ഇ-കൊമേഴ്‌സ് നയത്തില്‍ അടിമുടി മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. ഇനി ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് തങ്ങള്‍ക്ക് നിക്ഷേപമുള്ള കമ്പനികളുടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയുകയില്ല. എക്‌സ്‌ക്ലൂസീവ് ഡീലുകള്‍ നല്‍കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഏറ്റവുമധികം ബാധിക്കുന്നത് ഫ്‌ളിപ്കാര്‍ട്ടിനെയും ആമസോണിനെയും ആയിരിക്കുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയില്‍ മറ്റു കമ്പനികളുമായുള്ള പങ്കാളിത്തത്തിന്റെ കാര്യത്തില്‍ മുന്നില്‍ ആമസോണാണ്. ക്ലൗഡ്‌ടെയില്‍, അപ്പാരിയോ എന്നിവയില്‍ ആമസോണ്‍ പണം നിക്ഷേപിച്ചിട്ടുണ്ട്.
ചെറുകിട വ്യാപാരികളില്‍ നിന്നുളള പരാതികളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമെന്നാണ് സൂചന. ഇ-കൊമേഴ്‌സ് കമ്പനികള്‍ വന്‍വിലക്കിഴിവില്‍ സാധനങ്ങള്‍ വില്‍ക്കുന്നത് തങ്ങളുടെ വരുമാനത്തെ ദോഷകരമായി ബാധിക്കുന്നതായി ഇവര്‍ പറയുന്നു. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ വ്യാപാരികളെ അവഗണിക്കുന്നത് തിരിച്ചടിയാകുമെന്ന വിശ്വാസത്തിലാണ് സര്‍ക്കാരിലെ ഒരുവിഭാഗം.
ഷവോമി, ഓപ്പോ തുടങ്ങിയ കമ്പനികളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ എക്‌സ്‌ക്ലൂസീവായി ഫ്‌ളിപ്കാര്‍ട്ടും ആമസോണും വില്‍ക്കുന്നുണ്ട്. പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതോടെ കമ്പനികള്‍ക്ക് ഇതിന് കഴിയാതെ വരും. ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയുടെ വരുമാനത്തില്‍ പകുതിയും സംഭാവന ചെയ്യുന്നത് സ്മാര്‍ട്ട്‌ഫോണുകളാണ്.
വിപണിയില്‍ ആരോഗ്യകരമായ മത്സരം നിലനിര്‍ത്തുന്നതിനായാണ് പുതിയ പരിഷ്‌കരണങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇ-കൊമേഴ്‌സ് വിപണിയില്‍ എല്ലാ വ്യാപാരികള്‍ക്കും തുല്യപരിഗണന ലഭിക്കണം. പുതിയ നയം അതിന് സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് എതിരെ ഇ-കൊമേഴ്‌സ് കമ്പനികളില്‍ അമര്‍ഷം പുകയുകയാണ്. തങ്ങളുമായി ആലോചന നടത്താതെ എടുത്ത തീരുമാനം പുന:പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് അവരുടെ അഭിപ്രായം. അല്ലാത്തപക്ഷം ഇത് ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയുടെ നട്ടെല്ലൊടിക്കുമെന്നും അവര്‍ പറയുന്നു.
സ്‌നാപ്ഡീല്‍ സഹസ്ഥാപകന്‍ കുനല്‍ ബാഹ്ല്‍ സര്‍ക്കാര്‍ തീരുമാനത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇത് ഇ-കൊമേഴ്‌സ് വിപണിയില്‍ സുതാര്യത കൊണ്ടുവരുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കാര്യങ്ങള്‍ പരിശോധിച്ചുവരുകയാണെന്ന് ആമസോണ്‍ അറിയിച്ചു. എന്നാല്‍ ഫ്‌ളിപ്കാര്‍ട്ട് ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.
ഇതിനിടെ ഇ-കൊമേഴ്‌സ് കമ്പനികള്‍ പുതിയ നയങ്ങള്‍ക്ക് അനുസരിച്ച് വിപണന മാതൃകകളില്‍ മാറ്റം വരുത്തണമെന്ന അഭിപ്രായവും ഉയര്‍ന്നുകഴിഞ്ഞു. ഈ മേഖലയിലെ വിദ്ഗദ്ധരില്‍ അധികവും ഇതേ അഭിപ്രായം പുലര്‍ത്തുന്നവരാണ്.