പണ്ടത്തെപോലെയൊന്നുമല്ല ഇപ്പോൾ ഇന്റർനെറ്റിൽ കാര്യങ്ങൾ എന്ന് നമുക്ക് വ്യക്തമായി അറിയാം. ഏറെ സുരക്ഷ ആവശ്യമുള്ള ഒരു മേഖലയാണ് ഇപ്പോൾ ഇന്റർനെറ്റ്. കാരണം നമ്മുടെ നിത്യോപയോഗ ആവശ്യങ്ങൾ, ജോലികൾ തുടങ്ങി കോടികളുടെ പണമിടപാടുകൾ വരെ ഓണ്ലൈനായി നടത്തപ്പെടുന്ന ഈ കാലത്ത് എല്ലാത്തിനും അതിന്റെതായ പരമാവധി സുരക്ഷാ ഒരുക്കാൻ ഈ സേവനങ്ങൾ നൽകുന്ന കമ്പനികളും ഓരോ രാജ്യങ്ങളുടെ സർക്കാരുകളും മുന്നിട്ട് ഇറങ്ങുന്നുമുണ്ട്.
സോഷ്യൽ മീഡിയ വെബ്സൈറ്റുകളുടെ കാര്യവും ഇതിൽ നിന്ന് വിഭിന്നമല്ല എന്നത് കുറച്ചു മാസങ്ങളായി നമ്മൾ അറിഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. പ്രത്യേകിച്ച് ഫേസ്ബുക്ക് ഡാറ്റ ചോർന്ന വിവാദവും ആളുകളുടെ വ്യക്തിപരമായ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടെയുള്ളവ മറ്റൊരു തേർഡ് പാർട്ടിക്ക് നൽകിയതും ഏറെ പൊല്ലാപ്പുകൾ സൃഷ്ടിച്ചിരുന്നു. അതിൽപിന്നെയാണ് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ, ഡാറ്റകൾ എന്നിവ ആക്സസ് ചെയ്ത് ദുർവിനിയോഗം ചെയ്യുന്ന കമ്പനികൾക്ക് മേൽ നിയന്ത്രണം വന്നത്.
ഇപ്പോഴിതാ പുതിയ ചില വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇതുപ്രകാരം സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ മെസ്സേജിങ് പ്ലാറ്ഫോമുകളിൽ ഒന്നായ ഫേസ്ബുക്ക് മെസ്സെഞ്ചർ ഹാക്ക് ചെയ്യാനായി അമേരിക്കൻ സർക്കാർ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഹാക്ക് ചെയ്യുക എന്ന് പറയുമ്പോൾ നിങ്ങൾ ഉദേശിക്കുന്ന തരത്തിലുള്ള ഹാക്കിങ് അല്ല ഇവിടെ ഉദേശിക്കുന്നത്. എന്താണ് സംഭവം എന്ന് നോക്കാം.
സുരക്ഷാ സംബന്ധിയായ ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ഇത്തരത്തിലൊരു മുന്നേറ്റം അമേരിക്കൻ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. തീവ്രവാദികൾ, ചാരന്മാർ, രാജ്യദ്രോഹികൾ, ക്രിമിനലുകൾ തുടങ്ങി പലരും മെസ്സെഞ്ചർ അടക്കമുള്ള ഒരുപിടി സോഷ്യൽ മീഡിയ പ്ലാറ്ഫോമുകൾ വഴി അയക്കുന്ന സന്ദേശങ്ങൾ, ചിത്രങ്ങൾ, മറ്റു വിലപ്പെട്ട വിവരങ്ങൾ എന്നിവയെല്ലാം തന്നെ ആക്സസ് ചെയ്യാനുള്ള അധികാരമാണ് ഇപ്പോൾ സർക്കാരിന് ആവശ്യമായിരിക്കുന്നത്.
ഇതിനായി യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് (DoJ) ആണ് ഫേസ്ബുക്കിനെ സമീപിച്ചിരിക്കുന്നത്. എന്നാൽ വ്യക്തികളുടെ വിവരങ്ങൾ, മെസ്സേജ് വിവരങ്ങൾ എണ്ണുതുടങ്ങുന്ന സ്വകാര്യ ഡാറ്റകൾ സർക്കാരുമായോ മറ്റുള്ളവരുമായോ കൈമാറുന്നതിന് ഫേസ്ബുക്ക് അനുവദിക്കാത്തതാണ് എങ്കിൽ തങ്ങൾ എങ്ങനെയെങ്കിലും ഹാക്ക് ചെയ്ത് എടുക്കുന്നതാണ് എന്ന സമീപനത്തിലേക്ക് സർക്കാരിന്റെ തീരുമാനങ്ങളെ എത്തിച്ചത്.
ഫേസ്ബുക്ക് മാത്രമല്ല, ടെക്ക് ഭീമൻ ആപ്പിളും സമാനമായ സാഹചര്യം ആണ് അനുഭവിക്കുന്നത്. ഇവിടെ സർക്കാരിന് തങ്ങളുടെ ഉപഭോക്താക്കളുടെ വിവരങ്ങൾ നൽകുന്നതിനുള്ള പ്രായോഗികമായ ബുദ്ധിമുട്ടും ഒപ്പം ഒരുപക്ഷേ ഇത് മറ്റൊരു തരത്തിൽ ഈ സേവനങ്ങളുടെയെല്ലാം നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാൻ സാധ്യതയുണ്ട് എന്ന പ്രശ്നവും കമ്പനികൾ കാണുന്നുണ്ട്. എന്തായാലും ഇതുമായി ബന്ധപ്പെട്ട ചർച്ചകളും മറ്റും അതീവ രഹസ്യമായാണ് നടക്കുന്നത് എന്നതിനാൽ കൂടുതൽ കാര്യങ്ങൾ അറിയാൻ നമ്മൾ കത്തിരുന്നെ പറ്റൂ.