പുതിയ നിയമം പ്രകാരം ഉപയോക്താക്കൾക്ക് ഇഷ്ട്ടമുള്ള ചാനലുകൾ തിരഞ്ഞെടുക്കാം, അത്തരത്തിൽ തിരഞ്ഞെടുക്കുന്ന ചാനലുകൾക്ക് എത്ര രൂപ നൽകണം എന്നറിയാനുള്ള അവകാശമാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഫെബ്രുവരി ഒന്നു മുതൽ നടപ്പിലാക്കുവാൻ പോകുന്നത്. പുതുതായി നടന്ന പരിഷ്കാരങ്ങളിൽ ചിലത് ഇപ്പോൾ ആശങ്കയുളവാക്കുന്നതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ട്രായ് അവതരിപ്പിച്ച ചാനല്‍ സെലക്ടര്‍ ആപ്ലിക്കേഷന്‍ വഴി ചാനലുകളുടെ വിലനിരക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് പലരും.
154 രൂപയ്ക്ക് 100 ചാനലുകൾ; ഉപയോക്താക്കൾക്ക് നഷ്‌ടം നേരിടേണ്ടതായി വരും
നികുതികളടക്കം ആത്യന്തികമായി ഒരു ഉപഭോക്താവ് നൽകേണ്ടി വരിക 154 രൂപയാണ്. ഓരോ പേ-ചാനലിനും നിശ്ചിത തുക അധികം നൽകേണ്ടി വരും.
130 രൂപയ്ക്ക് 100 ചാനലുകൾ എന്നാണ് ട്രായിയുടെ പുതിയ വ്യവസ്ഥയുടെ ഏറ്റവും ശ്രദ്ധേയമായ വസ്തുത. നൂറിൽ കൂടുതൽ ചാനലുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ 25 ചാനലുകളടങ്ങുന്ന ഒരു സ്ലാബിന് 20 രൂപ വീതം അധികം നല്‍കേണ്ടി വരും. പേ-ചാനലുകൾ 130 രൂപ പരിധിയിൽ വരികയില്ലെന്നതാണ് ഇതിലെ ഏറ്റവും വലിയ കുരുക്ക്. ജിഎസ്ടി കൂടാതെയാണ് 130 രൂപ. നികുതികളടക്കം ആത്യന്തികമായി ഒരു ഉപഭോക്താവ് നൽകേണ്ടി വരിക 154 രൂപയാണ്. ഓരോ പേ-ചാനലിനും നിശ്ചിത തുക അധികം നൽകേണ്ടി വരും. വിതരണക്കാർ ഈടാക്കുന്ന തുകയിൽ കള്ളക്കളികൾക്കു ഡി.ടി.എച്ച് ദാതാക്കൾക്കു അവസരം ലഭിക്കില്ലെന്നതാണ് ഏറ്റവും വലിയ നേട്ടമായി ട്രായ് ചൂണ്ടിക്കാണിക്കുന്നത്.
15 ശതമാനം ഉപയോക്താക്കളിൽ താഴെ മാത്രമെ 100-ൽ കുടുതൽ ചാനലുകൾ ആവശ്യപ്പെടുകയുള്ളൂവെന്ന ട്രായുടെ നിഗമനം ശരിയാകാൻ തന്നെയാണ് കൂടുതലും സാധ്യത. എന്നാൽ മലയാളം ചാനലുകളുടെ കാര്യം എടുക്കുകയാണെങ്കിൽ വിനോദ, വാർത്താ ചാനലുകളുടെ പരിധിയിൽ വരുന്ന പൊതുവെ സ്വീകാര്യതയുള്ള ചാനലുകള്‍ പേ-ചാനലുകളുടെ പട്ടികയിലാണുള്ളതെന്നതാണ് ആശങ്കയുണ്ടാക്കുന്ന വസ്തുത. ഇവിടെയാണ് കണക്കിലെ കളികൾ പ്രതികൂലമാകുമോയെന്ന ആശങ്ക ഒരു ടെലിവിഷൻ പ്രേക്ഷകനിലുണ്ടാകുന്നത്.
നിലവില്‍ പത്തോളം മലയാളം പേ-ചാനലുകളാണ് അടിസ്ഥാന കേബിള്‍ ടി.വി പ്ലാനില്‍ നിന്നും ലഭിക്കുന്നത്. കൂടാതെ ഹിന്ദി, തമിഴ്, ഇംഗ്ലീഷ് അടക്കം മറ്റ് ഭാഷകളില്‍ നിന്നുള്ള നിരവധി പേ-ചാനലുകളും നിലവിലുള്ള് കേബിള്‍ ടി.വി അടിസ്ഥാന നിരക്കില്‍ ലഭ്യമാണ്. ഇനി എച്ച്.ഡി ചാനല്‍ നിരക്കുകളിലേക്ക് വരുമ്പോള്‍, 340 ല്‍ താഴെ നിരക്കിലാണ് എച്ച്.ഡി ചാനലുകളോടു കൂടിയുള്ള കേബിള്‍ ടി.വി പാക്കേജ് ലഭിക്കുന്നത്. ഇതില്‍ മുഴുവന്‍ പേ-ചാനലുകളടക്കം എ.സ്ഡി ചാനലുകളും ഒപ്പം 40 ല്‍ അധികം എച്ച്.ഡി ചാനലുകളും ലഭ്യമാകും.
മലയാളത്തിൽ 14 ചാനലുകൾക്കാണ് പ്രത്യേകം പണം കൊടുത്ത് സബ്സ്ക്രൈബ് ചെയ്യേണ്ടത്. ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് എച്ച്.ഡി, ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ്, സൂര്യ, സൂര്യ മൂവീസ്, സൂര്യ എച്ച്.ഡി, സൂര്യ കോമഡി, മ്യൂസിക്, കൊച്ചുടിവി, ന്യൂസ് 18 കേരളം, സീ കേരളം, സീ കേരളം എച്ച്.ഡി, രാജ് ന്യൂസ് എന്നിവയാണ് ആ ചാനലുകൾ.
പേ-ചാനലുകളുടെ നിരക്ക് പുതിയ ചട്ടം പ്രകാരം: ഏഷ്യാനെറ്റ് - 19 രൂപ, ഏഷ്യാനെറ്റ് മൂവീസ് - 15 രൂപ, ഏഷ്യാനെറ്റ് പ്ലസ് - 5 രൂപ, ന്യൂസ് 18 കേരളം -0.25 രൂപ, സൂര്യ കോമഡി -4 രൂപ, സൂര്യ മൂവീസ് -11 രൂപ, സൂര്യ മ്യൂസിക് - 4രൂപ, സൂര്യ ടിവി -12 രൂപ, സ്റ്റാർ സ്പോർട്ട്സ് 1 - 19 രൂപ, സ്റ്റാർ സ്പോർട്ട്സ് 2- 6 രൂപ, സ്റ്റാർ സ്പോർട്ട് 3 - 4 രൂപ. അതായത് 99.25 രൂപയാണ് പേ-ചാനലുകൾക്കായി ഒരു ഉപയോക്താവ് അധികം നൽകേണ്ടത്. അടിസ്ഥാന നിരക്കായ 154 രൂപ 154 രൂപ കൂടി കണക്കിലാക്കുമ്പോൾ ആകെയുള്ള പ്രതിമാസ നിരക്ക് 253.25 രൂപയായി മാറുന്നു. ചുരുക്കി പറഞ്ഞാല്‍ സണ്‍ ഡി.ടി.എച്ചിന്‍റെ നിലവിലുള്ള അടിസ്ഥാന പാക്കേജിനു നൽകുന്ന തുകയേക്കാള്‍ 73.25 രൂപ കൂടുതലാണ്.