ലൈംഗികാതിക്രമങ്ങൾ എല്ലാ മേഖലയിലും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സാങ്കേതിക സംബന്ധിയായ മേഖലകളിൽ ഇത് വളരെ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. ഓൺലൈൻ ടാക്സി സേവനമായ ഊബറുമായി ബന്ധപ്പെട്ട് നിരവധി ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇപ്പോഴിതാ കമ്പനി തന്നെ ഒരു സുരക്ഷാ റിപ്പോർട്ട് പുറത്തിറക്കിയിരിക്കുകയാണ്. ഊബറിലേക്ക് റിപ്പോർട്ട് ചെയ്യപ്പെട്ട ലൈംഗികാതിക്രമത്തിന്‍റെ കണക്കുകളാണ് കമ്പനി ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
2017 ൽ ഊബറിന് ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട 2,936 പരാതികളാണ് ലഭിച്ചത്, 2018 ൽ ലഭിച്ച പരാതികളുടെ എണ്ണം 3,045 എണ്ണമായിരുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ എണ്ണം വർദ്ധിച്ചിട്ടും ലൈംഗികാതിക്രമങ്ങളുടെ ശരാശരി നിരക്കിൽ 16% കുറവുണ്ടായിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് ഊബർ സുരക്ഷയ്ക്ക് നൽകുന്ന പ്രാധാന്യം കാരണമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
റിപ്പോർട്ട് ചെയ്യപ്പെട്ട ലൈംഗികാതിക്രമങ്ങളെ ഊബർ അഞ്ച് ഉപവിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. പരസ്പര സമ്മതമില്ലാതെയുള്ള ലൈംഗികേതര ശരീരഭാഗത്തിലെ ചുംബനം, സമ്മതമില്ലാതെയുള്ള സെക്ഷ്വൽ പെനട്രേഷൻ ശ്രമം, ലൈംഗിക ശരീരഭാഗത്തെ സമ്മതമില്ലാതെ സ്പർശിക്കൽ, ലൈംഗിക ശരീരഭാഗത്തെ സമ്മതമില്ലാതെ ചുംബിക്കൽ, സമ്മതമില്ലാതെയുള്ള സെക്ഷ്വൽ പെനട്രേഷൻ അഥവാ ബലാത്സംഗം എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ട ലൈംഗികാതിക്രമങ്ങളെ കമ്പനി തരംതിരിച്ചിരിക്കുന്നത്.
അവസാന ഉപവിഭാഗമായ ബലാത്സംഗത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ കൂടുതൽ ഗുരുതരമായി കണക്കാക്കുന്നതിനാൽ അവയുടെ കണക്ക് പരിശോധിക്കാം. 2017 ൽ 229 ബലാത്സംഗ റിപ്പോർട്ടുകളാണ് ഊബറിന് ലഭിച്ചത്. 2018 ൽ 235 ബലാത്സംഗ റിപ്പോർട്ടുകളും ലഭിച്ചു. 2017 ലും 2018 ലും ഉടനീളം റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങൾ 0.00002% യാത്രകളിലാണ് സംഭവിച്ചതെന്ന് കമ്പനി വ്യക്തമാക്കുന്നു.
ഇത്തരം റിപ്പോർട്ടുകൾ അപൂർവ്വമാണെന്നും ഓരോ റിപ്പോർട്ടുകളും ഓരോ വ്യക്തി അനുഭവിച്ച തീവ്രവും വേദനാജനകവുമായ അനുഭവം പങ്കിടുന്നതാണെന്നും കമ്പനി പറഞ്ഞു. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത വ്യക്തികൾ ഒറ്റയല്ലെന്നും അവർ ഇത്തരം ദുരിതം അനുഭവിക്കുന്നവരുടെ പ്രതിനിധികളാണെന്നും കമ്പനി കൂട്ടിച്ചേർത്തു. ഈ റിപ്പോർട്ടുകളിലെ ഇരകളിൽ ഡ്രൈവർമാരും യാത്രക്കാരും ഉൾപ്പെടുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതിൽ തന്നെ ഏറ്റവും ഗുരുതരമായ 5 ലൈംഗികാതിക്രമങ്ങളിൽ പ്രതികളായിട്ടുള്ളവർ യാത്രക്കാരാണെന്നും കമ്പനി വ്യക്തമാക്കുന്നു.
ഇത്തരം വിഷമകരമായ സുരക്ഷാ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ഒരു റിപ്പോർട്ട് കമ്പനി തന്നെ സ്വമേധയാ പ്രസിദ്ധീകരിക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് ഊബർ ചീഫ് ലീഗൽ ഓഫീസർ ടോണി വെസ്റ്റ് എഴുതിയ ബ്ലോഗിൽ വ്യക്തമാക്കുന്നു. "മിക്ക കമ്പനികളും ലൈംഗിക അതിക്രമങ്ങൾ പോലുള്ള പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല, കാരണം അങ്ങനെ ചെയ്യുന്നത് നെഗറ്റീവ് ഇംപാക്ടും വിമർശനങ്ങളും ഉണ്ടാക്കാൻ ഇടയാക്കും. എന്നാൽ ഇത് ഒരു പുതിയ സമീപനം ആവശ്യമായ സമയമാണെന്ന് ഊബർ വിശ്വസിക്കുന്നു എന്നും അദ്ദേഹം ബ്ലോഗ് പോസ്റ്റിൽ കുറിച്ചു.
ഊബർ അതിന്‍റെ സുരക്ഷാ നടപടികളെക്കുറിച്ച് വളരെക്കാലമായി പരിശോധന നടത്തുന്നുണ്ട്. 2017 ൽ ഇന്ത്യയിൽ ഊബർ ഡ്രൈവർ ബലാത്സംഗം ചെയ്ത ഒരു സ്ത്രീ തന്‍റെ സ്വകാര്യത ലംഘിച്ചതിന് കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു. സിഎൻഎൻ നടത്തിയ ഒരു സ്വതന്ത്ര അന്വേഷണത്തിൽ ലൈംഗിക പീഡനത്തിനോ യാത്രക്കാരെ ദുരുപയോഗം ചെയ്യുന്നതിനോ റിപ്പോർട്ട് ചെയ്യപ്പെട്ട 103 ഊബർ ഡ്രൈവർമാർ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
ഇത്തരം അതിക്രമങ്ങൾ തടയുന്നതിനായി നിരവധി സുരക്ഷാ നടപടികൾ ഊബർ നടപ്പാക്കിയിട്ടുണ്ട്. 2018 മെയ് മാസത്തിൽ ഊബർ അപ്ലിക്കേഷനിൽ 911 കോളിംഗ് ഫീച്ചർ ചേർത്തിരുന്നു. കഴിഞ്ഞ വർഷം തന്നെ സുരക്ഷയ്ക്കായി ഊബർ റൈഡ് ചെക്ക് എന്ന സവിശേഷതയും കമ്പനി ഉൾപ്പെടുത്തി. ഡ്രൈവറുടെ ഫോണിലെ ജിപിഎസ് സെൻസർ യാത്രയിൽ അസാധാരണമായി ദൈർഘ്യമേറിയതോ അപ്രതീക്ഷിതമോ ആയ സ്റ്റോപ്പ് ഉണ്ടെന്ന് അറിയിച്ചാൽ ആക്ടീവ് ആവുന്ന സംവിധാനമാണ് ഇത്.
ലൈംഗിക അതിക്രമങ്ങളെ നേരിടാൻ സത്യസന്ധമായ പ്രവർത്തനം ആവശ്യമാണെന്ന് വെസ്റ്റിന്‍റെ ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കുന്നു. ഈ വിഷയങ്ങൾ പരസ്യമാകുന്നതുലൂടെ മാത്രമേ നടപടികൾ ശക്താക്കാൻ സാധിക്കു എന്നും അദ്ദേഹം വ്യക്തമാക്കി. ഓൺലൈൻ ടാക്സികൾ ചൂഷണത്തിന്‍റെയും ലൈംഗികാതിക്രമത്തിന്‍റെയും ഇടമായി മാറുന്നത് തടയാൻ തീർച്ചയായും പുതിയ നടപടികളിലൂടെ സാധിക്കുമെന്ന വിശ്വാസവും കമ്പനി പ്രകടിപ്പിച്ചു.