ഒരു രാജ്യത്തിനൊടുള്ള വെറുപ്പും ദേഷ്യവും പലപ്പോഴും ആ രാജ്യത്തെ സാധനങ്ങൾ വെറുക്കുന്നതിലേക്കും അവിടത്തെ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുന്നതിലേക്കും പലപ്പോഴും എത്തിച്ചേരാറുണ്ട്. ഈ ഒരു രംഗത്ത് പ്രത്യേകിച്ച് ഏറെ ബഹിഷ്കരണങ്ങൾ നേരിടേണ്ടി വന്ന ഒരു രാജ്യമുണ്ടെങ്കിൽ അത് അമേരിക്ക തന്നെയായിരിക്കും. വാൾമാർട്ട്, കൊക്കകോള പോലുള്ള പല ഉൽപ്പന്നങ്ങൾക്കും പല കാലങ്ങളിലായി പല രാജ്യങ്ങളിൽ ബഹിഷ്കരണം വന്നിട്ടുണ്ട്.
ആ നിരയിലേക്ക് ഇപ്പോഴിതാ ആപ്പിളും എത്തിച്ചേർന്നിരിക്കുകയാണ്. അമേരിക്കയുടെ സ്വന്തം കമ്പനിയായ ആപ്പിളിന്റെ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ തുർക്കിയിൽ നടമാടിക്കൊണ്ടിരിക്കുന്നത്. അമേരിക്കയോടുള്ള വെറുപ്പ് കാരണം തുർക്കിയിൽ ഒരുകൂട്ടം ആളുകൾ ഇപ്പോൾ ആപ്പിൾ ഉല്പന്നങ്ങളായ ഐഫോൺ, ഐപാഡ് തുടങ്ങിയ പലതും ബഹിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്. അതും ഉൽപ്പന്നങ്ങൾ നശികപ്പിച്ചുകൊണ്ടാണ് ബഹിഷ്കരണം.
സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ നിരവധി ഐഫോണുകൾ നശിപ്പിക്കുന്ന തുർക്കിയിലെ ആളുകളുടെ വീഡിയോകളും ചിത്രങ്ങളും വൈറൽ ആയിക്കൊണ്ടൊരിക്കുകയാണ്. ഐഫോണിൽ നിറയൊഴിച്ചു നശിപ്പിക്കുന്നതും ചുറ്റിക ഉപയോഗിച്ച് അടിച്ചു പൊട്ടിക്കുന്നതും അടക്കമുള്ള പല വീഡിയോകളും യുട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയിലെല്ലാം നിറഞ്ഞുകൊണ്ടിരിക്കുകയാണ്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊടുള്ള അടങ്ങാത്ത ദേഷ്യമാണ് തുർക്കിഷ് ജനതയെ തങ്ങളുടെ വിലയേറിയ ആപ്പിൾ ഉൽപ്പന്നങ്ങൾ സ്വയം നശിപ്പിച്ചു പ്രതിഷേധിക്കുന്നതിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. തുർക്കിയിൽ നിന്നുള്ള സ്റ്റീൽ താരീഫുകൾ അധികരിപ്പിച്ചുകൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റിന്റെ തീരുമാനമാണ് ഇത്തരത്തിൽ ഒരു പ്രതിഷേധത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
ഐഫോണുകൾ മാത്രമല്ല, അമേരിക്കൻ ഉല്പന്നങ്ങളായ മറ്റു പലതും ഇതുപോലെ ആളുകൾ നശിപ്പിക്കുന്ന രംഗങ്ങൾ നമുക്ക് കാണാം. കൊക്കോ കോള ടോയ്‌ലറ്റിൽ ഒഴിച്ചുകളയുന്നതടക്കമുള്ള ഒരുപിടി ചിത്രങ്ങളും വീഡിയോകളും അവയിലുണ്ട്. ഏതായാലും അത്തരത്തിലുള്ള സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ചില വീഡിയോകളും ചിത്രങ്ങളും ചുവടെ നിങ്ങൾക്ക് കാണാം.