സ്മാർട്ട്ഫോണില്ലാതെ ജിവിക്കുന്ന ഒരുദിവസം പോലും നമ്മളിൽ പലർക്കും ആലോചിക്കാൻ ആവില്ല. നമ്മുടെ ഒരു ദിവസത്തിലെ സ്മാർട്ട്ഫോണിൻറെ ഉപയോഗം എത്രയെന്ന് നോക്കിയാൽ നമ്മൾ തന്നെ അതിശയിച്ചുപോകും. എന്നാൽ സ്മാർട്ട്ഫോൺ ഉപയോഗിക്കാതെ നമ്മളെയൊക്കെ പോലെ തന്നെ ജീവിക്കാൻ കഴിയുമെന്ന് കാണിതച്ചു തരികയാണ് 29കാരിയായ എലാന മുഗ്ദാനെ. എടുത്ത് പറയേണ്ട കാര്യം എലാന ജീവിക്കുന്നത് അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലാണ് എന്നതാണ്. ഒരു ചലഞ്ചിൻറെ ഭാഗമായാണ് എലാന സ്മാർട്ട്ഫോൺ ഉപേക്ഷിച്ചത്.
സ്ക്രോൾ ഫ്രീ ഫോർ എ ഇയർ എന്ന ചലഞ്ചാണ് എലാന മുഗ്ദാനെ ഏറ്റെടുത്തത്. ചലഞ്ചിന് മുൻപ് ആപ്പിൾ ഐഫോൺ 5 എസ് ഉപയോഗിച്ചിരുന്ന എലാന കഴിഞ്ഞ 8 മാസമായി സ്മാർട്ട്ഫോൺ ഉപയോഗിച്ചിട്ടില്ല. ഇനി നാല് മാസം കൂടി കഴിഞ്ഞാൽ കൊക്കകോള കമ്പനിയായ വിറ്റാമിൻ വാട്ടർ പ്രഖ്യാപിച്ച ഒരു ലക്ഷം ഡോളർ എലാനയ്ക്ക് സമ്മാനമായി ലഭിക്കും. ചലഞ്ചിനോട് പൂർമായും നീതി പുലർത്തി എന്ന് ബോധ്യപ്പെടുത്തുന്നതിനായി ഒരു വർഷം പൂർത്തിയാകുമ്പോൾ ഒരു നുണപരിശോധനയ്ക്ക് എലാന വിധേയയാകണം. ഇതിൽ വിജയിച്ചാൽ എലാനയ്ക്ക് 75 ലക്ഷം രൂപയ്ക്ക് തുല്യമായ ഡോളർ ലഭിക്കും.
2018 ഡിസംബർ മാസത്തിലാണ് വിറ്റാമിൻ വാട്ടർ എന്ന കമ്പനി 365 ദിവസത്തേക്ക് സ്മാർട്ട്ഫോൺ ഉപയോഗം ഉപേക്ഷിക്കാൻ ആളുകളോട് ആഹ്വാനം ചെയ്തുകൊണ്ട് ഒരു ചാലഞ്ചിന് തുടക്കമിട്ടത്. മത്സരത്തിൽ പങ്കെടുക്കുന്നവർ #nophoneforayear #contest എന്നീ ഹാഷ് ടാഗുകൾക്കൊപ്പം ഒരു വർഷം സ്മാർട്ട്ഫോണില്ലാതെ എത്തരത്തിൽ ജീവിക്കുമെന്ന് എഴുതി ട്വിറ്ററിലോ ഇൻസ്റ്റാഗ്രാമിലോ പോസ്റ്റ് ചെയ്യണം. ഇത്തരത്തിൽ വന്ന പോസ്റ്റുകളിൽ നിന്ന് വിറ്റാമിൻ വാട്ടർ കമ്പനി തിരഞ്ഞെടുത്തത് എലാനയെയാണ്.
മത്സരം ആരംഭിച്ചതോടെ എലാനയുടെ ഐഫോൺ 5എസിന് പകരമായി അവൾക്ക് ക്യോസെറയുടെ ഫീച്ചർഫോൺ നൽകി. കമ്പനി ലാപ്ടോപ്പും കമ്പ്യൂട്ടറുകളും ഗൂഗിൾ ഹോമും ആമസോൺ അലക്സ വരുന്ന സ്മാർട്ട് ഉപകരണങ്ങളും ഉപയോഗിക്കാൻ അനുവാദം നൽകി. അതിനാൽ തന്നെ തൻറെ ജോലി ചെയ്യാൻ എലാനയ്ക്ക് സാധിച്ചു. വ്യവസ്ഥകൾ പ്രകാരം യാതൊരു വിധ സാഹചര്യത്തിലും അവൾക്ക് സ്മാർട്ട്ഫോണോ ടാബ്ലറ്റോ ഉപയോഗിക്കാൻ അനുവാദം ഇല്ലായിരുന്നു.
പല അവസരങ്ങളിലും എലാനയ്ക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു. എട്ട് മാസത്തിനിടെ ഒരിക്കൽ പോലും അവൾ സ്മാർട്ട്ഫോൺ ഉപയോഗിച്ചില്ല. മത്സരം ഇനി നാല് മാസങ്ങൾ കൂടി കഴിയുന്നതോടെ അവസാനിക്കുമെങ്കിലും അത് കഴിഞ്ഞാലും സ്മാർട്ട്ഫോൺ ഉപയോഗിക്കില്ലെന്നാണ് എലാന വ്യക്തമാക്കിയത്. എന്തായാലും വളരെ വ്യത്യസ്തമായ മത്സരവും ആരെയും ആകർഷിക്കുന്ന സമ്മാന തുകയുമാണ് ഈ ചാലഞ്ചിൽ ഉണ്ടായിരുന്നത്.