മോദിയുടെ ആപ്പ് വ്യക്തികളുടെ വിവരങ്ങൾ ചോർത്തുന്നുവെന്ന് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒൗദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ ആയ നരേന്ദ്ര മോദി ആപ് വ്യക്തികളുടെയും അവരുടെ ബന്ധുക്കളുടെയും വിവരങ്ങളും കോളുകളും വിഡിയോകളുമെല്ലാം ചോർത്തുന്നു എന്നാണ് കോൺഗ്രസ്സ് അധ്യക്ഷൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇപ്പോൾ മോദിക്ക് വേണ്ടത് നമ്മുടെ കുട്ടികളുടെ വിവരങ്ങളാണ്; മോദിയുടെ ആപ്പ് വിവരങ്ങൾ ചോർത്തുന്നു..??
'ഡിലീറ്റ് നമോ' എന്ന ഹാഷ്ടാഗ് ഇതിനുവേണ്ടി രാഹുൽ ഗാന്ധി ഉപയോഗിച്ചിരിക്കുകയും ചെയ്യുന്നു. ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നവർ അവാരുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടുമായി നടത്തുന്ന സംഭാഷണങ്ങൾ, വീഡിയോ കോളുകൾ, മെസ്സേജുകൾ തുടങ്ങി പല സുപ്രധാന വിവരങ്ങളും ഈ ആപ്പ് ചോർത്തുന്നു എന്നാണ് രാഹുൽ ആരോപിച്ചിരിക്കുന്നത്.
ഈ ആപ്പ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ ജിപിഎസ്സിന്റെ സഹായത്തോടെ ചോർത്തിയെടുക്കുന്നു എന്ന കാര്യവും രാഹുൽ ഗാന്ധി ട്വീറ്റിൽ വ്യക്തമാക്കുന്നു. ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തുന്ന ബിഗ് ബോസ് ആണ് മോദിയെന്ന് രാഹുൽ പറഞ്ഞു.
എന്നാൽ ഈ വിഷയത്തിൽ രാഹുലിനും കോൺഗ്രസിനും ഒന്നുമറിയില്ല എന്ന് ബിജെപി പരിഹസിച്ചെങ്കിലും രാഹുൽ ഗാന്ധിയുടെ പോസ്റ്റിന് തൊട്ടുപിന്നാലെയായി മോദിയുടെ ആപ്പിന്റെ പ്രൈവസി പോളിസിയിൽ മാറ്റം വരുത്തി എന്നത് ആപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്.
എന്നാൽ സംഭവത്തിന് ബിജെപി മറുപടി കൊടുത്തത് കേംബ്രിജ് അനലിറ്റിക്ക വെളിപ്പെടുത്തലിൽ നിന്ന് ആളുകളുടെ ശ്രദ്ധ തെറ്റിക്കാനുള്ള കോൺഗ്രസിന്റെ വിദ്യയാണിതെന്നാണ്. രാഹുൽ ഗാന്ധിക്കും പാർട്ടിക്കും സാങ്കേതിക വിദ്യയെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്നാണ്. പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് മറുപടി വന്നത്.
"മോദിയുടെ നമോ ആപ്പ് നിങ്ങളുടെയും നിങ്ങളുടെ സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും ഓഡിയോ, വീഡിയോ, കോൺടാക്ട്സ് എന്നിവ രഹസ്യമായി ശേഖരിക്കുന്നു. ഒപ്പം ജിപിഎസ് ഉപയോഗിച്ച് നിങ്ങളുടെ ലൊക്കേഷനും കണ്ടെത്തുന്നു. ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തുന്ന ബിഗ് ബോസ്സാണ് മോദി. ഇപ്പോൾ മോദിക്ക് വേണ്ടത് നമ്മുടെ കുട്ടികളുടെ വിവരങ്ങളാണ്. അതിനായി 13 ലക്ഷം എൻസിസി കേഡറ്റുകൾക്ക് ഈ ആപ്പ് ഡൗൺലോഡ് ചെയ്യൽ നിർബന്ധമാക്കിയിരിക്കുകയാണ്."- രാഹുൽ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു.
വ്യക്തിവിവരങ്ങൾ സ്വകാര്യമായിരിക്കുമെന്നും ഉപയോക്താക്കളുമായുള്ള ആശയവിനിമയത്തിനു മാത്രമേ ഉപയോഗിക്കൂവെന്നുമാണ് ആപ്പിന്റെ നയത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ചില വിവരങ്ങൾ ചില സേവനദാതാക്കളുമായി പങ്കുവയ്ക്കുമെന്ന് മാറ്റി കൊടുത്തിരിക്കുന്നു. ഇത് ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്.