ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ചെയർമാൻ ആർ എസ് ശർമ്മ ട്വിറ്ററിലൂടെ ഒരു വെല്ലുവിളി നടത്തി പൊല്ലാപ്പിൽ പെട്ടിരിക്കുകയാണ്. തന്റെ ആധാർ നമ്പർ പരസ്യമായി വെളിപ്പെടുത്തിയ ശർമ്മ ഹാക്കർമാരേയും ആധാർ വിമർശകരെയും വെല്ലുവിളിക്കുകയായിരുന്നു. എന്നാൽ വെല്ലുവിളി ഏറ്റെടുത്ത് വിജയകരമായി ശർമയ്ക്ക് മറുപടി നൽകിയിരിക്കുകയാണ് ഹാക്കർമാർ ഇപ്പോൾ.
ആധാർ വിവരങ്ങൾ വെളിപ്പെടുത്തിയത്തിന് തൊട്ട് പിന്നാലെ ആ ആധാർ നമ്പർ വഴി ശർമയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വരെ നേടിയെടുക്കുകയും ആ കാര്യം ട്വിറ്റർ വഴി തന്നെ ശർമയെ അറിയിക്കുകയും ചെയ്തിരിക്കുകയാണ് ഈ എത്തിക്കൽ ഹാക്കർമാർ. തെളിവിനായി ശർമയുടെ ബാങ്ക് അക്കൗണ്ടിൽ ഒരു രൂപ നിക്ഷേപിക്കുകയും ചെയ്തു.
ശർമ്മ കൊടുത്ത ആധാർ നമ്പർ ഉപയോഗിച്ച് വിവരങ്ങൾ കണ്ടെത്തി Paytm, BHIM പോലുള്ള യുപിഐ സംവിധാനങ്ങൾ വഴിയും IMPS വഴിയുമാണ് ആർ എസ് ശർമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച് കാണിച്ചുകൊടുത്തത്. പണം അയക്കുന്നതിന്റെ സ്ക്രീന്ഷോട്ടുകളും ഒപ്പം ട്രാൻസാക്ഷൻ ഐഡിയും ഈ ഹാക്കർമാർ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
എലിയറ്റ് ആന്ഡേഴ്സൻ, പുഷ്പേന്ദ്ര സിങ്, കനിഷ്‌ക് സജ്നാനി, അനിവാർ അരവിന്ദ്, കരൺ സെയ്നി എനീ എത്തിക്കൽ ഹാക്കർമാർ 14ഓളം വിവരങ്ങളാണ് പുറത്തുവിട്ടത്. ഇതിൽ ശർമയുടെ മൈബൈൽ നമ്പറുകൾ, അഡ്രസ്സ്, ജനനതിയതി, പാൻ നമ്പർ, വോട്ടർ ഐഡി വിവരങ്ങൾ, ടെലികോം ഓപ്പറേറ്റർ, ഉപയോഗിക്കുന്ന ഫോൺ മോഡൽ എന്നിങ്ങനെ തുടങ്ങി എയർ ഇന്ത്യയിൽ പറന്നതിന്റെ ഐഡി നമ്പർ വരെയുണ്ട്.
ഇതിനും പുറമെ ശർമയുടെ അഞ്ചു ബാങ്ക് അക്കൗണ്ട് നമ്പറുകളും IFSC കോഡുകളും ഇവർ പുറത്തുവിടുകയുണ്ടായി. പഞ്ചാബ് നാഷണൽ ബാങ്ക്, എസ്ബിഐ, കോട്ടക് മഹീന്ദ്ര, ഐസിഐസിഐ, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിൽ ഉള്ള അഞ്ചു അക്കൗണ്ട് വിവരങ്ങളാണ് ഇവർ പുറത്തുവിട്ടത്. ഇതിൽ ശർമയുടെ ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടിലേക്ക് അനിവാർ അരവിന്ദ് അടക്കം ചിലർ ഒരു രൂപ അയച്ചുകൊണ്ട് കാര്യം തെളിയിക്കുകയും ചെയ്തു.
ഇത്തരത്തിൽ ഒരാളുടെ അക്കൗണ്ടിലേക്ക് പണമായക്കാൻ സാധിക്കുന്നതിലൂടെ ബ്ലാക്ക്‌മെയിലിങ് അടക്കം പലതിനും സാധിക്കും എന്നും ട്വിറ്റർ വഴി പലരും ശർമയെ അറിയിക്കുകയും ചെയ്തു. ഇത് ഗുരുതരമായ പല പ്രത്യാഘാതങ്ങളും സൃഷ്ടിക്കാൻ കാരണമാകുകയും ചെയ്യും എന്നും പലരും ഓർമ്മിപ്പിച്ചു. ഞായറാഴ്ച ആയിരുന്നു സംഭവം. എന്നാൽ വിഷയത്തിൽ UIDAI പ്രതികരിച്ചത് ഹാക്കർമാർ ഗൂഗിൾ വഴി എളുപ്പം വിവരങ്ങൾ കണ്ടെത്തി മാത്രമാണ് ഇത് ചെയ്തത് എന്നാണ്. അദ്ദേഹം ഒരു പൊതുപ്രവർത്തകൻ ആയതിനാൽ കാര്യങ്ങൾ എളുപ്പം കണ്ടെത്താൻ കഴിഞ്ഞു എന്നുമാണ് UIDAIയുടെ വിശദീകരണം.