ആളുകളുടെ ഫേസ്ബുക്ക് വിവരങ്ങൾ ചോർന്ന സംഭവത്തിൽ വീണ്ടും മാപ്പു പറഞ്ഞുകൊണ്ട് ഫേസ്ബുക്ക് ചീഫ് എക്സിക്യൂട്ടീവ് മാർക് സക്കർബർഗ്. ബ്രിട്ടൻ ആസ്ഥാനമായുള്ള കേംബ്രിഡ്ജ് അനാലിറ്റിക്ക വഴി വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ അദ്ദേഹം മുമ്പ് ഇട്ടിരുന്ന ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് അമേരിക്കയിലെയും ബ്രിട്ടനിലെയും പത്തോളം മുൻനിര പത്രങ്ങളിൽ പരസ്യം വഴി മാപ്പ് പറഞ്ഞിരിക്കുന്നത്.
ഇനി ആവർത്തിക്കില്ല, മാപ്പ്; ഫേസ്ബുക്ക് പത്രപരസ്യം
'നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട്, ഞങ്ങൾക്കത് കഴിയുന്നില്ലെങ്കിൽ നിങ്ങളെ സേവിക്കാൻ ഞങ്ങൾക്ക് അർഹതയില്ല' എന്ന തലക്കെട്ടോടെ ഒരു മുഴുനീള പേജ് പരസ്യമാണ് ഫേസ്ബുക്ക് നൽകിയിരിക്കുന്നത്.
ഉപഭോക്താക്കളുടെ വിവരങ്ങൾ രാഷ്ട്രീയ ആവശ്യങ്ങൾക്കും തിരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയ ക്യാമ്പയിൻ നടത്തുന്നതിനുമടക്കം ഉപയോഗിക്കുന്നതിനായി ചോർത്തി എന്നതായിരുന്നു ആരോപണം. ഈ വിഷയം സമ്മതിച്ച സക്കർബർഗ് ഫേസ്ബുക്കിന്റെ ഭാഗത്തു നിന്നും തെറ്റ് പറ്റിയതായും സമ്മതിച്ചിരുന്നു.
തങ്ങളുടെ ഭാഗത്തു നിന്നും വിശ്വാസ വഞ്ചന സംഭവിച്ചതായി സമ്മതിച്ച അദ്ദേഹം ഫേസ്ബുക്കിന്റെ വിശ്വാസ്യതയിൽ വിള്ളലുണ്ടായതായി സമ്മതിച്ചു എന്നും പറയുന്നു. ഫേസ്ബുക്കിന് തെറ്റുപറ്റിയതാണ്, ഇനി അങ്ങനെ സംഭവിക്കില്ല എന്നും ഫേസ്ബുക് പോസ്റ്റ് വഴി അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു.
ഇനി മുതൽ വ്യക്തി വിവരങ്ങൾ കൂടുതൽ കൃത്യമായി സൂക്ഷിക്കും. ആളുകളുടെ വിവരങ്ങൾ ശേഖരിക്കുന്ന ആപ്പുകളെ ഫേസ്ബുക്ക് കർശനമായ പരിശോധനകൾക്ക് വിധേയമാക്കും. ഫേസ്ബുക് എന്ന സംരംഭം തുടങ്ങിയ ആളെന്ന നിലയിൽ അതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും താൻ തന്നെയാണ് ഉത്തരവാദി എന്നും അദ്ദേഹം പറഞ്ഞിരുന്നു.
യു.എസ്. തിരഞ്ഞെടുപ്പും ഇന്ത്യൻ തിരഞ്ഞെടുപ്പുമടക്കം പല കാര്യങ്ങൾക്കുമായി വ്യക്തികളുടെ കൂട്ടത്തോടെയുള്ള വിവരങ്ങൾ ശേഖരിച്ചു എന്ന വിവാദവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളും ബഹളങ്ങളുമാണ് ഫേസ്ബുക്ക് ഇതിലൂടെ ക്ഷണിച്ചു വരുത്തിയത്. ഡിജിറ്റൽ വിപ്ലവം തന്നെ കൊണ്ടുവന്ന ഫേസ്ബുക്ക് അതിന്റെ നല്ല കാലത്ത് തന്നെ ഇത്തരമൊരു പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വന്നത് സക്കർബർഗിന്റെ സംബന്ധിച്ചെടുത്തോളം അല്പമൊന്നുമല്ല കുഴപ്പത്തിലാക്കിയത്.