ഒരിക്കലെങ്കിലും നമ്മൾ ആലോചിച്ചിട്ടുള്ള കാര്യമായിരിക്കും ഈ ഫേസ്ബുക്കും വട്സാപ്പും എല്ലാം തന്നെ നിരോധിച്ചാൽ എന്തായിരിക്കും സംഭവിക്കുക എന്നത്. തമാശക്കായി അങ്ങനെ ചിന്തിച്ചു നോക്കിയാൽ രസകരമായ പല കാര്യങ്ങളും നമുക്ക് മെനഞ്ഞെടുക്കാൻ പറ്റും. പ്രത്യേകിച്ച് സോഷ്യൽ മീഡിയ ഇല്ലാത്ത ഒരു ജീവിതം ഇന്ന് സാധ്യമല്ല എന്ന നിലയിൽ കാര്യങ്ങളെത്തി നിൽക്കുമ്പോൾ. ഏതായാലും സംഭവം യാഥാർത്ഥമാകാനുള്ള ചില സാധ്യതകളാണ് ഇപ്പോൾ രാജ്യത്ത് കാണുന്നത്.
വ്യാജ വാർത്തകൾ നേരിടുക എന്നതാണ് ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് നമുക്ക് നിസ്സംശയം പറയാൻ സാധിക്കും. കാരണം അത്രയുമധികം തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ വാർത്തകളാണ് നമ്മൾ നിത്യേന കണ്ടുകൊണ്ടിരിക്കുന്നത്. വ്യാജ വാർത്തകൾ പ്രചരിക്കുന്നതിലൂടെ ദുരിതത്തിലായ ഒരുപാട് വ്യക്തികളെയും നമ്മൾ കണ്ടിട്ടുണ്ട്. എന്തിന് നമ്മുടെ കൊച്ചുകേരളത്തിൽ വരെ നിത്യവും നൂറ് കണക്കിന് വ്യാജവാർത്തകൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനൊരു അറുതി വരുത്തണം എന്ന ആശയമാണ് സർക്കാരിനെ ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ സേവനങ്ങൾ നിരോധിക്കാം എന്ന ആശയത്തിലേക്ക് എത്തിക്കുന്നത്.
ജൂലായ് 18ന് രാജ്യത്തെ എല്ലാ ടെലികോം ഓപറേറ്റർമാർക്കും ടെലികോം ഡിപ്പാർട്ട്മെന്റ് ഈ വിഷയത്തിൽ ഉപദേശം ആരാഞ്ഞുകൊണ്ട് എഴുതുകയുണ്ടായി. ഫേസ്ബുക്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം പോലുള്ള സോഷ്യൽ മീഡിയ സേവനങ്ങൾ നിരോധിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അഭിപ്രായങ്ങൾ ഇവരിൽ നിന്നും അറിയുകയായിരുന്നു ലക്ഷ്യം. എന്തെങ്കിലും അടിയന്തിര ഘട്ടം വരുകയാണെങ്കിൽ മാത്രം പ്രാവർത്തികമാക്കേണ്ടി വരും എന്ന ആശയമാണ് ടെലികോം ഡിപ്പാർട്ട്മെന്റിന് ഇതിന് പിന്നിലുണ്ടായിരുന്നത്.
എന്നാൽ സർക്കാറിന്റെ ഈ നീക്കത്തെ വിമർശിച്ചു കൊണ്ട് നിരവധി സംഘടനകളും സ്ഥാപനങ്ങളുമാണ് എത്തിയിരിക്കുന്നത്. അസ്സോസിയേറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ (Assocham) പ്രതികരിച്ചത് ഈ തീരുമാനം ആവശ്യമില്ലാത്തതും ഡിജിറ്റൽ വിപ്ലവത്തിൽ ഏറെ പുരോഗതിയിലേക്ക് കുതിക്കുന്ന ഒരു രാജ്യമെന്ന നിലയിൽ ലോകത്തിന് മുന്നിൽ ഇതൊരു മോശം അഭിപ്രായം ഇന്ത്യയെ കുറിച്ച് ഉണ്ടാക്കുമെന്നാണ്.
സുപ്രീം കോടതിയും ഇതിനെതിരെ കടുത്ത സമീപനമാണ് സർക്കാരിനോട് കൈക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ സേവനങ്ങൾ നിരീക്ഷിക്കുന്ന പ്രവണത സർക്കാർ ഒഴിവാക്കണം എന്ന രീതിയിൽ വിഷയത്തിൽ വ്യക്തമായ പ്രതികരണമാണ് സുപ്രീ കോടതിയുടെ ഭാഗത്തുനി നിന്നും ഉണ്ടായത്. ആളുകളുടെ സ്വകാര്യതയിലേക്ക് സർക്കാർ എത്തിനോക്കെണ്ടതില്ല എന്നാണ് കോടതിക്ക് പറയാനുള്ളത്. ഇതിന് പുറമെ ഇന്റർനെറ്റ് എന്നത് ഓരോ പൗരനും ലഭ്യമാക്കേണ്ട അവകാശം ആണ് എന്നതും ഈ സോഷ്യൽ മീഡിയ സേവനങ്ങൾ നിരോധിക്കുന്നതിൽ നിന്നും സർക്കാറിന് തിരിച്ചടിയുണ്ടാകും.