പ്രതിരോധ രംഗത്ത് ഇന്ത്യ കുതിക്കുകയാണ്. പുത്തന്‍ ഉപകരണങ്ങള്‍ വാങ്ങിയും അതിനൂതന ഉപകരണങ്ങള്‍ തദ്ദേശിയമായി നിര്‍മിച്ചും വികസിത രാജ്യങ്ങളോടൊപ്പമെത്താന്‍ ഇന്ത്യ ശ്രമിക്കുകയാണ്. ഭൂമിയില്‍ മാത്രമല്ല ബഹിരാകാശത്തും മുദ്ര പതിപ്പിക്കാന്‍ ഇന്ത്യയ്ക്കായി.
ഈ വരുന്ന ഏപ്രില്‍ ഒന്നിന് ഇലക്ട്രോണിക് ഇന്റലിജന്‍സ് സാറ്റലൈറ്റായ എമിസാറ്റിനെ വിക്ഷേപിക്കാന്‍ തയ്യാറായിക്കഴിഞ്ഞു ഭാരതം. ഡി.ആര്‍.ഡി.ഒയ്ക്കു വേണ്ടിയാണ് വിക്ഷേപിക്കുന്നത്. എമിസാറ്റിനൊപ്പം 28 തേര്‍ഡ് പാര്‍ട്ടി സാറ്റലൈറ്റുകളും വിക്ഷേപിക്കും. ശത്രുക്കളുടെ റഡാറും കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളും വേഗത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്നതാണ് ഡി.ആര്‍.ഡി.ഒയുടെ പുതിയ സാറ്റലൈറ്റ്.
ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ) പറയുന്നതനുസരിച്ച് പോളാര്‍ സാറ്റലൈറ്റ് ലോഞ്ചിംഗ് വാഹനമായിരിക്കും (പി.എസ്.എല്‍.വി) 436 കിലോഗ്രാം ഭാരമുള്ള എമിസാറ്റിനെ 749 കിലോമീറ്റര്‍ സഞ്ചരിച്ച് ഭ്രമണപഥത്തിലെത്തിക്കുക. ബഹിരാകാശത്തെ ചിത്രങ്ങള്‍ പകര്‍ത്താനും കമ്മ്യൂണിക്കേഷനും വേണ്ടിയും ഈ സാറ്റലൈറ്റുകളെ ഉപയോഗിക്കാമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശത്രുക്കള്‍ പതിയിരിക്കുന്ന പ്രദേശങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ കഴിവുള്ളതാണ് ഈ പുത്തന്‍ സാറ്റലൈറ്റ്. മാത്രമല്ല പ്രദേശത്ത് എത്രമാത്രം കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നും കൃത്യമായി നിരീക്ഷിക്കും. ഇന്ത്യക്ക് ഭീഷണിയുയര്‍ത്തുന്ന രാജ്യങ്ങളെ സദാസമയവും നിരീക്ഷിക്കാന്‍ സഹായകമാണ് എപിസാറ്റെന്ന ഇന്ത്യയുടെ അഭിമാനം.
നിലവില്‍ പല രാജ്യങ്ങളും ഡ്രോണുകള്‍ ഉപയോഗിച്ചും ബെലൂണുകള്‍ പറത്തിയും ഏറോസ്റ്റാറ്റ്‌സ് ഉപയോഗിച്ചുമാണ് നിരീക്ഷണം നടത്തിവരുന്നത്. എന്നാല്‍ ഇവയ്ക്കുള്ള പരിമിതികള്‍ വളരെ വലുതാണ്. ഡ്രോണുകള്‍ക്കാണെങ്കില്‍ പറക്കാനുള്ള സമയത്തിന്റെ പരിമിതിയുണ്ട്. ബെലൂണിലാണെങ്കില്‍ ഹീലിയം ഗ്യാസ് തീരുന്നതുവരെ മാത്രമേ പറക്കാന്‍ കഴിയൂ. ഇതിനാണ് ഏപ്രില്‍ ഒന്നുമുതല്‍ മാറ്റംവരാന്‍ പോകുന്നത്.
ജനുവരി 24ന് മൈക്രോസാറ്റ്-ആര്‍ എന്ന സാറ്റലൈറ്റ് ഡി.ആര്‍.ഡി.ഒ വിക്ഷേപിച്ചിരുന്നു. രാത്രികാലങ്ങളിലുള്ള ചിത്രങ്ങള്‍ പകര്‍ത്താനായിരുന്നു ഇത്. ബഹിരാകാശത്തില്‍ നിലവില്‍ 47 സാറ്റലൈറ്റുകള്‍ ഇന്ത്യക്കായുണ്ട്. ഇവയില്‍ ആറുമുതല്‍ എട്ടുവരെ സാറ്റലൈറ്റുകള്‍ മിലിറ്ററി കാര്യങ്ങള്‍ക്കായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഐ.എസ്.ആര്‍.ഒയെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ പറയുന്നു.