ഇന്ത്യയില്‍ ജീവിച്ചിരുന്നതില്‍വെച്ച് ഏറ്റവും പ്രായം കൂടിയ യൂട്യൂബറായിരുന്ന മസ്താനമ്മ മുത്തശ്ശി മരണപ്പെട്ടു. 107 വയസായിരുന്നു. വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങളിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ മസ്താനമ്മ മുത്തശ്ശിക്ക് ആരാധകര്‍ ഏറെയായിരുന്നു. മസ്താനമ്മ മുത്തശ്ശിയുടെ വിയോഗം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.
ബ്ലോഗിംഗിന് പ്രായം വിഷയമല്ലെന്ന് തെളിയിക്കുകയും നിരവധി പേര്‍ക്ക് പ്രചോദനവുമാവുകയും ചെയ്തിരുന്നു മസ്താനമ്മയുടെ പ്രവര്‍ത്തനങ്ങള്‍. ദ വീക്കാണ് മസ്താനമ്മയുടെ മരണത്തെക്കുറിച്ച് ലോകത്തെ അറിയിച്ചത്. മുത്തശ്ശിയുടെ അന്ത്യയാത്രയുടെ വീഡിയോ സ്വന്തം യൂട്യൂബ് ചാനലായ കണ്ട്‌റി ഫുഡ്‌സില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.
പെട്ടന്നായിരുന്നു മുത്തശ്ശിയുടെ കണ്ട്‌റി ഫുട്‌സ് എന്ന യൂട്യൂബ് അക്കൗണ്ട് ലോകശ്രദ്ധ ആകര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഈ സംഭവങ്ങളെല്ലാം. നിലവില്‍ 12 ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സാണ് മസ്താനമ്മ മുത്തശ്ശിയുടെ ചാനലിലുള്ളത്.
പരമ്പരാഗത രീതിയിലുള്ള മുത്തശ്ശിയുടെ ഭക്ഷണമുണ്ടാക്കല്‍ പ്രത്യേക കല തന്നെയായിരുന്നു. മുത്തശ്ശിയെ അനുകരിച്ച് നിരവധിപേര്‍ ഇതേരീതിയില്‍ ചാനല്‍ ആരംഭിക്കുകയും ചെയ്തു. ഭക്ഷണം പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പൊടികൈകളെക്കുറിച്ചും മസ്താനമ്മ മുത്തശ്ശി വിവരിക്കുമായിരുന്നു.
ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനു പേരാണ് മസ്താനമ്മ മുത്തശ്ശിക്ക് ഇപ്പോള്‍ ആദരാഞ്ജലികള്‍ അർപ്പിക്കുന്നത്