ഇ.എം.ഐ അടയ്ക്കാന്‍ ഏതാനും ആഴ്ചകള്‍ക്കു മുമ്പേ കമ്പനിയുടെ നിരന്തര ഫോണ്‍ കോളും മെസ്സേജും നമ്മളില്‍ ചിലരെയെങ്കിലും പിന്തുടരാറുണ്ട്. ഇ.എം.ഐ തീയതി അടുക്കുന്നു പണം കരുതുക എന്നൊക്കെ പറഞ്ഞാണ് ഫോണ്‍കോള്‍ വരുന്നത്. പലപ്പോഴും റോബോട്ട് നിയന്ത്രിത കോളുകളായിരിക്കും ലഭിക്കുക. ഇത് ഇന്ത്യയുടെ കാര്യമാണ്. എന്നാല്‍ അമേരിക്കയില്‍ നടന്നൊരു സംഭവം വിവരിക്കാനാണ് ഈ എഴുത്ത്.
ഒരു ഫര്‍ണിച്ചര്‍ കമ്പനിയില്‍നിന്നുള്ള നിരന്തരമായ ഫോണ്‍ വിളി സഹിക്കാന്‍കഴിയാതെ കണ്‍സ്യൂമര്‍ കോര്‍ട്ടില്‍ പരാതിനല്‍കിയ യു.എസ് വനിതയ്ക്ക് ലഭിച്ചത് 3.4 കോടി രൂപ. വിശ്വസിക്കാനാകുന്നില്ല അല്ലേ.. എന്നാല്‍ സംഭവം സത്യമാണ്. 2015 സെപ്റ്റംബറിലാണ് കോണ്‍സ് എന്ന ഫര്‍ണിച്ചര്‍ കടയില്‍ വെറോണിക്ക ഡേവിസ് എന്ന യു.എസ് വനിത സന്ദര്‍ശനം നടത്തിയത്.
ഇവരുടെതന്നെ ഒരു ലോക്കല്‍ കടയില്‍ നിന്നും വെറോണിക്ക ചില തടി ഉപകരണങ്ങളും വാങ്ങിയിരുന്നു. ഇ.എം.ഐയിലാണ് ഉപകരണങ്ങള്‍ വാങ്ങിയത്. എന്നാല്‍ ഇതാണ് ഒരുതരത്തില്‍ വിനയായതും അതിലുപരി ഭാഗ്യമായതും. എല്ലാമാസവും അഞ്ചാം തീയതി ഇ.എം.ഐ അടയ്ക്കണമെന്നായിരുന്നു കമ്പനിയുടെ വ്യവസ്ഥ. അഥവാ ആ ദിവസം പണമടയ്ക്കാന്‍ കഴിയാതെവന്നാല്‍ പത്തു ദിവസത്തെ ഗ്രേസ് പിരീഡ് നല്‍കണമെന്നും കോണ്‍ട്രാക്ടില്‍ പറയുന്നുണ്ട്.
എന്നാല്‍ ഇ.എം.ഐ തീയതി അടുക്കുമ്പോള്‍ തുടങ്ങും വെറോണയ്ക്കു തലവേദന. കമ്പനിയുടെ നിരന്തരമായ കോള്‍കുള്‍ വെറോണിക്കയെ അസ്വസ്ഥയാക്കി. എല്ലാമാസവും അഞ്ചാം തീയതിക്കും പതിനഞ്ചാം തീയതിക്കുമിടക്ക് ഓട്ടോമേറ്റഡ് ഡയലിംഗ് സിസ്റ്റം വഴിയുള്ള കോളുകള്‍ വെറോണിക്കയെ തേടിയെത്തി. ഒന്നും രണ്ടുമല്ല പ്രതിദിനം പത്തിലധികം തവണയാണ് കോള്‍ വരിക.
2017ല്‍ വെറോണിക്ക കമ്പനിയില്‍ നേരിട്ടു വിളിച്ച് ഇനിയിത് ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടും ഫോണ്‍വിളി തുടര്‍ന്നു. വീണ്ടു 306 തവണ കമ്പനിയില്‍ നിന്നും കോള്‍ ലഭിച്ചു. പ്രതിദിനം 12ഓളം തവണയായി വിളി. എന്നാല്‍ വെറുതെവിടാന്‍ വെറോണിക്ക തയ്യാറായില്ല. കണ്‍സ്യൂമര്‍ കോടതിയില്‍ വെറോണിക്ക കേസ് ഫയല്‍ ചെയ്തു.
യു.എസ് ടെലിഫോണ്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം ഇത്തരത്തില്‍ ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്നത് ശിക്ഷാര്‍ഹമാണെന്നു കണ്ടെത്തി. കമ്പനിക്കെതിരെ കോടതി നടപടി സ്വീകരിച്ചു. നഷ്ടപരിഹാരമായി 3.43 കോടി നല്‍കാനാണ് കോടതി ഉത്തരവിട്ടത്. ഒരു കോളിന് 1500 യു.എസ് ഡോളര്‍ വീതമുളള തുകയാണിത്.
എന്നാല്‍ ഇന്ത്യയില്‍ ഇത്തരത്തിലുള്ള വിഷയം നിരന്തരം നടന്നിട്ടും ആരുംതന്നെ പ്രതികരിക്കുന്നതില്ല എന്നതാണ് സത്യം. ഉപഭോക്തൃ സംരക്ഷണ നിയമം ആരംതന്നെ ശ്രദ്ധിക്കുന്നുമില്ല. ഇന്ത്യയില്‍ ചരിത്രത്തില്‍ ഇതുവരെ ഇത്തരത്തിലൊരു വിഷയത്തില്‍ ആരും കേസ് കൊടുത്തിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത.