ഇന്ത്യൻ റെയിൽവെയുടെ ഔദ്യോഗിക സേവന ദാതാവായി റിലയൻസ് ജിയോ നെറ്റ്വർക്ക് മാറുന്നു. ജനുവരി 1 മുതലാണ് പുതിയ രീതിയിലേക്കു മാറുക. നിലവിൽ ഭാരതി എയർടെല്ലാണ് ഇന്ത്യൻ റെയിൽവെയുടെ സേവന ദാതാവ്. എന്നാൽ ഡിസംബർ 31ന് എയർടെല്ലുമായുള്ള കരാർ അവസാനിരിക്കെയാണ് പുതിയ നെറ്റ്വർക്കിലേക്കു മാറാൻ റെയിൽവെ തീരുമാനിച്ചത്.
രാജ്യത്തെമ്പാടും ഏകദേശം 1.95 ലക്ഷം റെയിൽവെ ഉദ്യോഗസ്ഥരാണ് എയർടെല്ലിൻറെ വരിക്കാരായിട്ടുള്ളത്. ഏകദേശം 100 കോടിയോളം രൂപ പ്രതിവർഷം ബിൽ തുകയായും നൽകുന്നുണ്ട്. 2019 ജനുവരി മുതൽ ഇത് ഇനി അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോക്ക് സ്വന്തമാകും. ഉദ്യോഗസ്ഥർക്ക് ജിയോ ഫോൺ ബില്ലിൽ നല്ലൊരു ശതമാനം ഡിസ്കൌണ്ട് നൽകുമെന്നാണ് അറിയുന്നത്.
2018 ഡിസംബർ 31ന് കരാർ അവസാനിക്കാനിരിക്കെയാണ് റെയയിൽ ടെൽ പുതിയ കരാറുകൾ തേടിയത്. ഇതിൽ ജിയോ അന്തിമഘട്ടത്തിൽ ഇടംനേടുകയും ചെയ്തു. 2019 ജനുവരി 1 മുതൽ ജിയോയാകും ഔദ്യോഗിക സേവനദാതാവ്.
2019 ജനുവരി 1ന് ജിയോ റെയിൽവെ ഉദ്യോഗസ്ഥർക്കിടയിലേക്കെത്തുന്നത് പ്രത്യേക താരിഫ് പ്ലാനിലൂടെയാകും. സീനിയർ ഉദ്യോഗസ്ഥർക്ക് പ്രതിമാസം 60 ജി.ബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗും ലഭിക്കുന്ന ഓഫറിൽ 125 രൂപയാണ് വാടക. ജോയിൻറ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥർക്ക് 45 ജി.ബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗും 99 രൂപയ്ക്ക് ലഭിക്കും. ഗ്രൂപ്പ് സി ഉദ്യോഗസ്ഥർക്കായി പ്രതിമാസം 30 ജി.ബി ഡാറ്റയുള്ള ഓഫറാണുള്ളത്. 67 രൂപയാണ് വാടക.
സാധാരണ ജിയോ ഉപയോക്താക്കൾക്ക് 1 ജി.ബി ഡാറ്റ് അധികമായി വേണമെങ്കിൽ 20 രൂപ നൽകണം. എന്നാൽ റെയിൽവെ ഉദ്യോഗസ്ഥർക്ക് 10 രൂപ നൽകിയാൽ മതി. ലഭിക്കുന്ന ഡാറ്റ 2 ജിബിയും ! താരിഫിൽ എയർടെൽ, വോടഫോൺ എന്നീ സേവനദാതാക്കളെ പിന്തള്ളിയാണ് ജിയോ രംഗത്തെത്തിയത്.