Fortnite പോലെ ഈയടുത്ത കാലത്ത് ഇത്രയും പ്രശസ്തമായ മറ്റൊരു ഗെയിമും ഇല്ല. ഗെയിംപ്ളേ കൊണ്ടും ആരാധകരെ കൊണ്ടും ഗെയിമിന് അടിമപ്പെട്ടവരെ കൊണ്ടുള്ള വാർത്തകൾ കൊണ്ടുമെല്ലാം തന്നെ ഈ ഗെയിം കഴിഞ്ഞ കുറച്ചു മാസങ്ങളായി വാർത്തകളിൽ നിറഞ്ഞു കൊണ്ടിരിക്കുകയാണ്. ആൻഡ്രോയിഡ് ഫോണുകളിൽ ഈ ഗെയിം ഇതുവരെ ലഭ്യമല്ല എന്നതും ഈ ഗെയിം ആൻഡ്രോയിഡ് ഫോണുകളിൽ എത്തുന്നതിനായുള്ള കാത്തിരിപ്പിന് ആക്കം കൂട്ടുകയും ചെയ്തിട്ടുണ്ട്.
എന്തായാലും മാസങ്ങൾ കുറെയായി ഈ ഗെയിം റിലീസിന് വേണ്ടി ആൻഡ്രോയ്ഡ് ഉപഭോക്താക്കൾ കാത്തിരിക്കുന്നുണ്ട് എങ്കിലും ഏതാണ് ആഴ്ചകൾ ആയിട്ടേ ഉള്ളൂ ഗെയിം പ്ളേ സ്റ്റോറിൽ പുറത്തിറങ്ങാൻ പോകുന്നു എന്ന വാർത്ത പുറത്തുവന്നിട്ട്. അന്നുതൊട്ട് ഗെയിം വീണ്ടും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ ഗെയിം നിർമാതാക്കളായ എപ്പിക്ക് ഗെയിംസ് പുതിയൊരു തീരുമാനവുമായി എത്തിയിരിക്കുകയാണ്. ഇത് പ്രകാരം ഗെയിം നേരിട്ട് പ്ളേ സ്റ്റോറിൽ ലഭ്യമാകില്ല എന്നാണ് കമ്പനി സിഇഒ വ്യക്തമാക്കിയിരിക്കുന്നത്.
The Verge വെബ്‌സൈറ്റിന് നൽകിയ ഒരു പ്രസ്താവനയിൽ ആണ് ഈ കാര്യം അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. നേരിട്ട് ഈ ഗെയിം പ്ളേ സ്റ്റോറിൽ നിന്നും ഡൗൺലൊഡ് ചെയ്യാനോ ഇൻസ്റ്റാൾ ചെയ്യാനോ പറ്റില്ലെന്നും പകരം ഇതിനായുള്ള ഗെയിം ലോഞ്ചർ, അല്ലെങ്കിൽ ഡൗൺലോഡർ ആപ്പ് ആയിരിക്കും ലഭിക്കുക എന്നുമാണ് പ്രസ്താവനയിൽ പറയുന്നത്. അതിൻപ്രകാരം ഗെയിം ഡൗൺലോഡ് ചെയ്യാനായി കമ്പനി വെബ്‌സൈറ്റിലേക്ക് ആളുകൾക്ക് പോകേണ്ടി വരും.
ആൻഡ്രോയിഡിൽ ഈ ഗെയിം എത്തുമ്പോൾ ഉപഭോക്താക്കളുമായി ഒരു ബന്ധം സ്ഥാപിക്കുന്നതിന് കൂടി വേണ്ടിയാണ് ഇത്തരത്തിൽ വെബ്സൈറ്റ് വഴിയുള്ള ഡൗൺലോഡിങ്ങ് എന്ന ഉപാധി വെച്ചിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഐഫോണിൽ ഇത്തരത്തിൽ ആപ്പ് സ്റ്റോറിൽ നിന്നുള്ളതല്ലാതെ തേർഡ് പാർട്ടി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനുള്ള സൗകര്യം ലഭ്യമല്ല. എന്നാൽ ആൻഡ്രോയിഡിൽ ഇത് ലഭ്യവുമാണ്. അതാണ് കമ്പനിയെ ഈ രീതിയിലുള്ള ഒരു തീരുമാനത്തിലേക്ക് എത്തിച്ചത്.
മറ്റൊരു കാരണം പണം തന്നെയാണ്. കഴിഞ്ഞ കുറച്ചുകാലങ്ങളായി ആൻഡ്രോയിഡിൽ ഇല്ലാതിരുന്നിട്ട് പോലും വൻ ലാഭമാണ് കമ്പനിക്ക് ലഭിച്ചുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഒഎസ് ആയ ആൻഡ്രോയിഡിൽ കൂടെ എത്തുന്നതോടെ നിലവിൽ ലഭിച്ചതിനെക്കാളും ഒരുപാട് മടങ്ങ് ലാഭമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇത് പ്ളേ സ്റ്റോർ വഴി ഇൻസ്റ്റാൾ ചെയ്യാൻ അവസരമൊരുക്കിയാൽ ചെറിയൊരു പങ്ക് ഗൂഗിളിന് നൽകേണ്ടി വരും. അതും ഒഴിവാക്കി പൂർണമായും ലാഭം സ്വന്തമാക്കാനുള്ള കമ്പനിയുടെ ഒരു അടവ് കൂടിയായി ഇതിനെ കാണേണ്ടിയിരിക്കുന്നു.