ഇൻസ്റ്റന്‍റ് മെസേജിങ് അപ്ലിക്കേഷൻ ആയ വാട്സ്ആപ്പ് കാശ്മീരിലെ ഉപയോക്താക്കളെ കൈയ്യൊഴിയുന്നു. നാല് മാസത്തോളമായി തുടരുന്ന ഇന്‍റർനെറ്റ് നിരോധനം കാരണം ഉപയോഗിക്കാൻ കഴിയാത്ത അക്കൗണ്ടുകളാണ് വാട്സ്ആപ്പ് നീക്കം ചെയ്തതെന്ന് ബസ്ഫീഡ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 എടുത്ത് മാറ്റി പ്രത്യേക അധികാരങ്ങൾ നീക്കം ചെയ്ത് ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയത്. തുടർന്ന് ക്രമസമാധാന പാലനത്തിന്‍റെ ഭാഗമായി ഇന്‍റർനെറ്റ് സൗകര്യങ്ങളും നിരോധിച്ചു.
ഡിസംബർ 4ന് ജമ്മുകശ്മീരിൽ ഇന്‍റർനെറ്റ് ലഭ്യമല്ലാതായിട്ട് നാല് മാസം പൂർത്തിയാകുകയാണ്. ഇതോടെയാണ് പലരും വാട്സ്ആപ്പ് ഉപയോഗിക്കാൻ പറ്റാത്തവിധം അക്കൗണ്ട് ഡീആക്ടിവേറ്റ് ആയ വിവരം തിരിച്ചറിഞ്ഞത്. കാശ്മീരിന് പുറത്തുള്ള ആളുകളാണ് തങ്ങളുടെ ബന്ധുക്കളുടെ അക്കൗണ്ട് ഡീആക്ടിവേറ്റ് ആയതും ഗ്രൂപ്പുകളിൽ നിന്ന് പലരും പുറത്താക്കപ്പെട്ടതും പുറത്തറിയിച്ചത്. ഈ സംഭവം വെളിവാക്കുന്ന നിരവധി ട്വീറ്റുകളും പുറത്ത് വന്നിട്ടുണ്ട്.
120 ദിവസം തുടർച്ചയായി ആക്ടീവ് അല്ലാതെയിരിക്കുകയാണെങ്കിൽ ആ അക്കൗണ്ട് കാലഹരണപെട്ടതായി കണക്കാക്കി കമ്പനി ഡീആക്ടിവേറ്റ് ചെയ്യുകയാണ് ചെയ്തിരിക്കുന്നതെന്ന് വാട്സ്ആപ്പ് വക്താവ് വ്യക്തമാക്കി. ഇതൊരു ആഗോള തലത്തിൽ പിന്തുടരുന്ന നിയമമാണെന്നും പ്രദേശത്തിന്‍റെ പ്രത്യേക സ്വഭാവത്തിന് ഇക്കാര്യത്തിൽ യാതൊന്നും ചെയ്യാനില്ലെന്നും കമ്പനി അറിയിച്ചു.
എല്ലായിടത്തും ഉപയോക്താക്കൾക്ക് അവരുടെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായി സ്വകാര്യ ആശയവിനിമയം നടത്താനുള്ള സംവിധാനം തടസമില്ലാതെ നൽകാൻ വാട്ട്‌സ്ആപ്പ് വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. സുരക്ഷ നിലനിർത്തുന്നതിനും ഡാറ്റ നിലനിർത്തൽ പരിമിതപ്പെടുത്തുന്നതിനുമായാണ് 120 ദിവസം ആക്ടീവ് അല്ലാത്ത അക്കൗണ്ടുകൾ വാട്ട്‌സ്ആപ്പ് ഡീആക്ടിവേറ്റ് ചെയ്യുന്നതെന്ന് വാട്സ്ആപ്പ് വക്താവ് അറിയിച്ചു.
ഇത്തരത്തിൽ ഡീആക്ടിവേറ്റ് ചെയ്യപ്പെടുന്നതോടെ ആ അക്കൗണ്ടിലെ എല്ലാ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നും ഓട്ടോമാറ്റിക്കായി അവർ എക്സിറ്റ് ആവും. ഇനി ഇതേ നമ്പർ ഉപയോഗിച്ച് ഉപയോക്താവ് അക്കൗണ്ടിൽ പിന്നെയും പ്രവേശിച്ചാലും മുമ്പ് ഉണ്ടായിരുന്ന ഗ്രൂപ്പുകൾ ലഭ്യമാകില്ല. വീണ്ടും അത്തരം ഉപയോക്താക്കളെ ഗ്രൂപ്പുകളിൽ ചേർക്കേണ്ടി വരുമെന്നും വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്‍റനെറ്റ് ആക്സസ് തിരികെ ലഭിക്കുന്ന അവസരത്തിൽ ഡീആക്ടിവേറ്റ് ആയ അക്കൗണ്ട് ഉടമകൾക്ക് അതേ നമ്പറിൽ വീണ്ടും രജിസ്റ്റർ ചെയ്യാൻ കഴിയുമെന്നും വാട്സ്ആപ്പിന്‍റെ പ്രസ്താവനയിൽ പറയുന്നു. വാട്ട്‌സ്ആപ്പിൽ അറ്റാച്ചുചെയ്‌തിരിക്കുന്ന എല്ലാ ഡാറ്റയും ഉപയോക്താക്കളുടെ ഫോണിൽ നിലനിൽക്കും. അക്കൗണ്ട് വീണ്ടും ആക്ടിവേറ്റ് ആവുന്നതോടെ ആ ഡാറ്റ ഉപയോക്താക്കൾക്ക് ആക്‌സസ് ചെയ്യാൻ സാധിക്കും.
ഇന്ത്യയിലെ ഇൻറർനെറ്റ് ഷട്ട്ഡൗണുകളുടെ ടൈംലൈൻ ട്രാക്കുചെയ്യുന്ന സൈറ്റായ internetshutdowns.in പ്രകാരം കശ്മീർ ഇന്നുവരെ 180 ഷട്ട്ഡൗണുകൾ നേരിട്ടിട്ടുണ്ട്. ഇത് രാജ്യത്തെ ഏത് സംസ്ഥാനത്തെ കണക്കുകളെക്കാളും വളരെ കൂടുതലാണ്. 2016 ൽ 133 ദിവസമാണ് ഇന്‍റർനെറ്റ് ഷട്ട്ഡൗൺ ചെയ്തത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അധികകാലം നീണ്ടുനിന്ന ഇന്‍റർനെറ്റ് നിരോധനവും ഇതായിരുന്നു. എന്നാൽ ഇപ്പോഴുള്ള നിരോധനം എത്രകാലം നീണ്ടുനിൽക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.