന്നോട്ട് പോയാൽ ഇനി നാളെ ഒരു ഉത്സവ സീസൺ വരുമ്പോൾ നമുക്ക് ഈ വെബ്സൈറ്റുകളിൽ നിന്നെല്ലാം ഓഫറുകളും മറ്റും ഇനി ലഭിക്കുമോ എന്നത് കണ്ടറിയാം.