യന്ത്രമനുഷ്യൻ എന്ന സാങ്കേതികതയുടെ വളർച്ചയുടെ ലോകമാണ് ഇനി മനുഷ്യവംശം കാണുവാനായി പോകുന്നത്. ഇതിനോടകം തന്നെ മനുഷ്യർ നിയന്ത്രിച്ചുകൊണ്ടിരുന്ന പല മേഖലകളിലും ഇപ്പോൾ യന്ത്രമനുഷ്യർ കൈകാര്യം ചെയ്തു തുടങ്ങിയിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന അത്യാധുനിക സാങ്കേതിക സവിശേഷതയാണ് ഇതിന് പിന്നിൽ. ഇപ്പോഴിതാ കേരളത്തിൽ പുതിയ യന്ത്രമനുഷ്യൻ എത്തിയിരിക്കുന്നു. കേരളം പോലീസ് അസ്ഥാനത്താണ് ഇപ്പോൾ ഇത് ഉള്ളത്. സന്ദര്‍ശകരെ സ്വീകരിക്കുക എന്ന ദൗത്യമാണ് ഇപ്പോൾ ഈ യന്ത്രമനുഷ്യന് നൽകിയിരിക്കുന്നത്. കൗതുകം സൃഷ്ടിക്കുന്ന കാഴ്ച്ചയാണ് ഇത്, കൂടാതെ ഒരു സ്പെഷ്യൽ ഓഫീസർ റാങ്കും ഇപ്പോൾ ഈ യന്ത്രമനുഷ്യന് ഉണ്ട്.
പോലീസ് ആസ്ഥാനത്ത് കൗതുകമായി എസ്.ഐ പദവിയുള്ള യന്ത്രമനുഷ്യൻ
സന്ദര്‍ശകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുവാനും ഉദ്യോഗസ്ഥരെ കാണുന്നതിന് സമയം നിശ്ചയിച്ച് നല്‍കാനും ഈ യന്ത്രമനുഷ്യന് കഴിയും.
കെ.പി ബോട്ട് എന്നാണ് റോബോട്ടിന് നൽകിയിരിക്കുന്ന പേര്. എസ്.ഐ റാങ്കാണ് റോബോട്ടിന് നല്‍കിയിട്ടുള്ളത്. തിരുവന്തപുരം, വഴുതക്കാട് പോലീസിന്റെ ആസ്ഥാനത്തെത്തുന്ന സന്ദര്‍ശകരെ വരവേല്‍ക്കാനാണ് യന്ത്രമനുഷ്യന് ഇപ്പോൾ നൽകിയിരിക്കുന്ന ജോലി. ഇന്ത്യയില്‍ ആദ്യമായും ലോകത്ത് നാലാമതായുമാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സന്ദര്‍ശകരെ തിരിച്ചറിഞ്ഞ് അവരെ ബന്ധപ്പെട്ട മേഖലയിലേക്ക് നയിക്കാനും ഈ യന്ത്രമനുഷ്യന് കഴിയും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, മറ്റ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.
പോലീസ് ആസ്ഥാനത്ത് ലഭ്യമായ സേവനങ്ങളുടെ കൃത്യവും വിശദവുമായ വിവരങ്ങള്‍ ഈ സംവിധാനത്തിലൂടെ യന്ത്രമനുഷ്യന്‍ നല്‍കും. യന്ത്രമനുഷ്യനോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിച്ചും ഈ സംവിധാനത്തില്‍ ലഭ്യമാക്കിയിരിക്കുന്ന സ്‌ക്രീനിന്റെ സഹായത്താലും വിവരങ്ങള്‍ ലഭ്യമാക്കാവുന്നതാണ്. കൂടാതെ, സന്ദര്‍ശകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുവാനും ഉദ്യോഗസ്ഥരെ കാണുന്നതിന് സമയം നിശ്ചയിച്ച് നല്‍കാനും ഈ യന്ത്രമനുഷ്യന് കഴിയും. ഉന്നത ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞ് അഭിവാദ്യം ചെയ്യാനും വനിതാ എസ്.ഐ യുടെ മാതൃകയിലുളള ഈ യന്ത്രമനുഷ്യന് കഴിയും.
മറ്റ് ആധുനിക സംവിധാനങ്ങളും ഭാവിയില്‍ ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്താനായുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. സ്‌ഫോടകവസ്തുക്കള്‍ തിരിച്ചറിയുന്നതിനുളള സംവിധാനം, മുഖത്തെ ഭാവങ്ങള്‍ മനസിലാക്കി പ്രതികരിക്കുന്നതിനുളള സാങ്കേതിക വിദ്യ എന്നിവ അധികം വൈകാതെ തന്നെ ഇതിൽ കൊണ്ടുവരും. ഇതോടെ പോലീസ് ആസ്ഥാനത്ത് വീണ്ടുമെത്തുന്ന സന്ദര്‍ശകര്‍ക്ക് തങ്ങളുടെ പരാതിയുടെ വിശദവിവരങ്ങള്‍ പെട്ടെന്ന് തന്നെ ലഭ്യമാകും.
അടുത്തിടെ കൊച്ചിയില്‍ നടന്ന കൊക്കൂണ്‍ സൈബര്‍ കോണ്‍ഫറന്‍സില്‍ വച്ചാണ് പോലീസ് വകുപ്പിലെ ഏതാനും ചുമതലകള്‍ നിര്‍വഹിക്കുന്നതിന് യന്ത്രമനുഷ്യന്റെ സേവനം പ്രയോജനപ്പെടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പ്രഖ്യാപിച്ചത്. ഇതിനെ തുടര്‍ന്നാണ് കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ്പ് സംരംഭമായ 'അസിമോവ് റോബോട്ടിക്‌സ്' എന്ന സ്ഥാപനവുമായി ചേര്‍ന്ന് കേരള പോലീസ് സൈബര്‍ ഡോം ഈ സംവിധാനം വികസിപ്പിച്ചെടുത്തത്.
ഇത്തരം സംരംഭങ്ങൾ ഇനിയും പ്രാവർത്തികമാക്കാനുള്ള പദ്ധതിയിലാണ് മേധാവികൾ. "ഇന്ത്യയിൽ, കേരള പോലീസ് സാങ്കേതിക വിദ്യയിൽ മുന്നിലാണ്. കേരള പോലീസ് ഇത്തരത്തിലുള്ള ഒരു യന്ത്രമനുഷ്യനെ ഇന്ത്യയിൽ ആദ്യമായാണ് അവതരിപ്പിക്കുന്നത്. പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ റിസപ്ഷൻ ഡെസ്കായി ഇത് പ്രവർത്തിക്കും", എ.ഡി.ജി.പി. മനോജ് എബ്രഹാം പറഞ്ഞു.