ബ്ലൂ വെയിൽ ഗെയിം ഉണ്ടാക്കിയ ആത്മഹത്യകൾക്കും പ്രശ്നങ്ങൾക്കും ശേഷം മറ്റൊരു ഓൺലൈൻ ഗെയിം ലോകമൊട്ടുക്കും ഭീതിപരത്തിക്കൊണ്ട് എത്തിയിരിക്കുകയാണ്. 'മോമോ'(Momo) എന്ന പേരിൽ ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ആളുകളിൽ ഭീതി ജനിപ്പിച്ചുകൊണ്ട് ഈ വാട്സാപ്പ് ഗെയിം കുറഞ്ഞ സമയം കൊണ്ട് തന്നെ കുപ്രസിദ്ധി നേടിയിരിക്കുകയാണ്. പ്രത്യേകിച്ചും കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ടുകൊണ്ട് എത്തിയിരിക്കുന്ന മോമൊ ഗെയിമിൽ നിന്നും തങ്ങളുടെ കുട്ടികളെ ശ്രദ്ധിക്കാൻ മാതാപിതാക്കൾക്ക് ജാഗ്രതാ നിർദേശങ്ങൾ നല്കപ്പെട്ടിരിക്കുകയാണ്.
വാട്സാപ്പ് വഴിയാണ് ഈ ഗെയിം പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വാട്സാപ്പിലൂടെ വയലന്റ് ആയ ചിത്രങ്ങൾ അയച്ചുകൊണ്ടാണ് ഈ ഗെയിം തുടങ്ങുന്നത്. കളിയുടെ ഘട്ടങ്ങളിൽ എപ്പോഴെങ്കിലും പിന്തിരിയാനോ ഗെയിം നിയമങ്ങൾ തെറ്റിക്കാനോ ശ്രമിച്ചാൽ അതിനെതിരെ കളിക്കുന്നവരെ ഗെയിം ഭീഷണിപ്പെടുത്തും. ഇവിടെ ഈ ഗെയിമിലെ മോമൊ അവതാറിന്റെ ചിത്രമാണ് ഏറ്റവുമധികം ഭീതി പരത്തുന്നത്.
ഈ ഗെയിമിനെ സംബന്ധിച്ചെടുത്തോളം ഏറ്റവും അധികമായി ഭീതി ജനിപ്പിക്കുന്നത് ഗെയിമിലെ മോമൊ അവതാർ ആയ ഒരു രൂപത്തിന്റെ ചിത്രങ്ങളാണ്. ഇത് കാണുന്ന കളിക്കുന്ന ആളുടെ മനസ്സിൽ നിന്നും ഒരിക്കലും മായാത്ത വിധം ഭയാനകമായ ഒരു രൂപത്തിന്റെ ചിത്രങ്ങളാണ്. ഉണ്ടക്കണ്ണുകളും വിളറിയ മുഖവും ഭയാനകമായ ആകൃതിയും എല്ലാം കൊണ്ട് ഈ രൂപത്തിന്റെ ചിത്രങ്ങൾ കുപ്രസിദ്ധി നേടിയിരിക്കുകയാണ്. ഒരു ജപ്പാനീസ് കലാകാരന്റെ സൃഷിടിയാണ് ഈ രൂപം എങ്കിലും ഈ വ്യക്തിക്ക് ഗെയിമുമായി യാതൊരു പങ്കുമില്ല.
അർജന്റീനയിലാണ് ഈ വിഷയവുമായി ബന്ധപ്പെട്ടു നടന്നു എന്ന രീതിയിൽ പല വിദേശ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന ഒരു ആത്മഹത്യ നടന്നിരിക്കുന്നത് എന്ന് പറയപ്പെടുന്നത്. അവിടെ ബൂണസ് അയസിന് സമീപത്തുള്ള ഒരു ചെറിയ നഗരത്തിൽ പന്ത്രണ്ടു വയസ്സുകാരിയായ ഒരു പെൺകുട്ടിയുടെ ആത്മഹത്യ ഈ കൊലയാളി ഗെയിം കാരണമാണോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
ബൂണസ് അയസ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഈ പെൺകുട്ടി മരിക്കുന്നതിന് മുമ്പ് ഒരു വീഡിയോ ഷൂട്ട് ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ ജീവൻ സ്വയം ഇല്ലാതാക്കാനായി മറ്റൊരാൾ പ്രേരിപ്പിച്ചതായും സംശയങ്ങളുണ്ട്. അതിന്റെ ഭാഗമെന്നോണം ഈ പെൺകുട്ടിയുമായി അടുപ്പമുള്ള 18 വയസ്സുള്ള ഒരു ചെറുപ്പക്കാരനെ പോലീസ് തിരയുന്നുമുണ്ട്. എന്നാൽ ഈ ഗെയിം തന്നെയാണോ പെൺകുട്ടിയെ മരണത്തിലേക്ക് നയിച്ചത് എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഏതായാലും ഇങ്ങനെയൊരു ഗെയിം കാരണമാണോ പെൺകുട്ടി ആത്മഹത്യ ചെയ്തത് എന്ന സംശയം നിലനിൽക്കെ വിഷയത്തിൽ തങ്ങളുടെ കുട്ടികളെ ശ്രദ്ധിക്കാനായി മാതാപിതാക്കൾക്ക് അർജന്റീന പോലീസ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മെക്സിക്കോയിലും ഇത് സംബന്ധമായി ബോധവൽക്കരണങ്ങൾ നടത്തി വരികയാണ്.