251 രൂപയുടെ സ്മാർട്ട്‌ഫോൺ പ്രഖ്യാപിച്ച് വാർത്തകളിൽ ഇടം നേടിയ 'ഫ്രീഡം 251' പദ്ധതിയെ കുറിച്ച് ഓർമയില്ലേ. 2016ൽ വളരെ അവിശ്വസനീയമായ ഈ വിലയ്ക്ക് സ്മാർട്ട്‌ഫോൺ പ്രഖ്യാപിച്ചു തരംഗം സൃഷ്ടിച്ച് വാർത്തകളിൽ ഇടം നേടിയ കമ്പനിയായിരുന്നു 'റിങ്ങിങ് ബെൽസ്'. കമ്പനിയുടെ ഉടമയായ മോഹിത് ഗോയൽ ഇന്ന് വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. അതും ഒരു തട്ടിപ്പ് കേസിൽ.
ഫ്രീഡം 251 എന്ന 251 രൂപയുടെ ഫോൺ ഇറക്കിയ മോഹിത് ഗോയൽ തട്ടിപ്പ് കേസിൽ അറസ്റ്റിൽ!
ലോകത്തിലെ തന്നെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ഫോൺ ആയി അന്ന് ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു 'ഫ്രീഡം 251' ഫോണും അതിന്റെ ഉടമയായ മോഹിത് ഗോയലും. ആ ഗോയൽ ആണ് ഞായറാഴ്ച വേറെ രണ്ടുപേരുടെ കൂടെ ഒരു തട്ടിപ്പ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. ഡൽഹിയിൽ നടന്ന ഒരു റേപ് കേസിൽ ഒത്തുതീർപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട പണമിടപാട് കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് വാർത്ത ഏജൻസിയായ ANI റിപ്പോർട്ട് ചെയ്യുന്നു.
അന്ന് ഗോയൽ ഈ ഫ്രീഡം ഫോൺ ഇറക്കിയ സമയത്ത് ലോകത്തിലെ തന്നെ ഏതൊരു മീഡിയയിലും വൻ വാർത്തയായിരുന്നു ആ സംഭവം. ഏകദേശം 30000ത്തോളം ആളുകൾ അതിന് പണമടയ്ക്കുകയും പ്രീ ഓർഡർ ചെയ്യുകയും ചെയ്തിരുന്നു. വിൽപ്പനക്ക് എത്തിയപ്പോൾ ഏകദേശം 7 കോടിയോളം ആളുകൾ വാങ്ങാനായി രെജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ പിന്നീട് ചില സാങ്കേതിക കാരണങ്ങളാൽ വില്പന അധികം മുന്നോട്ട് പോയില്ല.
അതിന് ശേഷം റിങ്ങിങ് ബെൽസ് ആമസോണ് വഴി മറ്റു ഉത്പന്നങ്ങളോടൊപ്പം വില്പനയ്ക്ക് എത്തിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം കമ്പനി പല രീതിയിലുള്ള നിയമ പ്രശ്നങ്ങളിലേക്കും നികുതി പ്രശ്നങ്ങളിലേക്കും എത്തിയിരുന്നു. അവസാനം കമ്പനി അടയ്ക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തുകയായിരുന്നു.
'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതി നടപ്പിലാക്കാനും സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ എന്ന നിലയിൽ പ്രോസാഹനം നൽകാനും സർക്കാരിന്റെ ഭാഗത്തു നിന്നും ഒരു ആനുകൂല്യവും തനിക്കോ കമ്പനിക്കോ ലഭിക്കുകയുണ്ടായില്ല എന്ന് കഴിഞ്ഞ ഡിസംബറിൽ ഗോയൽ പറഞ്ഞിരുന്നു. അതിന് ശേഷം ഇപ്പോൾ വീണ്ടും ഗോയൽ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് ഇപ്പോൾ.
source:ANI