ആധാറുമായി ബന്ധപ്പെട്ട മറ്റൊരു വിവാദം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യയിലെ ലക്ഷക്കണക്കിന് സ്മാർട്ഫോൺ ഉപഭോക്താക്കളുടെ ഫോണുകളിൽ ആധാർ UIDAI ഹെല്പ്ലിനെ നമ്പർ എന്ന രീതിയിൽ ഒരു എമർജൻസി നമ്പർ തനിയെ സേവ് ആയിട്ടുണ്ട്. ഉപഭോക്താവിന്റെ അറിവോ സമ്മതമോ ഇല്ലാതെ എങ്ങനെ ഇങ്ങനെയൊരു നമ്പർ ഫോണിൽ തനിയെ സേവ് ആയി എന്ന ചോദ്യം മുമ്പ് ആധാറിലെ അടക്കം നിരവധി പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുള്ള ഫ്രഞ്ച് എത്തിക്കൽ ഹാക്കർ എല്ലിയറ്റ് അൽഡേഴ്സൻ ട്വിറ്ററിൽ ചോദിച്ചതോടെയാണ് പ്രശ്നം രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
"വ്യത്യസ്ത നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്ന, ആധാർ കാർഡ് ഉള്ളവരും ഇല്ലാത്തവരുമായ, mAadhaar ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തവരും അല്ലാത്തവരുമായ അങ്ങനെ തുടങ്ങി എല്ലാ ആളുകളുടെയും ഫോണിൽ കോൺടാക്ട് ലിസ്റ്റിൽ അവരുടെ അറിവില്ലാതെ ഈ നമ്പർ എങ്ങനെ സേവ് ആയി എന്നത് വിശദീകരിക്കാമോ" എന്നാണ് ഇദ്ദേഹം ട്വിറ്ററിൽ ചോദിച്ചിരിക്കുന്നത്.
ഇതോടെ കുറച്ചു ദിവസം മുമ്പുണ്ടായ ട്രായ് ചെയർമാൻ ആർ എസ് ശർമയുടെ ആധാർ നമ്പറുമായി ബന്ധപ്പെട്ട പോസ്റ്റിനും വിവാദങ്ങൾക്കും ശേഷം വീണ്ടും ആധാറും UIDAIയും വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. 1800-300-1947 എന്ന നമ്പർ ആണ് ഒട്ടുമിക്ക എല്ലാ ആളുകളുടെയും ഫോണുകളിൽ തനിയെ സേവ് ആയിട്ടുള്ളത്. നിങ്ങളുടെ ഫോണിലും ഈ നമ്പർ സേവ് ആയിട്ടുണ്ടാകും. അത് കാണാനായി UIDAI എന്നോ അല്ലെങ്കിൽ ഈ നമ്പറോ കൊടുത്ത് കോൺടാക്ട് ലിസ്റ്റിൽ സെർച്ച് ചെയ്‌താൽ മതി.
എന്നാൽ വിഷയത്തിൽ ഇപ്പോൾ പ്രതികരണവുമായി വന്ന UIDAI പറയുന്നത് ഈ നമ്പർ തെറ്റാണ് എന്നും ഇത് തങ്ങളുടെ നമ്പർ അല്ല എന്നുമാണ്. ഏതെങ്കിലും ഫോൺ നിർമ്മാതാക്കളോടോ നെറ്റ്‌വർക്ക് ദാദാക്കളോടോ UIDAI ഇങ്ങനെയൊരു സംവിധാനം ഫോണിൽ ചെയ്തുവെക്കാൻ ആവശ്യപ്പെട്ടിട്ടുമില്ല എന്നും UIDAI കൂട്ടിക്കിച്ചേർക്കുന്നു.
1800-300-1947 തങ്ങളുടെ ഹെല്പ് ലൈൻ നമ്പർ അല്ല എന്നും ചിലർ വെറുതെ പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാനും ആശയക്കുഴപ്പങ്ങൾ സൃഷിടിക്കാനും ഓരോന്ന് ഉണ്ടാക്കുകയാണെന്നും കൂടെ UIDAI വ്യക്തമാക്കുന്നുണ്ട്. 1947 ആണ് UIDAI യുടെ യഥാർത്ഥ ഹെൽപ്പ് ലൈൻ നമ്പർ. അത് കഴിഞ്ഞ രണ്ടുവർഷമായി പ്രശ്നങ്ങളില്ലാതെ പ്രവർത്തിക്കുന്നുമുണ്ട്.
അപ്പോൾ ഉയർന്നുവരുന്ന ചോദ്യം ഇതാണ്, എങ്ങനെ ഈ നമ്പർ വ്യത്യസ്ത ഫോണുകൾ ഉപയോഗിക്കുന്ന വ്യത്യസ്തങ്ങളായ നെറ്റ്‌വർക്കുകളിൽ ഉള്ള പല തരത്തിലുള്ള ആളുകളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഈ നമ്പർ തനിയെ സേവ് ആയി? ഇനി ടെലികോം കമ്പനികൾ ചെയ്തതാണ് എന്ന് പറഞ്ഞാലും അതും വിശ്വസിക്കാൻ ഇപ്പോൾ നിർവ്വാഹമില്ല. കാരണം ഒരു ടെലികോം കമ്പനിയും വിഷയത്തിൽ ഇതുവരെ പ്രതികരണവുമായി മുന്നോട്ട് വന്നിട്ടുമില്ല.