ഇന്ത്യയിലെ കാണാതായ ഒട്ടനവധി കുട്ടികളെ കണ്ടെത്താൻ സഹായിച്ച് പുതിയ face recognition സംവിധാനം. ഡൽഹി പൊലീസ് നടത്തിയ ഈ സംരംഭത്തിലൂടെ നാല് ദിവസത്തിനുള്ളിൽ കണ്ടെത്തിയത് 3000ത്തിന് മേലെ കുട്ടികളെയാണ്. പോലീസ് വിചാരിച്ചതിലും വലിയ വിജയമായി അതോടെ പദ്ധതി മാറുകയായിരുന്നു.
ഇന്ത്യയിൽ കാണാതായ 3000ത്തോളം കുട്ടികളെ കണ്ടെത്താൻ സഹായിച്ച് ഈ സോഫ്റ്റ്‌വെയർ!
കാണാതായ 60000ത്തിന് അടുത്ത് കുട്ടികളുടെ ചിത്രങ്ങൾ പല സന്നദ്ധ സംഘടനകളുടെയും സർക്കാരിന്റെയും കീഴിൽ ഉള്ള അനാഥ അഗതി മന്ദിരങ്ങളിൽ കഴിയുന്ന 45000ത്തോളം കുട്ടികളുടെ ചിത്രങ്ങളുമായി ചേർത്ത് ഈ face recognition സിസ്റ്റം വഴി പരിശോധന നടത്തിയപ്പോഴാണ് 2930 കിട്ടികളെ തിരിച്ചറിഞ്ഞത്. അതും വെറും നാല് ദിവസത്തിനുള്ളിൽ തന്നെ.
ജനസംഖ്യയുടെ കാര്യത്തിൽ നിലവിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ, കാണാതാവുന്ന കുട്ടികളുടെ എണ്ണത്തിൽ കാര്യത്തിലും ഏറെ മുൻപന്തിയിലാണ്. പല സംസ്ഥാനങ്ങളിൽ നിന്നായി അനുദിനം നൂറ് കണക്കിന് കുട്ടികളെയാണ് കാണാതെയാകുന്നത്. പല അന്വേഷണങ്ങളും എങ്ങുമെത്താതെ മുടങ്ങിപ്പോകാറാണ് പതിവ്. അവയവ കച്ചവടക്കാരും ബാലവേല ചെയ്യിപ്പിക്കുന്നവരും ലൈംഗികതയ്ക്കായി കുട്ടികളെ ഉപയോഗിക്കുന്നവരുമടക്കം പലരുടെയും കൈകളിലാണ് ഈ കുട്ടികൾ പലപ്പോഴും ചെന്നെത്താറുള്ളത്.
ഇങ്ങനെയൊക്കെ ആണെങ്കിലും നല്ലൊരു വിഭാഗം കുട്ടികളെ പല സ്ഥലങ്ങളിൽ നിന്നായി പൊലീസിന് തിരിച്ചു ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ കുട്ടികൾ എവിടെ നിന്നും വന്നു, ഇവരുടെ സ്ഥലം ഏത്, മാതാപിതാക്കൾ ആര് എന്നിങ്ങനെയുള്ള പല ചോദ്യങ്ങൾക്ക് മുമ്പിലും പൊലീസിന് മറുപടി ലഭിക്കാതാകുമ്പോൾ സ്വാഭാവികമായും ഈ കുട്ടികളെ ഇത്തരം മന്ദിരങ്ങളിൽ താമസിപ്പിക്കുകയാണ് പതിവ്.
ഈ സ്ഥാപനങ്ങളിൽ കഴിയുന്ന കുട്ടികളുടെ ചിത്രങ്ങളും കാണാതായ കുട്ടികളെ കുറിച്ച് ലഭിച്ച പരാതികളിൽ നിന്ന് ലഭിച്ച ചിത്രങ്ങളും ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് face recognition പ്രക്രിയക്ക് വിധേയമാക്കിയപ്പോഴാണ് അതിശയിപ്പിക്കുന്ന ഈ റിസൾട്ട് കിട്ടിയത്.
നിലവിൽ രണ്ടു ലക്ഷത്തിന് മേലെ കുട്ടികൾ കാണാതെയായതായി ഔദ്യോഗിക കണക്കുകൾ പറയുന്നുണ്ട്. കണക്കിൽ പെടാത്തത് വേറെയും. ഇവരിൽ ഒരു 90000ത്തിന് അടുത്ത് കുട്ടികളെ കണ്ടെത്താൻ പൊലീസിന് സഹായിച്ചിട്ടുണ്ട്. ഇവരെ തിരിച്ച് ഇവരുടെ വീടുകളിലേക്ക് എത്തിക്കുക എന്ന ശ്രമകരമായ ദൗത്യം ആണ് ഇത്തരം ഒരു സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ അല്പം എങ്കിലും പൊലീസിന് സാധ്യമാകുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ കുട്ടികളെ തിരിച്ചറിയാൻ ആവും എന്ന് പ്രത്യാശിക്കാം.