പതിനെട്ടാം വയസ്സിൽ തളർന്നതാണ് അയാളുടെ ശരീരം. ഡോകട്ർമാർ അന്ന് എഴുതിത്തള്ളിയതാണ് ഈ ജീവിതം. ഏത് നിമിഷവും മരണം സംഭവിക്കാം. പക്ഷെ ഒരു വിരൽ മാത്രം അല്പം അനക്കാമായിരുന്നു. ആ ഒരു വിരൽ കൊണ്ട് അയാൾ എഴുതി. ഒന്നല്ല, മൂന്ന് പുസ്തകങ്ങൾ. ഇന്ന് 19 വർഷങ്ങൾക്കിപ്പുറം അയാൾക്ക് ലോകത്തോട് പറയാനുള്ളത് കണ്ണീരിന്റെ കഥയല്ല, പകരം ജീവിതത്തിന്റെ കഥയാണ്. ലോകത്തിന് മൊത്തം പ്രചോദനം നൽകാനുള്ള കഥ. പരിചയപ്പെടാം ഇർഫാനെ..
ശ്രീലങ്കക്കാരൻ ഇർഫാൻ ഹാഫിസിനെ സംബന്ധിച്ചെടുത്തോളം തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടമാകേണ്ടിയിരുന്ന തന്റെ കൗമാരം ഏറ്റവും ദുരിതം നിറഞ്ഞത് ആകുകയായിരുന്നു. ശരീരം പൂർണമായും തളരുകയായിരുന്നു ഈ യുവാവിന്റേത്. Duchenne Muscular Dystrophy (DMD) എന്ന അസുഖം ബാധിച്ചതിനെ തുടർന്ന് മസിലുകൾ തളർന്ന് തുടർന്ന് ശരീരം മൊത്തം തളർന്ന് ജീവിതം തന്നെ അവസാനിക്കപ്പെടുമോ എന്ന അവസ്ഥയിലായിരുന്നു കാര്യങ്ങൾ. പക്ഷെ അയാളുടെ ഒരു വിരൽ ചെറുതായി ഇളക്കാമായിരുന്നു. ആ വിരൽ കൊണ്ട് അയാളൊരു ചരിത്രം രചിക്കാൻ പോകുകയായിരുന്നു.
നമുക്ക് പത്തു വിരലുകൾ ഉണ്ടായിട്ടു പോലും അതിന്റെ വില അറിയാത്തത് കൊണ്ടാവാം നമ്മളിൽ പലരും ശരിക്കും ഉപയോഗിക്കുന്നില്ല. ഇവിടെ ഇർഫാൻ വ്യത്യസ്തനായതും അവിടെത്തന്നെയാണ്. തനിക്ക് ഒരു വിരൽ അനക്കാൻ പറ്റുമെന്ന് മനസ്സിലാക്കിയ ഇർഫാൻ അതുപയോഗിച്ച് ലാപ്ടോപ്പും മൊബൈലും ഉപയോഗിച്ച് തുടങ്ങി. ഇന്റർനെറ്റിലൂടെ വായിച്ചു തുടങ്ങി. എഴുതിത്തുടങ്ങി. ചെറുതായി എഴുതാൻ ശ്രമിച്ചു. എഴുത്തിനെ കുറിച്ചും മറ്റും പഠിക്കാൻ ശ്രമിച്ചു. തന്റെ ലാപ്ടോപ്പും ഐഫോണും അതിനായി അയാൾ ഉപയോഗിച്ചു. ഫലം കൊണ്ടുവരികയായിരുന്നു. അങ്ങനെ അയാൾ സ്വന്തമായി പുസ്തകമെഴുതി.
Silent Struggle, Silent Thoughts, Moments of Merriment എന്നിങ്ങനെ മൂന്ന് പുസ്തകങ്ങൾ ഇർഫാൻ ഇതുവരെ എഴുതി. ഇതിൽ Silent Struggle കവിതകളുടെ സമാഹാരമാണ്. ഇതിൽ Moments of Merriment എന്ന പുസ്തകം ഇർഫാനെ സംബന്ധിച്ചെടുത്തോളം ഏറെ പ്രശസ്തി നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ ഒരു പുസ്തകം എഴുതിത്തീരാൻ ഒരു വർഷത്തോളം എടുത്തു. ഈ പുസ്തകങ്ങളെല്ലാം തന്നെ ആയിരക്കണക്കിന് കോപ്പികൾ വിറ്റൊഴിയുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത് ഇർഫാൻ ഈ രീതിയിൽ ശരീരം തളർന്നു പോയതുകൊണ്ടുള്ള സഹതാപം കൊണ്ട് മാത്രമായിരുന്നില്ല. പകരം ഇർഫാന്റെ എഴുത്തിലുള്ള മികവ് കൂടെ ഇവിടെയുണ്ടായിരുന്നു.
ടെക്‌നോളജിയും സാങ്കേതിക വിദ്യയുമെല്ലാം ഇന്ന് നമുക്കും നമ്മുടെ കുട്ടികൾക്കുമെല്ലാം നമ്മുടെ കൈകൾക്കുള്ളിൽ തന്നെ സ്മാർട്ഫോൺ ആയും ലാപ്ടോപ്പ് ആയും അടുത്തറിയാൻ പറ്റുമ്പോൾ, അവയെല്ലാം തന്നെ നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടി നമ്മുടെ ജീവിതം കൂടുതൽ എളുപ്പമാക്കാൻ വേണ്ടിയാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത് എന്ന് മനസ്സിലാക്കാതെ, വെറുതെ ഇരുപത്തിനാലു മണിക്കൂറും ഒരു കാര്യവുമില്ലാതെ ഫോണിലും കണ്ണിട്ട് നടക്കുമ്പോൾ ഇതുപോലെയുള്ള ചില ജീവിതങ്ങളിൽ നിന്നും അല്പം പാഠം ഉൾകൊള്ളാൻ ശ്രമിക്കുന്നത് നന്നാകും.
കാരണം എല്ലാമുണ്ടായിട്ടും നമ്മൾ ഒന്നും ചെയ്യുന്നില്ല, എന്നാൽ ഒന്നുമില്ലായ്മയിൽ നിന്നും ഇത്തരം കാര്യങ്ങൾ ഇർഫാനെ പോലുള്ള ആളുകൾക്ക് ചെയ്യാൻ കഴിഞ്ഞു എങ്കിൽ എല്ലാമുള്ള നമുക്ക് ചെയ്യാൻ പറ്റുന്നതായി ഈ ലോകത്ത് ഒരുപാട് കാര്യങ്ങളുണ്ട്. അവ സ്വയം തിരിച്ചറിയുക. ഈ ലോകത്ത് ഞാനും ജീവിച്ചിരുന്നു എന്നതിന് എന്തെങ്കിലും ഒന്ന് തെളിവായി കൊടുക്കാൻ നമുക്കും പറ്റട്ടെ.