ഏറെക്കാലം നീണ്ടുനിന്ന നിയമയുദ്ധങ്ങള്‍ക്കു വിരാമമാകുന്നു. ആധാര്‍ നമ്പര്‍, ബയോമെട്രിക് രേഖകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പിന്‍വലിക്കാനുള്ള സൗകര്യം ഉടന്‍ ലഭ്യമായേക്കും. ഇതിനായി ആധാര്‍ നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
ആധാര്‍, ബയോമെട്രിക് രേഖകള്‍ പിന്‍വലിക്കാന്‍ സൗകര്യമൊരുങ്ങുന്നു; നിയമഭേദഗതി അന്തിമഘട്ടത്തില്‍
'ആധാര്‍ ഭരണഘടനാ സാധുതയുള്ളതാണ് എന്നാല്‍ എല്ലാ സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കരുത്' ഈ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് യു.ഐ.ഡി.ഐ (തിരിച്ചറിയല്‍ അതോറിറ്റി) യുടെ പുതിയ തീരുമാനമുണ്ടായിരിക്കുന്നത്.
ബാങ്ക് അക്കൗണ്ടുകള്‍ക്കും സിംകാര്‍ഡ് എടുക്കുന്നതിനുമെല്ലാം ആധാര്‍ നിര്‍ബന്ധമാക്കിയ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു.
ഉഡായ് പ്രപ്പോസല്‍
യു.ഐ.ഡി.എ.ഐ (സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി) യാണ് ആദ്യഘട്ട പ്രപ്പോസല്‍ തയ്യാറാക്കിയത്. 18 വയസായ കുട്ടിക്ക് ആധാര്‍ വിവരങ്ങള്‍ പിന്‍വലിക്കണമോ വേണ്ടയോയെന്നു തീരുമാനിക്കാനുള്ള അവസരം നല്‍കണമെന്നതായിരുന്നു ആദ്യ ശുപാര്‍ശ.
എന്നാലിത് പ്രായപരിധിയിലുള്ളവര്‍ക്കു മാത്രമല്ലാതെ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ലഭ്യമാക്കണമെന്നായിരുന്നു നിയമമന്ത്രാലയം പറഞ്ഞത്. ഇതുകഴിഞ്ഞ് പുതിയ ഭേദഗതി ആധാര്‍ അതോറിറ്റി തയ്യാറാക്കുകയായിരുന്നു. ക്യാബിനറ്റിന്റെ പരിധിയില്‍ വെയ്ക്കാതെ ഇതു സമര്‍പ്പിക്കും.
സര്‍ക്കാര്‍ സബ്‌സിഡിയും മറ്റും ലഭിക്കണമെങ്കിലും പാന്‍കാര്‍ഡു ഉള്‍പ്പടെയുള്ളവ എടുക്കണമെങ്കിലും നിലവില്‍ ആധാര്‍ നിര്‍ബന്ധമാണെന്നിരിക്കെ വിവരങ്ങള്‍ പിന്‍വലിക്കാമെന്ന പുതിയ തീരുമാനം എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയണം.
2018 മാർച്ച് 12 വരെ ഏകദേശം 37.50 കോടി പാൻകാർഡാണ് വിതരണം ചെയ്തിട്ടുള്ളത്. ഇതിൽ 16.84 കോടിയോളം പാൻകാർഡുകൾ ബന്ധിപ്പിച്ചിരിക്കുന്നതാകട്ടെ ആധാറുമായും. പുതിയ തീരുമാനത്തോടെ ഇവിടെയും ആശങ്ക നിഴലിക്കുന്നു.
ജോയിൻറ് സെക്രട്ടറിക്കു മുകളിലുള്ള ഉദ്യോഗസ്ഥന് സുരക്ഷാ ആവശ്യങ്ങൾക്കായി ആധാർ രേഖ പരിശോധിക്കാമെന്ന 33(2) സെക്ഷനും കോടതി റദ്ദാക്കിയിരിക്കുകയാണ്.