കഴിഞ്ഞ ഏതാനും മാസങ്ങളായി വാർത്തകളിൽ നിരന്തരം പ്രത്യക്ഷപ്പെടുകയാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ രണ്ട് മാസങ്ങൾക്കു മുൻപാണ് ആപ്പിളിനെതിരെ ട്രംപ് തുറന്നിച്ചത്. ചൈനയിലെ ആപ്പിളിന്റെ വിപണിയെ സംബന്ധിക്കുന്നതായിരുന്നു ആ വാർത്ത. ഇപ്പോഴിതാ ഗൂഗിളിനെതിരെയാണ് ട്രംപ് തിരിഞ്ഞിരിക്കുന്നത്.
ഗൂഗിൾ ചൈനയെയും ചൈനീസ് മിലിറ്ററിയെയും സഹായിക്കുന്നുവെന്നാണ് ട്രംപിന്റെ പ്രതികരണം. യു.എസിനെ ഒരുതരത്തിലും സഹായിക്കാൻ ഗൂഗിൾ തയ്യാറാകുന്നില്ല. ഇത് വളരെ വിഷമകരമാണെന്നും ട്രംപ് പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. മാർച്ച് 17നാണ് ട്രംപ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തത്.
ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫിന്റെ യു.എസ് ചെയർമാൻ ഗൂഗിളിനെതിരെ പ്രതികരിച്ചതിനു തൊട്ടു പിന്നാലെയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രതികരിച്ചിരിക്കുന്നത്. ചൈനീസ് മിലിറ്ററിയെ ഗൂഗിൾ രഹസ്യമായി സഹായിക്കുന്നു. അവർക്ക് അനുയോജ്യകരമായ പ്രവർത്തികളാണ് ഗൂഗിൾ ചൈനയിൽ നടത്തുന്നത് എന്നായിരുന്നു മേജർ ജനറൽ ജോസഫ് ഡൺഫോർഡിന്റെ പ്രതികരണം.
എന്നാൽ ഇക്കാര്യം ഗൂഗിൾ നിഷേധിച്ചു. തങ്ങൾ ചൈനയ്ക്കായും ചൈനീസ് ആർമിക്കായും ഒരു സഹായവും ചെയ്യുന്നില്ല. തങ്ങൾ യു.എസ് സർക്കാരിനായി വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. പ്രതിരോധ രംഗത്ത് സൈബർ സെക്യൂരിറ്റിയടക്കം നൽകി തങ്ങൾ യു.എസിനെ സഹായിക്കുന്നതായും ഗൂഗിൾ പ്രതികരിച്ചു.
ഗൂഗിൾ ചൈനയ്ക്കായി സേർച്ച് എഞ്ചിൻ നിർമിക്കുന്നതായി കുറച്ച് കാലങ്ങൾക്കു മുൻപ് അഭ്യൂഹങ്ങൾ പരന്നിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചെ ഇക്കാര്യങ്ങൾ നിരസിക്കുകയും ചെയ്തിരുന്നു. ആഗോള തലത്തിൽ ഈ വിഷയം ഏറെ ചർച്ചയായിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി യു.എസും ചൈനയും തമ്മിൽ ട്രേഡ് വാർ രൂക്ഷമാണ്. ഇതിന്റെ ഭാഗമായി ചൈനീസ് ബ്രാന്റായ ഹുവായിക്ക് യു.എസിൽ നിയന്ത്രണമുണ്ട്. ഇത്തരം വിഷയങ്ങൾ നടക്കുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ അരങ്ങേറുന്നത്.