വരിക്കാരുടെ എണ്ണത്തിൽ റിലയൻസ് ജിയോ ഇപ്പോൾ ഇന്ത്യയിലെ വലിയ ടെലികോം ഓപ്പറേറ്ററാണ്. 2019 നവംബറിലെ ട്രായ് സബ്സ്ക്രിപ്ഷൻ ഡാറ്റ പ്രകാരം, വോഡഫോൺ ഐഡിയയ്ക്ക് 30 ദശലക്ഷത്തിലധികം വരിക്കാരെ നഷ്ടപ്പെട്ടു. അതേസമയം ജിയോ അഞ്ച് ദശലക്ഷം പുതിയ ഉപയോക്താക്കളെ നെറ്റ്വർക്കിലേക്ക് ചേർത്തു. ഇതോടെ മൊത്തം ജിയോ വരിക്കാരുടെ എണ്ണം 369.93 ദശലക്ഷമായി. ട്രായ് സബ്സ്ക്രിപ്ഷൻ ഡാറ്റ റിപ്പോർട്ടുകൾ പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്. 2019 ജൂലൈയിൽ തന്നെ വോഡഫോൺ ഐഡിയ തങ്ങളുടെ വരിക്കാരുടെ എണ്ണം 320 ദശലക്ഷമായി കുറഞ്ഞതായി അറിയിച്ചിരുന്നു.
വോഡാഫോൺ പുറത്ത് വിട്ട കണക്കുകൾക്ക് വിരുദ്ധമായി ട്രായ് ഡാറ്റ ഇപ്പോഴും കാണിക്കുന്നത് കമ്പനിക്ക് 370 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്നാണ്. നവംബറിലെ സബ്‌സ്‌ക്രിപ്‌ഷൻ ഡാറ്റ കാണിക്കുന്നത് റിലയൻസ് ജിയോയുടെ വിപണി വിഹിതം 32.04 ശതമാനവും വോഡഫോൺ ഐഡിയയുടേത് 29.12 ശതമാനവുമാണ് എന്നതാണ്. 28.35 വിപണി വിഹിതമുള്ള മൂന്നാമത്തെ വലിയ ടെൽകോയാണ് ഭാരതി എയർടെൽ. എയർടെല്ലിന്റെ വരിക്കാരുടെ എണ്ണം 300 ദശലക്ഷത്തിൽ കുറവാണ്. കഴിഞ്ഞ ഒരു വർഷമായി ഇത് ഏകദേശം 280-285 ദശലക്ഷത്തിനിടയിലാണ്.
2019 നവംബർ അവസാനം ജിയോയുടെ വിപണി വിഹിതം 32.04 ശതമാനവും മൊത്തത്തിലുള്ള വരിക്കാരുടെ എണ്ണം 370 ദശലക്ഷത്തിനടുത്തും ആയിരുന്നു. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള വോഡഫോൺ ഐഡിയയ്ക്ക് 29.12 ശതമാനം ഷെയറും 300 ദശലക്ഷത്തിലധികം ഉപയോക്താക്കളുമാണ് ഉള്ളത്. ഭാരതി എയർടെല്ലിന്റെ വിപണി വിഹിതം 28.35 ശതമാനമാണ്. അതേ മാസം തന്നെ റിലയൻസ് ജിയോയ്ക്ക് 5.6 ദശലക്ഷം പുതിയ ഉപയോക്താക്കൾ ലഭിച്ചു. ഭാരതി എയർടെല്ലിന് 1.65 ദശലക്ഷം പുതിയ ഉപയോക്താക്കളെയാണ് ലഭിച്ചത്. അതിന് മുമ്പുള്ള മാസങ്ങളിൽ പുതിയ ഉപയോക്താക്കളെ ലഭിക്കാൻ പാടുപെട്ടിരുന്ന എയർടെൽ ട്രാക്കിലാകുന്നതായാണ് കാണുന്നത്.
2019 നവംബറിൽ ബിഎസ്‌എൻഎല്ലിന് 3.4 ലക്ഷം പുതിയ ഉപയോക്താക്കളെ ലഭിച്ചു. അതേ സമയം വോഡഫോൺ ഐഡിയയ്ക്ക് ഒരൊറ്റ മാസത്തിൽ 36.4 ദശലക്ഷം ഉപയോക്താക്കളെ നഷ്ടപ്പെട്ടുവെന്നും ട്രായ് ഡാറ്റയിൽ നിന്ന് വ്യക്തമാകുന്നു. കമ്പനി അതിന്റെ നെറ്റ്‌വർക്കിലെ ആക്ടീവ് അല്ലാത്ത വരിക്കാരെ ഒഴിവാക്കി അതേ നമ്പർ ട്രായിക്ക് റിപ്പോർട്ട് ചെയ്‌തിരിക്കാമെന്നാണ് കരുതുന്നത്. ട്രായ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഭാരതി എയർടെൽ വരിക്കാരുടെ എണ്ണത്തിൽ ആക്ടീവ് അല്ലാത്ത വരിക്കാരൊന്നും തന്നെ ഉൾപ്പെടുന്നില്ല. ജിയോ ആക്ടീവ് അല്ലാത്ത ഉപയോക്താക്കളുടെ എണ്ണം ട്രായ് ഡാറ്റയിൽ കാണിക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല.
റിലയൻസ് ജിയോ തങ്ങളുടെ എൽടിഇ ഓൺലി പ്രവർത്തനങ്ങൾ 2016 സെപ്റ്റംബറിൽലാണ് ആരംഭിച്ചത്. ആരംഭിച്ച് കഴിഞ്ഞ് വെറും 172 ദിവസത്തിനുള്ളിൽ കമ്പനി 100 ദശലക്ഷം ഉപയോക്താക്കളെ സമ്പാദിച്ചു. അതിനുശേഷം എല്ലാ മാസവും അതിശയകരമായി തന്നെ ജിയോ വരിക്കാരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. ജിയോ അതിന്റെ തുടക്കം മുതൽ പ്രതിമാസം അഞ്ച് ദശലക്ഷത്തിലധികം ഉപയോക്താക്കളെ ഒരു തടസ്സമില്ലാതെ നെറ്റ്വർക്കിലേക്ക് കൊണ്ടുവരുന്നുണ്ട്. താങ്ങാനാവുന്ന 4 ജി പ്ലാനുകളും മികച്ച സാങ്കേതികവിദ്യയുമാണ് ഇതിന് സഹായകമാവുന്നത്.
ജിയോ വരിക്കാരിൽ ഒരു പ്രധാന ഭാഗം വിലകുറവിൽ ലഭ്യമാക്കുന്ന ജിയോഫോണുകളിലൂടെ നെറ്റ്വർക്കിലെത്തിയവരാണ്. 2017 സെപ്റ്റംബറിലാണ് ജിയോ ഫോൺ ആരംഭിച്ചത്. ഇതിനുശേഷം 70 ദശലക്ഷം ജിയോഫോണുകൾ വിറ്റതായി 2019 ഒക്ടോബറിൽ റിലയൻസ് ജിയോ അറിയിച്ചിരുന്നു. 75 രൂപ മുതൽ ആരംഭിക്കുന്ന ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകൾ ജിയോഫോൺ ഉപയോക്താക്കൾക്കായി കമ്പനി നൽകുന്നുണ്ട്. നേരത്തെ ജിയോയുടെ ഏറ്റവും കുറഞ്ഞ ജിയോഫോൺ പ്ലാൻ 49 രൂപയ്ക്കായിരുന്നു ലഭിച്ചിരുന്നത്.
അടുത്തിടെയുള്ള താരിഫ് വർധനയും മറ്റ് നെറ്റ്‌വർക്കുകളിലേക്കുള്ള സൌജന്യ ഔട്ട്‌ഗോയിംഗ് വോയ്‌സ് കോളുകളിൾക്ക് പരിമിതി ഏർപ്പെടുത്തിയതും വരും മാസങ്ങളിൽ റിലയൻസ് ജിയോയുടെ വരിക്കാരുടെ എണ്ണത്തിൽ ചെറിയ കുറവ് ഉണ്ടാക്കാൻ കാരണമായേക്കാം. അടുത്തിടെയുണ്ടാ പ്രീപെയ്ഡ് താരിഫ് വർദ്ധനവിന് മുമ്പ് മുൻകൂട്ടി വാർഷിക പ്ലാൻ റീചാർജ് ചെയ്യണമെന്ന് ജിയോ ഉപയോക്താക്കളോട് അറിയിച്ചിരുന്നു. ഇത്തരത്തിൽ ചെയ്ത ആളുകൾക്ക് ഒരു വർഷത്തിനുശേഷവും പഴയ വിലയായ 1,699 രൂപയ്ക്ക് വാർഷിക പ്ലാൻ ലഭിക്കും.
ജിയോയുടെ നേട്ടം തുടരുകയാണെങ്കിൽ 2022 അവസാനത്തോടെ റിലയൻസ് ജിയോ 500 ദശലക്ഷം വരിക്കാർ എന്ന നേട്ടം കൈവരിക്കും. ഇന്ത്യൻ ടെലികോം വിപണിയിൽ വോഡഫോൺ ഐഡിയയുടെ ഭാവി സംശയകരമാണ്. എജിആർ കുടിശ്ശികയും വൻതോതിൽ വരിക്കാരുടെ നഷ്ടവും കമ്പനിയെ തളർത്തിയിട്ടുണ്ട്. റിലയൻസ് ജിയോയുമായി മത്സരിക്കാനും 200 രൂപ എആർപിയു എന്ന ലക്ഷ്യം കൈവരിക്കാനും ഭാരതി എയർടെൽ ശ്രമം തുടരുകയാണ്.