കച്ചവടത്തിൽ വലിയ വലിയ നഷ്ടങ്ങളുണ്ടാകുക പലപ്പോഴും സ്വാഭാവികമാണ്. എന്നാൽ പ്രത്യേകിച്ച് യാതൊരു മുടക്കമില്ലാതെ കിട്ടേണ്ടിയിരുന്ന ലാഭം, അല്ലെങ്കിൽ ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ടോ അല്ലെങ്കിൽ പെട്ടെന്നെടുത്ത തെറ്റായ ഒരു തീരുമാനം കൊണ്ടോ വെറുതെ കയ്യിലേക്ക് വന്നു വീഴേണ്ടിയിരുന്ന കോടികൾ ഇല്ലാതാക്കിയ സംഭവങ്ങളും നിരവധിയാണ്. അത്തരത്തിൽ ടെക്ക് ലോകത്ത് നടന്ന 6 വലിയ മണ്ടത്തരങ്ങൾ ആണ് ഇന്നിവിടെ പറയാൻ പോകുന്നത്.
പണ്ട് സ്പൈഡർ മാൻ സിനിമ സോണി നിർമ്മിച്ച സമയത്ത്, അതിന്റ പകർപ്പവകാശം മാർവലിൽ നിന്നും 10 മില്യൺ ഡോളറിനായിരുന്നു സ്വന്തമാക്കിയിരുന്നത്. ആ സമയത്ത് ക്യാപ്റ്റൻ അമേരിക്ക, തോർ, അയണ്മാൻ തുടങ്ങി അവഞ്ചേഴ്‌സ് മൊത്തത്തിൽ പകർപ്പവകാശം വെറും 25 മില്യൺ ഡോളറിന് മാർവെൽ വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ സോണി അത് നിരസിക്കുകയായിരുന്നു. അന്ന് ആ പകർപ്പവകാശം കൂടി വാങ്ങിയിരുന്നെങ്കിൽ ഇന്ന് നമ്മൾ കാണുന്ന സകല അവഞ്ചേഴ്‌സ് സിനിമകളിലൂടെയും സോണിക്ക് ആയിരക്കണക്കിന് കോടി വരുമാനമുണ്ടാക്കാമായിരുന്നു.
തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലുമെല്ലാം ഹോം സിനിമയിൽ ഏറ്റവും മുമ്പിൽ നിന്ന കമ്പനിയായിരുന്നു വാടകയ്ക്ക് സിനിമ വീട്ടിൽ കാണാൻ സൗകര്യമൊരുക്കിയിരുന്ന Blockbuster എന്ന സ്ഥാപനം. അന്ന് 50 മില്യൺ ഡോളറിന് നെറ്ഫ്ലിക്സ് സ്വന്തമാക്കാൻ കമ്പനിക്ക് അവസരം ലഭിച്ചത് നിരാകരിച്ചിരുന്നു കമ്പനി എന്നത് അവർ ഇന്നും നിരാശയോടെ ഓർത്തിരിക്കുന്ന ഒരു കാര്യമായിരിക്കും.
ഇത് പലർക്കും അറിയാത്ത ഒരു കാര്യമാണ്. ആപ്പിളിന് ഒരു മൂന്നാം സംരംഭകൻ കൂടിയുണ്ടായിരുന്നു. റൊണാൾഡ് വെയിൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. സ്റ്റീവ് ജോബ്‌സ് അടക്കം ഇവർക്ക് മൂന്ന് പേർക്കും 800 ഡോളറിന്റെ തുല്യ ഷെയർ ആയിരുന്നു 1976ൽ കമ്പനി തുടങ്ങിയ സമയത്ത്. അതിൽ വെയിൻ തന്റെ ഷെയർ കമ്പനിയിൽ നിന്നും ഒഴിവാക്കാൻ മറ്റു രണ്ടുപേർക്ക് കൊടുക്കുകയായിരുന്നു. ഇന്ന് കമ്പനിയുടെ നില വെച്ച് നോക്കുമ്പോൾ ആ 800 ഡോളർ ഷെയർ ഏകദേശം 92 ബില്യൺ ഡോളർ വരുമെന്ന് ഓർക്കണം.
1973ൽ ഫോട്ടോകോപ്പി മെഷീൻ കമ്പനിയായ Xerox ആയിരുന്നു ആദ്യമായി ആദ്യമായി വിശാലമായ ക്യാൻവാസിൽ പേഴ്സണൽ കംപ്യുട്ടർ എന്ന ആശയം ഫലവത്താക്കി പരീക്ഷണങ്ങൾ തുടങ്ങി വെച്ചത്. അതിൽ അവർ വിജയിക്കുകയും ചെയ്തിരുന്നു, പക്ഷെ പിന്നീട് എന്തോ കമ്പനിക്ക് അതിൽ വലിയ താല്പര്യം തോന്നാതെ വന്നപ്പോൾ ഒഴിവാക്കുകയായിരുന്നു. പിന്നീട് സ്റ്റീവ് ജോബ്‌സും കൂട്ടരും ഇതിലേക്ക് ഇറങ്ങി വിജയം കൊയ്തപ്പോഴാണ് കമ്പനിക്ക് ബോധം വന്നത്. അപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു.
1998ൽ, അതായത് ഗൂഗിളിന്റെ തുടക്ക സമയത്ത് കമ്പനിയുടെ സ്ഥാപകരായ ലാറി പേജ്, സെർഗി ബ്രിൻ എന്നിവർ യാഹുവിനെ സമീപിച്ച് തങ്ങളുടെ സെർച്ച് എൻജിൻ ഒരു മില്യൺ ഡോളറിന് വില്പനക്കുണ്ടെന്ന് അറിയിച്ചു. എന്നാൽ യാഹൂ അന്ന് കയ്യൊഴിഞ്ഞു. എന്നാൽ ഇന്നോ.. യാഹു എന്ന സെർച്ച് എൻജിന്റെ പൊടിപോലും എവിടെയും കാണാനില്ലാത്ത നിലയിൽ ഗൂഗിൾ ലോകം മൊത്തം വ്യാപിച്ചുകിടക്കുകയാണ്.
2006ൽ Viacomന് ഫേസ്ബുക്ക് 2 ബില്യൺ ഡോളറിന് സ്വന്തമാക്കാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ Viacom 1.5 ബില്യൺ ഡോളറിന് ആണെങ്കിൽ വാങ്ങാം എന്നതിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഫേസ്ബുക്ക് ആണെങ്കിൽ രണ്ടു ബില്യൺ ഡോളറിന് ആണെങ്കിൽ കൊടുക്കാം എന്നും ഉറച്ചു നിന്നു. ഏതായാലും രണ്ടും അന്ന് സംഭവിച്ചില്ല. എന്തായാലും Viacom അന്ന് അങ്ങനെ ചെയ്തതിൽ ഇപ്പോൾ നിറയെ ഖേദിക്കുന്നുണ്ടാകും.