അങ്ങനെ വേഷങ്ങൾ നീണ്ട നിയമ യുദ്ധത്തിനൊടുവിൽ സാംസങ് - ആപ്പിൾ പോരാട്ടം അവസാനിക്കുകയാണ്. ടെക് ലോകം കണ്ട ഏറ്റവും വലിയ നിയമ പോരാട്ടമായിരുന്നു ഇരു കമ്പനികളും തമ്മിൽ വര്ഷങ്ങളായി യുഎസ് കോടതികളിൽ നടന്നിരുന്നത്. പേറ്റന്റ് പരാതി മുതൽ പല കാര്യങ്ങളിലേക്കും നീണ്ടു നിന്ന ഈ നിയമയുദ്ധം ടെക് ചരിത്രത്തിൽ തന്നെയും ഏറ്റവും വലിയ യുദ്ധങ്ങളിൽ ഒന്നായി മാറിയിരുന്നു.
അങ്ങനെ അവസാനം ആപ്പിൾ - സാംസങ്ങ് നിയമയുദ്ധത്തിന് ഒത്തുതീർപ്പായി!
കാലിഫോർണിയൻ കോടതിയുടെ അന്തിമ തീരുമാനമനുസരിച്ച് ഇരു കമ്പനികളും നിലവിലുള്ള അവശേഷിക്കുന്ന വാദങ്ങളിൽ ഒരു ഒത്തുതീർപ്പിൽ എത്താൻ പോകുകയാണെന്ന് Cnet റിപ്പോർട്ട് ചെയ്യുന്നു. 2011ൽ ആപ്പിൾ ആയിരുന്നു ആദ്യമായി ഈ വിഷയത്തിൽ ഒരു കേസ് ഫയൽ ചെയ്തത്. സാംസങ്ങ് തങ്ങളുടെ രണ്ടു ഫോൺ ഡിസൈനുകൾ അനുകരിച്ചു എന്നതായിരുന്നു പരാതി.
ആപ്പിളിന്റ അനുകരണമായി ഇറക്കിയ ഗൂഗിൾ ആൻഡ്രോയ്ഡ് അടിസ്ഥാനമാക്കിയുള്ള ഫോണുകൾ ഇല്ലായിരുന്നെങ്കിൽ സാംസങ്ങ് ലോകത്തിലെ ഒന്നാം നമ്പർ ബ്രാൻഡ് ആവില്ലായിരുന്നെന്ന് ആപ്പിൾ വാദിച്ചിരുന്നു. പലപ്പോഴും കേസ് ആപ്പിളിന് അനുകൂലമായി വന്നിരുന്നു. സാംസങ്ങ് ആപ്പിളിന്റെ ചില പേറ്റന്റുകൾ ഉപയോഗിച്ച് എന്നതടക്കമുള്ള പല വാദങ്ങളും നിയമ പോരാട്ടങ്ങളും തുടർന്നും സംഭവിക്കുകയുണ്ടായി.
അങ്ങനെയിരിക്കെ 2012ൽ ആണ് കേസിൽ സുപ്രധാനമായ മറ്റൊരു വിധി വന്നത്. പേറ്റന്റ് ലംഘനം നടത്തിയതിന്റെ പേരിൽ സാംസങ്ങ് ആപ്പിളിന് 1.05 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകണം എന്നതായിരുന്നു വിധി. എന്നാൽ പിന്നീട് കേസിൽ ഇടപെട്ട യുഎസ് ജില്ലാ ജഡ്ജി ലൂസി കോ ഈ തുക 548 മില്യൺ ഡോളറായി കുറയ്ക്കുകയുണ്ടായി. എന്തായാലും പിന്നീട് സാംസങ്ങ് ഈയിനത്തിൽ നഷ്ടപരിഹാരമായി 399 മില്യൺ ഡോളർ ആപ്പിളിന് നൽകിയിട്ടുണ്ട്.
പണത്തിന് മേലെ ഒന്നാം സ്ഥാനത്തിനുള്ള മല്സരത്തിന് വേണ്ടി കൂടിയായിരുന്നു ഈ പോരാട്ടം പലപ്പോഴും മുന്നോട്ട് പോയത്. ആപ്പിൾ ഒരിക്കലും ഈ കേസ് അവസാനിപ്പിക്കാൻ കൂട്ടാക്കിയിരുന്നില്ല. എന്തായാലും അങ്ങനെ 7 വർഷത്തോളം നീണ്ടുനിന്ന നിയമ യുദ്ധത്തിന് ഇതോടെ ഒരു അറുതി വന്നിരിക്കുകയാണ്.