കേരളത്തെ മൊത്തം പിടിച്ചുകുലുക്കിയ പ്രളയത്തിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ പുറത്ത് വിട്ട് നാസ. മെയ് 29 മുതൽ തുടങ്ങിയ കനത്ത മഴയെത്തുടർന്ന് കേരളത്തിൽ ആകമാനം ചെറുതല്ലാത്ത തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായിത്തുടങ്ങിയിരുന്നു. എന്നാൽ പിന്നീട് ആഗസ്ത് എട്ട് മുതൽ ശക്തമായ മണ്ണിടിച്ചിലും വെള്ളപ്പൊക്കമുണ്ടാവുകയും 14 ജില്ലകളിലായി 50,000ൽ മേലെ വീടുകൾ പൂർണ്ണമായോ ഭാഗികമായോ നശിക്കുകയുമായിരുന്നു.
പ്രളയത്തിന് മുമ്പും ശേഷവുമുള്ള കേരളത്തിന്റെ ചിത്രം പുറത്തുവിട്ട് നാസ!
അതോടെ കേരളം കണ്ട ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന് മലയാളക്കരയാകെ സാക്ഷ്യം വഹിക്കുകയായിരുന്നു. മഴയുടെ തീവ്രത കാരണം സംസ്ഥാനത്തെ ഒട്ടുമിക്ക അണക്കെട്ടുകളും തുറക്കേണ്ട അവസ്ഥ വരികയും ചെയ്തു. ഏഷ്യയിലെ ഏറ്റവും വലിയ കമാന അണക്കെട്ടുകളിൽ ഒന്നായ ഇടുക്കി അണക്കെട്ട് അടക്കം തുറന്നുവിടേണ്ടി വരികയുണ്ടായി. ചരിത്രത്തിൽ ആദ്യമായി 35 അണക്കെട്ടുകൾ തുറന്നുകൊടുക്കേണ്ട സ്ഥിതിയിൽ വരെ കാര്യങ്ങൾ എത്തുകയുണ്ടായി.
സംസ്ഥാനത്ത് 14 ജില്ലകളിലായി ഒരു ലക്ഷത്തോളം ജനങ്ങൾ കുടിയൊഴിപ്പിക്കപ്പെട്ടവരായി. ഒപ്പം ദുരന്തത്തിൽ 400ന് അടുത്ത് ജീവനുകളാണ് പൊലിഞ്ഞത്. അതുപോലെ സംസ്ഥാനത്ത് 47,727 ഹെക്ടറോളം ഭൂമിയിൽ കൃഷി നശിക്കുകയും ചെയ്തു. ആദ്യകണക്കുകൾ പ്രകാരം തന്നെ ഏകദേശം 20,000 കോടി രൂപയുടെ നാശനഷ്ടങ്ങൾ രേഖപ്പെടുത്തുകയുണ്ടായി.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ വെള്ളപ്പൊക്കത്തിന്റെ മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ) പുറത്തുവിടുകയുണ്ടായി. അങ്ങനെ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളും ഗ്രാഫിക്സും ആണ് ചുവടെ കൊടുത്തിരിക്കുന്നത്. 2018 ജൂലായ് 19 മുതൽ ഓഗസ്റ്റ് 18 വരെയുള്ളതാണ് ചിത്രങ്ങളിൽ കാണുന്നത്.