നിങ്ങൾ ഒരു വ്യാജ റിവ്യൂ എവിടെയെങ്കിലും ഇടുന്ന ആൾ ആണെങ്കിൽ ഒന്ന് ശ്രദ്ധിച്ചുകൊള്ളൂ.. ജയിലിൽ പോകാൻ അധികം താമസം വേണ്ടിവരില്ല. ഇവിടെ ട്രിപ്പ്അഡ്വൈസർ വെബ്സൈറ്റിൽ വ്യാജ റിവ്യൂ ഇട്ടുകൊണ്ടിരുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് ഒമ്പത് മാസം ജയിലിലടയ്ക്കുകയും ചെയ്തിരിക്കുകയാണ്.
ഇറ്റലിയിൽ ആണ് സംഭവം. അവിടെ ഒരു ഡിജിറ്റൽ ഏജൻസി നടത്തുന്ന ആളാണ് ഇത്തരത്തിൽ വ്യാജ റിവ്യൂ യാത്രാ വെബ്സൈറ്റ് ആയ ട്രിപ്പ്അഡ്വൈസറിൽ ഇട്ടതിന്റെ പേരിൽ ജയിലിൽ പോകേണ്ടി വന്നത്. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ ഒരു കേസ് വന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ ആണ് ഇയാൾക്ക് ജയിലിൽ പോകേണ്ടി വന്നത്.
വ്യാജവാർത്തകളും ലേഖനങ്ങളും കൊണ്ട് പ്രശ്നങ്ങൾ ഏറെ ഉണ്ടാകാറുണ്ടെങ്കിലും ഇതാദ്യമായാണ് ഒരാൾ ജയിലിൽ അതും ഒമ്പത് മാസത്തേക്ക് പോകേണ്ടി വരുന്നത്. PromoSalento എന്ന ഡിജിറ്റൽ ഏജൻസിക്കെതിരെ ട്രിപ്പ്അഡ്വൈസർ നൽകിയ പരാതിയിൻമേൽ ആയിരുന്നു കേസും തുടര്നടപടികളും അവസാനം ഇങ്ങനെയൊരു ലോകത്തിലെ ആദ്യത്തെ വിധിയും.
ഈ സ്ഥാപനത്തിന്റെ ജോലി എന്തെന്ന് വെച്ചാൽ ഹോട്ടലുകൾക്കും ക്ലബ്ബുകൾക്കും മറ്റു സ്ഥാപനങ്ങൾക്കുമെല്ലാം തന്നെ വ്യാജ റിവ്യൂ എഴുതികൊടുക്കൽ ആയിരുന്നു. ഇത്തരത്തിൽ വ്യജ പൊസിറ്റിവ് റിവ്യൂ വഴി ആളുകളെ ഈ സ്ഥാപനങ്ങളിലേക്ക് ആകർശിക്കുന്നതിനായിരുന്നു ഇത്. ഇതിന് നല്ലൊരു തുക ഈ സ്ഥാപനങ്ങൾ ഇവർക്ക് സർവീസ് ചാർജ്ജ് ആയും നൽകിയിരുന്നു.
ആദ്യം ഇത്തരം സംഭവങ്ങൾ ട്രിപ്പ്അഡ്വൈസർ മനസ്സിലാക്കിയെങ്കിലും പിന്നീട് കാര്യങ്ങൾ അല്പം കുഴപ്പം പിടിച്ചതാണെന്നും ഉപഭോക്താക്കൾക്ക് തെറ്റായ റിവ്യൂ നൽകുന്നതാണെന്നും മനസ്സിലാക്കിയ കമ്പനി ഇതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. അങ്ങനെയാണ് ചരിത്രത്തിൽ തന്നെ ആദ്യ സംഭവമായ ഇത്തരമൊരു വിധി കോടതിയിൽ നിന്ന് ഉണ്ടായത്.