UIDAI ഹെൽപ്‌ലൈൻ നമ്പർ ആൻഡ്രോയിഡ് ഫോണുകളിൽ എല്ലാം തന്നെ തനിയെ സേവ് ചെയ്യപ്പെട്ട വിവിവാദത്തിൽ പുതിയ വെളുപ്പെടുത്തലുകളുമായി ഗൂഗിൾ. ഇന്ത്യയിലേക്കുള്ള ആൻഡ്രോയിഡ് ഫോണുകളിൽ ഈ നമ്പർ സേവ് ചെയ്യപ്പെട്ട നിലയിലായി ഗൂഗിൾ ഉൾപ്പെടുത്തിയതായിരുന്നു എന്ന വിശദീകരണവുമായാണ് ഗൂഗിൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ രണ്ടുനാളായി തുടരുന്ന വിവാദങ്ങൾക്കും അഭ്യൂഹങ്ങൾക്കും തൽക്കാലം വിട.
സംഭവം വിവാദമായതിനെ തുടർന്ന് ഗൂഗിൾ നടത്തിയ പരിശോധനയിൽ 2014 ൽ UIDAI ഹെൽപ്‌ലൈൻ നമ്പറും 112 നമ്പറും ഇന്ത്യയിൽ ഇറക്കുന്ന ആൻഡ്രോയിഡ് ഒഎസിലെ സസെറ്റപ്പ് വിസാർഡിൽ ഗൂഗിൾ ഉൽക്കള്ളിച്ചിട്ടുണ്ടായിരുന്നു. അത് ഇത്രയും നാൾ അവിടെത്തന്നെ ഉണ്ടായിരുന്നു എന്നതാണ് എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും ഈ നമ്പർ പ്രത്യക്ഷപ്പെടാൻ കാരണം. സംഭവത്തെക്കുറിച്ച് ഗൂഗിൾ വക്താവ് ഇങ്ങനെ വിശദീകരിച്ചു.
എന്നാൽ ആളുകൾക്ക് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ കൂടെ ഉൾപ്പെടുത്തിയായിരുന്നു ഈ നമ്പർ സേവ് ചെയ്യപ്പെട്ടിരുന്നത്. എന്തായാലും ഈ നമ്പർ ഇപ്പോൾ നിലവിൽ ഇല്ലാത്ത സാഹചര്യം പരിഗണിച്ച് അടുത്ത അപ്‌ഡേറ്റിൽ ഇത് ഒഴിവാക്കുമെന്നും ഗൂഗിൾ വക്താവ് വ്യക്തമാക്കി. പ്രത്യക്ഷത്തിൽ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഈ നമ്പർ കൊണ്ട് ആർക്കും ഉണ്ടായിരുന്നില്ല എങ്കിലും ഉപഭോക്താവിന്റെ അനുമതിയില്ലാതെ നമ്പർ ഫോണിൽ സേവ് ചെയ്യപ്പെട്ടു എന്നത് സംശയമുയർത്തിയിരുന്നു. ഗൂഗിളിന്റെ ഈ പ്രസ്താവനയോടെ ഏതായാലും വിവാദത്തിന് അറുതി വന്നിരിക്കുകയാണ്.
എന്നാൽ ഇവിടെ ആൻഡ്രോയിഡ് ഫോണുകൾക്ക് പുറമെ ഐഫോണുകളിലും ഈ നമ്പർ സേവ് ചെയ്യപ്പെട്ടിരുന്നതായി പലരും റിപ്പോർട്ട് ചെയ്തിരുന്നു. ആൻഡ്രോയിഡിന്റെ ഭാഗത്തു നിന്നുണ്ടായ ഒരു പ്രശ്നം എങ്ങനെ ഐഫോണിനെ ബാധിച്ചു എന്ന പ്രശ്നത്തിനുള്ള ഉത്തരവും ഇതോടൊപ്പം പങ്കുവെക്കാം. പലരും തങ്ങളുടെ ജിമെയിൽ അക്കൗണ്ട്, ഗൂഗിൾ കോണ്ടക്ട്സ് എല്ലാം തന്നെ ഐഫോണുകളിൽ സിങ്ക് ചെയ്യാറുണ്ടല്ലോ. ഈയവസരത്തിൽ മുമ്പ് ആൻഡ്രോയിഡിൽ സേവ് ചെയ്യപ്പെട്ട നമ്പറുകൾ ഗൂഗിൾ കോണ്ടാക്ട്സ് വഴി ഐഫോണിലെ കോണ്ടാക്ട് ലിസ്റ്റിലും എത്തി. അതാണ് ഐഫോണിൽ സംഭവിച്ചത്.
ഏതായാലും UIDAI ക്ക് ഗൂഗിളിന്റെ ഈ പ്രസ്താവനയോടെ ആശ്വസിക്കാം. കാരണം ട്രായ് ചെയർമാൻ ആർ എസ് ശർമ്മ അദ്ദേഹത്തിന്റെ ആധാർ നമ്പർ ട്വിറ്റർ വഴി ഷെയർ ചെയ്ത് ഹാക്കർമാരെ വെല്ലുവിളിച്ചതും അതിനെ തുടർന്ന് ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ അടക്കം പതിനാലോളം ഡാറ്റകൾ ഹാക്കർമാർ പുറത്തുവിട്ടതും UIDAIയെ വെട്ടിലാക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഈ പുതിയ പ്രശ്നം ചൂണ്ടിക്കാണിച്ച് ഫ്രഞ്ച് എത്തിക്കൽ ഹാക്കർ എല്ലിയറ്റ് അൽഡേഴ്സൻ ട്വിറ്ററിൽ പോസ്റ്റ് ഇട്ടിരുന്നത്.