ആരെങ്കിലും കഷ്ടപ്പെട്ടുണ്ടാക്കിയ ആപ്പുകളും ഉപകരണങ്ങളും കോപ്പിയടിക്കുന്നതിൽ പണ്ട് ചൈനക്കാർ ആയിരുന്നു മുൻപന്തിയിൽ എങ്കിൽ ഇപ്പോൾ ആ സ്ഥാനം ഇന്ത്യയിലെ ഏതാനും ചില ആളുകൾ കാരണം ആ ചീത്തപ്പേര് ഇന്ത്യക്ക് മൊത്തമായി വന്നുഭവിക്കുമോ എന്ന രീതിയിലാണ് ഇന്നലെ നടന്ന ചില സംഭവങ്ങൾ വിരൽചൂണ്ടുന്നത്.
പറഞ്ഞുവരുന്നത് ബാബ രാംദേവിന്റെ പതഞ്‌ജലി സ്വന്തമായി ഉണ്ടാക്കിയെടുത്തു എന്നും പറഞ്ഞുകൊണ്ട് വാട്സാപ്പിന് ശക്തമായ വെല്ലുവിളി എന്ന് ട്വിറ്ററിൽ പോസ്റ്റെല്ലാം ഇട്ട് കൊണ്ടിറക്കിയ കിമ്പോ ആപ്പിനെ കുറിച്ചാണ്. ഇന്ത്യക്കാരുടെ സ്വന്തം ആപ്പ്, ഇന്ത്യയുടെ പുതിയ ശബ്ദം എന്നെല്ലാം പറഞ്ഞു കൊട്ടിഘോഷിച്ച് ഇറക്കുമ്പോൾ അത് ഒരു പുതിയ ആപ്പ് ആയിത്തന്നെ അവതരിപ്പിക്കേണ്ടിയിരുന്നു. പക്ഷെ ഇവിടെ സംഭവിച്ചതോ നേരെ തിരിച്ചും. എന്തായാലും കടുത്ത വിമർശനങ്ങൾ നേരിട്ടതോടെ ടെക്ക്നിക്കൽ ആയ പ്രശ്നങ്ങൾ പരിഹരിക്കാനായി തൽക്കാലം പിൻവലിക്കുകയാണ് എന്നും പറഞ്ഞു തടിയൂരിയിരിക്കുകയാണ് കിമ്പോ ടീം.
വാട്സാപ്പ് ആപ്പിനെ കണ്ണുംപൂട്ടി കോപ്പിയടിച്ചാണ് ഈ ആപ്പ് ഉണ്ടാക്കിയിരിക്കുന്നത്. വാട്സാപ്പിനെ മാത്രമല്ല, ബോലോ എന്ന ഒരു ആപ്പിനെ കൂടെ അന്ധമായി അനുകരിച്ചിരിക്കുകയാണ് ഈ ആപ്പ്. കോപ്പിയടി എന്നെല്ലാം പറഞ്ഞാൽ നല്ല ഒന്നാംതരം ഈച്ചകോപ്പി. ആപ്പ് വിശദീകരണ വാക്കുകളും അതിലെ ചിത്രങ്ങൾ വരെയും ഒരു മാറ്റവും വരാതെ അവതരിപ്പിച്ചിരിക്കുകയാണ് ഈ കിമ്പോ ആപ്പിൽ.
It is build on an app called "BOLO". Kimbho team is so dumb that they didnt even changed the OTP SMS format!! Even the description n pics used are same as Bolo app! 😂 https://t.co/QKGjYC1y2J pic.twitter.com/40yRxZKbLX
— Abhishek Singh (@ThakurrSaab) May 31, 2018
ഇത് മാത്രമോ, കടുത്ത സുരക്ഷാ വീഴ്ചയാണ് വമ്പൻ സ്വകാര്യത എല്ലാം തന്നെ അവകാശപ്പെട്ട് ഇറക്കിയ ഈ ആപ്പിൾ ടെക്ക് വിദഗ്ധർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ആധാർ കാർഡിൽ ഉണ്ടായിരുന്ന സുപ്രധാനമായ സുരക്ഷാ വീഴ്ച കാണിച്ചുകൊടുത്ത പ്രസിദ്ധ ഹാക്കർ ആയ Elliot Alderson ഈ ആപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അതീവ ഗുരുതരമായ സുരക്ഷാ പോരായ്മകളാണ്. എല്ലാ ആളുകളുടെയും മെസ്സേജുകൾ എനിക്ക് വായിക്കാൻ കഴിയുന്നു എന്നാണ് ഇദ്ദേഹം ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
Hi @KimbhoApp before trying to compete #WhatsApp, you can try to secure your app. It's possible to choose a security code between 0001 and 9999 and send it to the number of your choice #kimbhoApp pic.twitter.com/YQqK8lfIeI
— Elliot Alderson (@fs0c131y) May 30, 2018
ഇത് കൂടാതെ പാക് നടി മവ്ര ഹൊക്കൈനിന്റെ ചിത്രമായിരുന്നു ഈ ആപ്പ് പുറത്തിറക്കിയ സമയത്ത് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇത് വിവാദമായതിനെ തുടർന്ന് ചിത്രങ്ങൾ ഒഴിവാക്കുകയായിരുന്നു. പല പ്രമുഖ ട്വീറ്റുകളും ഈ കാര്യം സൂചിപ്പിച്ചതോടെ അത് ആപ്പിന് വിനയാവുകയായിരുന്നു. ഇന്ത്യയുടെ ശബ്ദം എന്നും പറഞ്ഞുകൊണ്ട് ഒരു ദേശി ആപ്പ് ഇറക്കിയിട്ട് അതിൽ ആദ്യം തന്നെ പാകിസ്ഥാൻ നടിയുടെ ചിത്രം വെച്ചതിനെയാണ് എല്ലാവരും വിമർശിക്കുന്നത്.
ഇതെല്ലാം നടന്നിട്ടും ഇത്രയ്ക്കും മറ്റു രണ്ട് ആപ്പുകളെ കോപ്പിയടിച്ചുണ്ടാക്കിയതാണ് എന്നറിഞ്ഞിട്ടും പിന്നെയും പതഞ്ജലിയുടെ വക്താവ് പറയുന്നതാണ് ഏറെ രസകരമായ മറ്റൊരു കാര്യമാണ്. തങ്ങൾ ഗൂഗിൾ പ്ളേ സ്റ്റോറിൽ ഒരു ദിവസത്തെ ട്രയൽ ആയി ഇട്ടു നോക്കിയതായിരുന്നു ഈ ആപ്പ്. നല്ല പ്രതികരണമാണ് ലഭിച്ചത്. കൂടുതൽ മെച്ചപ്പെടുത്തി ആപ്പ് വീണ്ടും അവതരിപ്പിക്കും എന്നൊക്കെയാണ് ഈ വാക്താവ് പറയുന്നത്. കൂടുതൽ മെച്ചപ്പെട്ടത് എന്നത് കൂടുതൽ ഇനിയും മറ്റു ആപ്പുകളെ അനുകരിച്ചു മെച്ചപ്പെടുത്തുന്നതായിരിക്കും എന്നായിരിക്കും ഇദ്ദേഹം ഉദ്ദേശിച്ചത്.
എന്തായാലും പതഞ്‌ജലി എന്ന കമ്പനിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ഇത്തരം ഓരോ നീക്കങ്ങൾ. ഒപ്പം ഇന്ത്യ പോലൊരു രാജ്യത്ത് സ്മാർട്ഫോൺ ഉപയോഗിക്കുന്ന ഏതൊരാളും ഒരുപോലെ ഉപയോഗിക്കുന്ന വാട്സാപ്പ് പോലൊരു ആപ്പിനെ അതുപോലെ പകർത്തിവെച്ചാൽ അത് മനസ്സിലാക്കാൻ മാത്രം അറിവില്ലാത്തവരാണ് ഇന്ത്യക്കാർ എന്ന് പതഞ്ജലിയും അവരുടെ ഡവലപ്പർമാരും വിചാരിച്ചിട്ടുണ്ടാവും. എന്നാൽ ടെക്‌നോളജിയുടെ കാര്യത്തിൽ ഏറെ മുൻപന്തിയിലാണ് ഇന്ത്യൻ ജനത എന്ന യാതാർഥ്യം പതഞ്‌ജലി ഇനിയെങ്കിലും മനസ്സിലാക്കുന്നത് നന്നാകും.