ഗൾഫിൽ പോയി അറബിയേയും പറ്റിച്ചു പണവുമായി നാട്ടിലേക്ക് മുങ്ങുന്ന ഒരു പ്രവണത കുറച്ചു കാലം മുമ്പ് വരെ ചുരുക്കം ചില പ്രവാസികളിൽ എങ്കിലും കണ്ടിരുന്നു. ബഹുഭൂരിപക്ഷം വരുന്ന മണലാരണ്യങ്ങളിൽ പൊരിവെയിലിൽ കഷ്ടപ്പെടുന്ന പ്രവാസികൾക്ക് വരെ നാണക്കേടുണ്ടാക്കുന്നതായിരുന്നു ചുരുക്കം ചിലരുടെ ഈ പ്രവർത്തികൾ.
എന്നാൽ പതിയെ അറബിക്ക് ബോധോദയം വന്നതോടെ മുമ്പത്തെ പോലെ പറ്റിക്കൽ വിചാരിച്ച രീതിയിൽ നടക്കാതെ വന്നതോടെ പലരും പണിയെടുത്ത് തന്നെ ജീവിക്കാൻ തുടങ്ങി. എന്നാൽ ചിലരെങ്കിലും ഇടയ്ക്കിടെ തട്ടിപ്പുകൾ നടത്തിപ്പോരുകയും ചെയ്തു. എങ്കിലും ആ രാജ്യത്ത് ഒരു കുറ്റം ചെയ്തിട്ട് എങ്ങനെയെങ്കിലും ആ രാജ്യം വിട്ടാൽ മതി പിന്നെ പേടിക്കേണ്ടതില്ല എന്നതായിരുന്നു ചിലരുടെ ആശ്വാസം. എന്നാൽ ഇനി ഇങ്ങനെ ആശ്വസിക്കാനും വകയില്ലാതായിരിക്കുകയാണ്. ഇത് പറയാൻ കാരണം കഴിഞ്ഞ ദിവസങ്ങളിലായി നമ്മുടെ നാട്ടിൽ നടന്ന ഒരു സംഭവമാണ്.
തൃശൂരിൽ നിന്നുള്ള 47കാരനായ സുനിൽ മേനോൻ പറ്റിച്ചത് ചില്ലറ ആളുകളെ ആയിരുന്നില്ല. ഖത്തർ രാജകുടുംബത്തെ തന്നെയാണ് ഇയാൾ വഞ്ചിച്ചത്. കൃത്വിമ ഇമെയിൽ ഐഡി രാജകുടുംബത്തിന്റെ പേരിൽ ഉണ്ടാക്കിയെടുത്ത് 5.60 കോടിയാണ് ഇയാൾ അപഹരിച്ചത്. ഏതായാലും നാട്ടിൽ എത്തിയതോടെ സമാധാനിച്ചിരുന്ന അയാൾക്ക് വളരെ അപ്രതീക്ഷിതമായി ഒരു തിരിച്ചടി നേരിടേണ്ടി വരികയായിരുന്നു.
ജൂൺ 13ന് ഖത്തർ മ്യൂസിയം അധികാരികളിൽ നിന്നും ഇയാൾക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് അന്വേഷിക്കാൻ തുടങ്ങിയത്. ഒപ്പം സൈബർ സെല്ലിന്റെ സഹായവും ഉണ്ടായിരുന്നു. ഈ തുക നിക്ഷേപിച്ച അക്കൗണ്ട് രണ്ടു ദിവസത്തിനകം തന്നെ പോലീസ് കണ്ടെത്തുകയും അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്യുകയുണ്ടായി. സംഭവം അറിഞ്ഞതോടെ സുനിൽ ഒളിവിൽ ആവുകയായിരുന്നു. അങ്ങനെ ബുധനാഴ്ച ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.
രാജകുടുംബത്തിലെ അംഗമെന്ന നിലയിൽ ഒരു വ്യാജ ഇമെയിൽ ഐഡി ഉണ്ടാക്കി മ്യൂസിയം വിഭാഗത്തിന് ഇയാൾ ഒരു മെയിൽ അയക്കുകയായിരുന്നു. മെയിലിൽ രാജാവിന്റെ സ്വർണ്ണ ഫ്രയിമോട് കൂടിയ ഒരു പെയിന്റിംഗ് ഉണ്ടാക്കുന്നതിനായി ഒരു ആർട്ട് കമ്പനിക്ക് 7,60,000 ഡോളർ (5.60 കോടി രൂപ) അക്കൗണ്ടിൽ നിക്ഷേപിക്കണം എന്നായിരുന്നു ഉണ്ടായിരുന്നത്. അങ്ങനെ ആ പണം മൊത്തം സുനിലിന്റെ അക്കൗണ്ടിൽ എത്തുകയായിരുന്നു.
അങ്ങനെ പെയിന്റിംഗ് എത്താതെ വന്നതോടെ ഖത്തർ മ്യുസിയം വിഭാഗം അമേരിക്കയിലെ ആർട്ട് കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് തങ്ങൾ ചതിക്കപ്പെട്ടു എന്ന വിവരം മനസ്സിലായത്. അങ്ങനെ ഖത്തർ ഐടി വിഭാഗം നടത്തിയ അന്വേഷണം അവസാനം കേരളത്തിലേക്ക് തിരിച്ച സുനിൽ മേനോനിലേക്ക് എത്തുകയായിരുന്നു. ഗൾഫ് രാജ്യങ്ങളിൽ വര്ഷങ്ങളായി ഓഡിറ്റർ ആയി ജോലി ചെയ്തിരുന്ന സുനിൽ പിന്നീടാണ് പെയിന്റിങ്ങുകളും ആർട്ട് വർക്കുകളും ഓൺലൈനായി വിൽക്കുന്ന മേഖലയിലേക്ക് എത്തിയത്.