ഗൂഗിളിന് 5 ബില്യൺ ഡോളർ (ഏകദേശം 34300 കോടി രൂപ) പിഴ ഈടാക്കിയ സംഭവത്തിൽ യൂറോപ്യൻ യുണിയനെതിരെ തുറന്നടിച്ച് അമേരിക്കൻ പ്രെസിഡന്റ് ഡൊണാൾഡ് ട്രംപ്. എതിരാളികളുടെ വളർച്ച തടയുന്നതടക്കം പലതിനുമായി ആൻഡ്രോയിഡിനെ ഉപയോഗിച്ചു എന്നതായിരുന്നു യൂറോപ്യൻ യുണിയൻ ഗൂഗിളിനെതിരെ ചുമത്തിയ കുറ്റം.
ഇതിനെതിരെ ട്വിറ്റർ വഴിയാണ് അമേരിക്കൻ പ്രസിഡന്റ് പ്രതികരിച്ചത്. തങ്ങളുടെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ഗൂഗിളിന് മേൽ യൂറോപ്യൻ യൂണിയൻ 5 ബില്യൺ ഡോളർ പിഴ ചുമത്തിയിരിക്കുകയാണ് എന്നുപറഞ്ഞ ട്രംപ് അവർ അമേരിക്കയെ കൊണ്ട് ഏറെ കാര്യങ്ങൾ സാധിച്ചു കഴിഞ്ഞെന്നും എന്നാൽ ഇനി അധികകാലം ഉണ്ടാവില്ലെന്നും പറയുകയുണ്ടായി.
ഗൂഗിളിന്റെ രണ്ടാഴ്ചത്തെ വരുമാനം കൊണ്ട് പിഴ അടയ്ക്കാന്‍ കഴിയും. അതിനാല്‍ ഇത് ഗൂഗിളിനെ സാമ്പത്തികമായി ബാധിക്കുകയില്ല. എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെ തീരുമാനം യൂറോപ്പും അമേരിക്കയും തമ്മിലുള്ള വാണിജ്യബന്ധം ഉലയ്ക്കുമെന്ന് സൂചനയുണ്ട്. വിധിക്ക് എതിരെ അപ്പീല്‍ നല്‍കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി.
ആന്‍ഡ്രോയ്ഡ് ഉപയോഗിച്ച് ഗൂഗിള്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളുമായി കരാറുണ്ടാക്കുകയും അതുവഴി സെര്‍ച്ച് എന്‍ജിന്‍ എ്ന്ന നിലയില്‍ മേല്‍ക്കൈ നേടുകയും ചെയ്‌തെന്നാണ് ഗൂഗിളിന് എതിരായ പ്രധാന ആരോപണം. ഇതോടെ എതിരാളികള്‍ക്ക് പുതിയ കണ്ടെത്തലുകള്‍ നടത്താനും വിപണിയില്‍ മത്സരിക്കാനും കഴിയാത്ത സ്ഥിതി ഉണ്ടാക്കുകയും ചെയ്തു.
ഇത്തരം നടപടികളിലൂടെ ഗൂഗിള്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ കമ്പനികളില്‍ നിന്ന് ഉപഭോക്താക്കളെ അകറ്റാന്‍ കഴിയില്ലെന്ന അഭിപ്രായം ശക്തമാണ്. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനാല്‍ അവര്‍ തുടരും. മുടക്കുന്ന പണത്തിന് ഫലം ലഭിക്കുന്നതിനാല്‍ പരസ്യദാതാക്കളും വിട്ടുപോകുകയില്ലെന്നതാണ് സത്യം.
എന്നാല്‍ ഈ തീരുമാനത്തോടെ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് നയത്തില്‍ മാറ്റം വരുത്തുമെന്ന് കരുതുന്നവരും കുറവല്ല. ഗൂഗിളിന്റെ ആഡ്‌സെന്‍സുമായി ബന്ധപ്പെട്ട് മറ്റൊരു കേസും യൂറോപ്യന്‍ യൂണിയന്റെ മുന്നിലുണ്ട്. എതിരാളികളില്‍ നിന്നുള്ള പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഗൂഗിള്‍ അനുവദിക്കുന്നില്ലെന്നാണ് പരാതി. ഈ കേസില്‍ ഇതുവരെ അന്തിമതീരുമാനം ഉണ്ടായിട്ടില്ല.