ഉല്‍ക്കാപതനം നാം കരുതുന്നതിനെക്കാള്‍ ഗൗരവമുള്ളതാണെന്ന് നാസാ മേധാവി ജിം ബ്രൈഡെന്‍സ്റ്റൈന്‍. പ്ലാനറ്ററി ഡിഫന്‍സ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമകളില്‍ കാണുന്നത് പോലെയല്ല യാഥാര്‍ത്ഥ്യം. ആത്യന്തികമായി ഇത് മനുഷ്യവാസം സാധ്യമായ ഏക ഗ്രഹമായ ഭൂമിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ടതാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2013 ഫെബ്രുവരിയില്‍ 20 മീറ്റര്‍ വ്യാസമുള്ള ഉല്‍ക്ക മണിക്കൂറില്‍ 40000 മൈല്‍ വേഗതയില്‍ മധ്യ റഷ്യയിലെ ചെലിയാബിന്‍സ്‌കില്‍ പതിച്ചു. വന്‍ ശബ്ദത്തോടെ ഭൂമിയില്‍ പതിച്ച ഉല്‍ക്കയ്ക്ക് ഹിരോഷമിയില്‍ വീണ ആറ്റംബോംബിന്റെ 30 മടങ്ങ് പ്രഹരശേഷിയുണ്ടായിരുന്നു. സംഭവത്തില്‍ സമീപവാസികളായ 1400-ല്‍ അധികം പേര്‍ക്ക് പരുക്കേറ്റു. കെട്ടിടങ്ങള്‍ക്കുള്‍പ്പെടെ നാശനഷ്ടങ്ങളുണ്ടായി.
60 വര്‍ഷത്തിലൊരിക്കലാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്ന് ബ്രൈഡെന്‍സ്റ്റൈന്‍ പറഞ്ഞു. റഷ്യയില്‍ ഉല്‍ക്കാപതനമുണ്ടായ അതേ ദിവസം മറ്റൊരു ഉല്‍ക്ക ഭൂമിയുടെ 17000 മൈല്‍ അടുത്തെത്തിയിരുന്നതായി അദ്ദേഹം വ്യക്തമാക്കി. ഉല്‍ക്കകളുടെ വേഗത, സഞ്ചാരപഥം എന്നിവ മനസ്സിലാക്കി നാസ ഇവ ഭൂമിയില്‍ പതിക്കുന്നത് തടയാനുള്ള ശ്രമങ്ങള്‍ നടത്താറുണ്ട്. അല്ലാത്തപക്ഷം ആള്‍ക്കാരെ ഒഴിപ്പിച്ച് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കുന്നു.
ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഉല്‍ക്കകള്‍ ഉള്‍പ്പെടെയുള്ളവയെ എങ്ങനെ പ്രതിരോധിക്കാമെന്ന് ചര്‍ച്ച ചെയ്യുന്നതിനായി രണ്ടുവര്‍ഷത്തിലൊരിക്കലാണ് പ്ലാനറ്ററി ഡിഫന്‍സ് കോണ്‍ഫറന്‍സ് ചേരുന്നത്.