നമ്മള്‍ അറിയാത്ത സ്റ്റീഫന്‍ ഹോക്കിങും ഏഴ് വിചിത്ര ചിന്തകളും


ലോകം കണ്ട മികച്ച ശാസ്ത്ര പ്രതിഭകളില്‍ ഒരാളാണ് സ്റ്റീഫന്‍ ഹോക്കിങ്. തമോഗര്‍ത്തങ്ങളെയും പ്രപഞ്ചത്തെയും കുറിച്ച് നടത്തിയ പഠനങ്ങള്‍ അദ്ദേഹത്തെ ജനപ്രിയനാക്കി. ഇരുപതാമത്തെ വയസ്സില്‍ അമ്യോട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസ് ബാധിച്ചതോടെ അദ്ദേഹത്തിന് അധികനാള്‍ ആയുസ്സില്ലെന്ന് വൈദ്യശാസ്ത്രം വിധിയെഴുതി. ഡോക്ടര്‍മാരെ അത്ഭുതപ്പെടുത്തി അദ്ദേഹം ജീവിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലോകത്തോട് വിടപറയുന്നതിന് തൊട്ടുമുമ്പ് വരെ സംഭവബഹുലമായ ജീവിതമാണ് അദ്ദേഹം ജീവിച്ചുതീര്‍ത്തത്. നൂറുകണക്കിനാളുകള്‍ക്ക് പ്രചോദനമാകാനും ഹോക്കിങിന് സാധിച്ചു.

Advertisement

അദ്ദേഹത്തിന്റെ ചിന്തകളില്‍ നിന്ന് ഏഴെണ്ണം തിരഞ്ഞെടുത്ത് പരിചയപ്പെടുത്തുകയാണിവിടെ.

Advertisement

1. തമോഗര്‍ത്തങ്ങള്‍ അത്ര കറുപ്പല്ല

തമോഗര്‍ത്തങ്ങള്‍ പൂര്‍ണ്ണമായും അന്ധകാരം നിറഞ്ഞതല്ലെന്നും കുറച്ച് പ്രകാശം അതിന്റെ ചക്രവാളങ്ങള്‍ വഴി രക്ഷപ്പെടുന്നുണ്ടെന്നും ഹോക്കിങ് 1970-ല്‍ വിശദീകരിച്ചു. ഭൗതികശാസ്ത്രത്തിന്റെ അതുവരെയുള്ള വിശ്വാസങ്ങളെ കീഴ്‌മേല്‍ മറിക്കുന്നതായിരുന്നു ഈ കണ്ടെത്തല്‍. മാറ്റര്‍- ആന്റിമാറ്റര്‍ രൂപത്തിലാണ് ഇത് സംഭവിക്കുന്നത്. 1974-ല്‍ ഹോക്കിംഗ് ഈ പഠനം പൂര്‍ത്തിയാക്കി. തമോഗര്‍ത്തങ്ങളില്‍ നിന്ന് പുറത്തേക്ക് വരുന്ന വികരണങ്ങള്‍ ഹോക്കിങ് റേഡിയേഷന്‍ എന്ന് അറിയപ്പെടുന്നു. ഇതുവരെ ഇവയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഹോക്കിങ് റേഡിയേഷന്‍ ഉണ്ടെന്ന് തന്നെയാണ് ശാസ്ത്രലോകത്തിന്റെ വിശ്വാസം.

2. തമോഗര്‍ത്തത്തോട് പരാജയപ്പെട്ട ഹോക്കിങ്

പന്തയങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ ഉത്സുകനായിരുന്നു ഹോക്കിങ്. ഇവയില്‍ അധികവും അദ്ദേഹം പരാജയപ്പെട്ടു. 1974-ല്‍ തിയററ്റിക്കല്‍ ഫിസിസ്റ്റ് കിപ് തോര്‍ണുമായി അദ്ദേഹം വച്ച പന്തയവും ഇത്തരത്തിലൊന്നാണ്. ക്ഷീരപഥത്തില്‍ എക്‌സറേ വികരണങ്ങളുടെ വലിയ സ്രോതസ്സായ സിഗ്നസ് എക്‌സ്-1 തമോഗര്‍ത്തമല്ലെന്നായിരുന്നു ഹോക്കിങിന്റെ പന്തയം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതൊരു തമോഗര്‍ത്തമായിരുന്നു. ഇക്കാര്യം ഹോക്കിങിന് അറിയാത്തതുമായിരുന്നില്ല.

'അത് എനിക്കൊരു ഇന്‍ഷ്വറന്‍സ് പോളിസി പോലെയായിരുന്നു. ഞാന്‍ തമോഗര്‍ത്തങ്ങളെ കുറിച്ച് ആഴത്തില്‍ പഠിച്ചു, തമോഗര്‍ത്തങ്ങള്‍ ഇല്ലെന്ന് വന്നാല്‍ അതെല്ലാം വെറുതേയാകുമായിരുന്നു' എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈമില്‍ ഹോക്കിങ് ഇങ്ങനെ എഴുതി.

സിഗ്നസ് എക്‌സ്-1 തമോഗര്‍ത്തമാണെന്ന് ഇന്ന് വ്യക്തമായിക്കഴിഞ്ഞു. ഇതില്‍ നിന്ന് ഗുരുത്വാകര്‍ഷണ തരംഗങ്ങളും പുറത്തുവരുന്നതായി 2016-ല്‍ കണ്ടെത്തി.

3. ഹിഗ്‌സ് ബോസോണിന് മുന്നിലും ഹോക്കിങിന് അടിതെറ്റി

2012-ല്‍ മിഷിഗണ്‍ സര്‍വ്വകലാശാലയിലെ ഗോര്‍ഡണ്‍ കെയ്‌നുമായി ഹോക്കിങ് പന്തയം വച്ചു. ഹിഗ്‌സ് ബോസോണ്‍ കണിക കണ്ടെത്താന്‍ കഴിയുകയില്ലെന്നായിരുന്നു ഹോക്കിങിന്റെ വാദം.

ദൈവകണം എന്നറിയപ്പെടുന്ന ഹിഗ്‌സ് ബോസോണ്‍ കണിക കണ്ടെത്തിയതിന് പീറ്റര്‍ ഹിഗ്‌സിന് നോബല്‍ സമ്മാനം നല്‍കണമെന്ന് ഹോക്കിങ് വാദിച്ചിരുന്നു. എന്നാല്‍ ഈ കണിക കണ്ടെത്താന്‍ കഴിയുകയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. 1960-ല്‍ ഹിഗ്‌സ് തന്റെ കണ്ടെത്തല്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രമുഖ ജേണലുകള്‍ പലതും അതിന് തയ്യാറായില്ല.

2012-ല്‍ ജനീവയിലെ ലാര്‍ഡ് ഹാഡ്രോണ്‍ കൊളൈഡറില്‍ ഹിഗ്‌സ് ബോസോണ്‍ കണിക കണ്ടെത്തിയപ്പോള്‍ പീറ്റര്‍ ഹിഗ്‌സ് എല്ലാ അര്‍ത്ഥത്തിലും വിജയിച്ചു. ഹോക്കിങ് ഒരുതവണ കൂടി പന്തയത്തില്‍ തോല്‍ക്കുകയും ചെയ്തു.

4. തമോഗര്‍ത്തത്തില്‍ വീണ്ടും തോല്‍വി

1997-ല്‍ ഹോക്കിംഗ് ജോണ്‍ പ്രീസ്‌കില്ലുമായി പന്തയത്തില്‍ ഏര്‍പ്പെട്ടു. തമോഗര്‍ത്തങ്ങളില്‍ വിവരങ്ങള്‍ നശിക്കുമെന്ന് ഹോക്കിങും വിവരങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് പ്രീസ്‌കില്ലും വാദിച്ചു. ജയിക്കുന്നവര്‍ക്ക് എന്‍സൈക്ലോപീഡിയ സമ്മാനം. ഏത് എന്‍സൈക്ലോപീഡിയ വേണമെന്ന് വിജയിക്ക് തീരുമാനിക്കാം.

ഹോക്കിങിന്റെ സിദ്ധാന്ത പ്രകാരം തമോഗര്‍ത്തങ്ങള്‍ക്ക് ഒരു താപനിലയുണ്ട്. അതിനാല്‍ അതില്‍ നിന്ന് താപവികരണം വിസ്സര്‍ജ്ജിക്കപ്പെടുകയും കാലക്രമേണ തമോഗര്‍ത്തം ഇല്ലാതാവുകയും ചെയ്യും. അതോടെ അതിലുള്ള എല്ലാ വിവരങ്ങളും നശിക്കും. ക്വാണ്ടം സിദ്ധാന്തം അനുസരിച്ച് ഇത് ശരിയാവുകയില്ല.

17-ാമത് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ജനറല്‍ റിലേറ്റിവിറ്റി ആന്റ് ഗ്രാവിറ്റേഷനില്‍ പങ്കെടുത്തുകൊണ്ട് തന്റെ നിരീക്ഷണം തെറ്റായിരുന്നുവെന്ന് ഹോക്കിങ് സമ്മതിച്ചു. വിവരങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

5. നിര്‍മ്മിത ബുദ്ധിക്കെതിരെ ഹോക്കിങിന്റെ മുന്നറിയിപ്പ്

മരണാനന്തരം പുറത്തിറങ്ങിയ ബ്രീഫ് ആന്‍സേഴ്‌സ് ടു ബിഗ് ക്വസ്റ്റ്യന്‍സ് എന്ന പുസ്തകത്തിലാണ് ഹോക്കിങ് നിര്‍മ്മിത ബുദ്ധിയെ കുറിച്ചുള്ള തന്റെ ചിന്തകള്‍ പങ്കുവച്ചിരിക്കുന്നത്. മറ്റ് ചിന്തകരെ പോലെ നിര്‍മ്മിത ബുദ്ധിയുടെ ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ച് അദ്ദേഹം ആധികാരികമായി ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു.

ഹ്രസ്വകാലാടിസ്ഥാനത്തില്‍ നിര്‍മ്മിത ബുദ്ധിയുടെ സ്വാധീനം അതിനെ ആര് നിയന്ത്രിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് ഹോക്കിങ് പുസ്തകത്തില്‍ എഴുതി. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആഘാതം അതിനെ നിയന്ത്രിക്കാന്‍ കഴിയുമോ എന്നതിനെ ആശ്രയിച്ചായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

'ദേഷ്യത്തില്‍ നിങ്ങളൊരു ഉറുമ്പിനെ ചവിട്ടുക്കൊന്നുവെന്ന് കരുതി നിങ്ങളൊരു ഉറുമ്പ് വിരോധി ആകണമെന്നില്ല. ഹരിതചട്ടങ്ങള്‍ പാലിച്ച് നിര്‍മ്മിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ ചുമതലക്കാരനാണ് നിങ്ങളെന്ന് കരുതുക, പദ്ധതി വരുമ്പോള്‍ വെള്ളം കയറുന്ന സ്ഥലത്ത് ഉറുമ്പിന്‍കൂട് ഉണ്ടെന്നും വിചാരിക്കുക. ആ ഉറുമ്പുകളുടെ അവസ്ഥലയിലേക്ക് മനുഷ്യരെ കൊണ്ടെത്തിക്കാതിരിക്കുക.' ബ്രീഫ് ആന്‍സേഴ്‌സ് ടു ബിഗ് ക്വസ്റ്റ്യന്‍സില്‍ ഹോക്കിങ് എഴുതുന്നു.

6. ദൈവത്തെ കുറിച്ച് വ്യക്തമാക്കി അവസാന പുസ്തകത്തിലും

ഹോക്കിങ് ഒരു നിരീശ്വരവാദിയായിരുന്നു. ദൈവത്തിന്റെ മനസ്സ് അറിയുക എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ പല തെറ്റിദ്ധാരണകള്‍ക്കും ഇടയാക്കിയത് മറക്കുന്നില്ല. പീന്നീട് ഇതേക്കുറിച്ച് അദ്ദേഹം തന്നെ വിശദീകരണം നല്‍കി. 'ദൈവത്തിന് അറിയാവുന്ന എല്ലാ കാര്യങ്ങളും നമുക്കും അറിയാവുന്ന കാലം വരും, അങ്ങനെയൊരു ദൈവം ഉണ്ടെങ്കില്‍. ഞാനൊരു നിരീശ്വരവാദിയാണ്.'

'ദൈവം ഇല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ പ്രപഞ്ചം ആരും സൃഷ്ടിച്ചതല്ല. നമ്മുടെ ജീവിതം ആരും നിയന്ത്രിക്കുന്നുമില്ല. അതുകൊണ്ട് തന്നെ സ്വര്‍ഗ്ഗമോ പുനര്‍ജന്മമോ ഉണ്ടാവുകയില്ല.' ദൈവമെന്ന സങ്കല്‍പ്പത്തെ തച്ചുടയ്ക്കാന്‍ കഴിയാവുന്നതെല്ലാം ഹോക്കിങ് അവസാന പുസ്തകത്തില്‍ ചെയ്തിട്ടുണ്ട്.

7. ഈ പ്രപഞ്ചത്തില്‍ നാം തനിച്ചല്ല

ഭൂമിക്ക് പുറമെ മറ്റ് ഗ്രഹങ്ങളിലും ജീവന്റെ സാന്നിധ്യമുണ്ടാകാമെന്ന് ഹോക്കിങ് വിശ്വസിച്ചു. അവരെ നമ്മള്‍ കണ്ടെത്തുകയോ അവര്‍ നമ്മളെ കണ്ടെത്തുകയോ ചെയ്യുമെന്ന് അദ്ദേഹം പറയുമായിരുന്നു.

'ഈ പ്രപഞ്ചത്തില്‍ നാം ഒറ്റയ്ക്കാണെന്ന് കരുതുന്നത് അചിന്ത്യവും ക്രൂരവുമാണ്. എത്രമാത്രം നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കുറിച്ച് നമുക്ക് അറിയാം. അവിടങ്ങളില്‍ എവിടെയെങ്കിലും ജീവന്‍ ഉണ്ടാകാം.'

Best Mobiles in India

English Summary

7 of Stephen Hawking's Most Provocative Moments