നിങ്ങൾ ഒരു 40000 രൂപയുടെ സാധനം ഫ്ലിപ്കാർട്ടിൽ ഓർഡർ ചെയ്ത ശേഷം ക്യാൻസൽ ചെയ്തു. അതിനാൽ നിങ്ങൾക്ക് കിട്ടേണ്ട തുക 40000 മുഴുവൻ റീഫണ്ടായി കിട്ടുമ്പോൾ ഒപ്പം നിങ്ങൾ ഏത് ബാങ്ക് കാർഡ് ഉപയോഗിച്ചാണോ ഈ ഇടപാട് നടത്തിയത്, ആ ബാങ്ക് വഴി വേറൊരു റീഫണ്ട് കൂടെ കിട്ടിയാൽ എങ്ങനെയുണ്ടാകും. അതായത് ഓർഡർ ക്യാൻസൽ ചെയ്തതിന് ഒരു 40000 അധികമായി കിട്ടി മൊത്തം 80000 രൂപ. 40000 രൂപ ഒരു ചെലവുമില്ലാതെ കയ്യിൽ കിട്ടുന്നു.
എന്തെങ്കിലും സൗജന്യമായി കിട്ടുക എന്നുപറഞ്ഞാൽ എല്ലാവര്ക്കും ഒരു പ്രത്യേക ഉത്സാഹമാണ്. അതും പണത്തിന്റെ തന്നെ രൂപത്തിലാണെങ്കിൽ പ്രത്യേകിച്ച് വേറൊന്നും പറയേണ്ടതുമില്ല. അതുകൊണ്ട് തന്നെ പല കമ്പനികളും ഓൺലൈൻ സ്ഥാപനങ്ങളും ബാങ്കുകളുമെല്ലാം തന്നെ പലവിധത്തിലുള്ള ക്യാഷ്ബാക്ക് ഓഫറുകളും മറ്റുമെല്ലാം അവതരിപ്പിക്കുകയും ചെയ്യാറുണ്ട്.
എന്നാൽ ഇന്നിവിടെ പറയാൻ പോകുന്നത് അതിൽ നിന്നെല്ലാം അല്പം വ്യത്യസ്തമായ ഒരു സംഭവത്തെ കുറിച്ചാണ്. ഓൺലൈൻ വഴി ഒരു സാധനം ബുക്ക് ചെയ്ത് അത് പിന്നീട് ക്യാൻസൽ ചെയ്യുന്നവർക്ക് ഡബിൾ റീഫണ്ട് കിട്ടുന്ന അല്പം അതിശയകരമായ ഒരു സംഭവത്തെ കുറിച്ചാണ്. സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത് എസ്ബിഐ ബാങ്കുമായി ബന്ധപ്പെട്ടാണ്.
എസ്ബിഐ കാർഡുകൾ വഴി ഫ്ലിപ്കാർട്ടിൽ നിന്നും സാധനം വാങ്ങിയ ശേഷം അവ ക്യാൻസൽ ചെയ്തു കഴിഞ്ഞാൽ ഇരട്ട റീഫണ്ട് ലഭിക്കുന്നു എന്നതാണ് റിപ്പോർട്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പറയുന്നത് ഗുജറാത്തിലെ മെഹ്‌സന, പത്താൻ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള 39 അക്കൗണ്ട് ഉടമകൾക്കാണ് ഈ രീതിയിൽ ഇരട്ട റീഫണ്ട് ലഭിച്ചത്.
ഇവരെല്ലാം തന്നെ ഫ്ലിപ്കാർട്ട് വഴി സാധനം വാങ്ങുകയും പിന്നീട് ക്യാൻസൽ ചെയ്ത് റീഫണ്ട് ആവശ്യപ്പെട്ടവരുമാണ്. എന്നാൽ റീഫണ്ട് ലഭിച്ചപ്പോൾ രണ്ടു തവണ ലഭിച്ചെന്ന് മാത്രം. ഒന്ന് ബാങ്കിന്റെ ഭാഗത്തു നിന്നും മറ്റൊന്ന് ഫ്ലിപ്കാർട്ടിൽ നിന്നുമെന്ന് മാത്രം. ഈ സംഭവം റിപ്പോർട്ട് ചെയ്തപ്പോൾ ഇതിൽ വരുന്ന അധികം ആളുകൾക്കും തങ്ങൾ ഒരു സാധനം വാങ്ങി ക്യാൻസൽ ചെയ്തപ്പോൾ ഉടൻ കിട്ടുന്ന ഫ്ലിപ്കാർട്ടിന്റെ ക്രെഡിറ്റ് റീഫണ്ട് കിട്ടിയവരാണ്. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം ബാങ്കിൽ നിന്നും മറ്റൊരു ക്രെഡിറ്റ് കൂടെ ലഭിക്കുകയായിരുന്നു.
ഈ സംഭവം കഴിഞ്ഞ വർഷമാണ് തുടങ്ങിയിരുന്നത്. ഇത്തരത്തിൽ ഇരട്ട റീഫണ്ട് ലഭിക്കുന്നുണ്ടെന്ന വിവരം പതിയെ ഒരാളിൽ നിന്നും വേറൊരാളിലേക്കും അവിടെ നിന്നും വേറൊരാളിലേക്കും എത്തിയതോടെ എല്ലാവരും ഇതുപോലെ സാധനങ്ങൾ വാങ്ങി ക്യാൻസൽ ചെയ്യാൻ തുടങ്ങി. അങ്ങനെ ബാങ്ക് പോലുമറിയാതെ ബാങ്കിന് വമ്പൻ നഷ്ടമുണ്ടാകുകയും ചെയ്തു. അങ്ങനെ ഈ 39 അക്കൗണ്ടുകളിൽ നിന്നുമായി 1,090 ഇടപാടുകളിൽ 7 കോടി രൂപയോളം ബാങ്കിന് നഷ്ടമായി.
വിസ കാർഡ് സംബന്ധമായ ഒരു അപ്‌ഡേറ്റ് ആ സമയത്ത് വന്നിരുന്നു. അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംഭവിച്ചു എന്നതാകാം ഇത്തരം ഇരട്ട റീഫണ്ടിന് കാരണം എന്ന വിശ്വാസത്തിലാണ് കമ്പനി. എന്തായാലും സംഭവത്തിൽ ഇത്രയും നഷ്ടം സംഭവിച്ചതോടെ കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി എസ്ബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.