അതിവേഗ ഗതാഗത സംവിധാനമായ ഹൈപ്പര്‍ലൂപ്പിന്റെ പരീക്ഷണയോട്ടം അമേരിക്കയിലെ നെവേദയില്‍ തുടങ്ങി. വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്ണാണ് ഹൈപ്പര്‍ലൂപ്പിന്റെ പരീക്ഷണയോട്ടം നടത്തുന്നത്. ഇന്ത്യയില്‍ ഹൈപ്പര്‍ലൂപ്പ് സ്ഥാപിക്കുന്നതിനുള്ള കരാറും സ്വന്തമാക്കിയിരിക്കുന്നത് ഈ കമ്പനിയാണ്.
വാക്വംട്യൂബുകളിലൂടെ അതിവേഗതയില്‍ സഞ്ചരിക്കുന്ന ചക്രങ്ങളില്ലാത്ത വാഹനങ്ങളാണ് (പോഡുകള്‍) ഹൈപ്പര്‍ലൂപ്പ് സംവിധാനത്തിന്റെ പ്രധാന ഘടകം. ഇതിന് മണിക്കൂറില്‍ 600 മൈല്‍ വേഗതയില്‍ വരെ സഞ്ചരിക്കാന്‍ കഴിയും. അമേരിക്കയ്ക്ക് പുറമെ കാനഡയിലും വിവിധ കമ്പനികള്‍ ഹൈപ്പര്‍ലൂപ്പ് സംവിധാനം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള തിരക്കിട്ട ശ്രമങ്ങളിലാണ്.
ഇലക്ട്രിക് കാറുകള്‍, സ്വകാര്യ റോക്കറ്റുകള്‍ എന്നിവയിലൂടെ പേരെടുത്ത ഇലോണ്‍ മസ്‌കിന്റെ ആശയമാണ് ഹൈപ്പര്‍ലൂപ്പ് സംവിധാനവും. കാന്തിക പ്ലാവനശക്തിയിലാണ് (Levitation) ഇത് പ്രവര്‍ത്തിക്കുന്നത്. വായുരഹതി ട്യൂബുകളിലൂടെ യാത്ര ചെയ്യുന്നതിനാല്‍ ഇതിന് വളരെ കുറച്ച് ഊര്‍ജ്ജം മാത്രമേ ആവശ്യമുള്ളൂ. വാഹനം ട്യൂബിന് അകത്തുകൂടി ഓടുന്നതിനാല്‍ കാലാവസ്ഥാ മാറ്റങ്ങള്‍ വാഹനത്തെ ബാധിക്കുകയില്ലെന്ന നേട്ടവുമുണ്ട്.
വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പിന് പുറമെ ലോസ് ആസഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസും ടൊറന്റോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌പോഡുമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് പ്രമുഖ കമ്പനികള്‍.
ലാസ് വേഗാസിലെ 1640 അടി നീളവും 11 അടി ഉയരവുമുള്ള സ്ട്രിപ്പിലാണ് വിര്‍ജിന്റെ പരീക്ഷണം. പരീക്ഷണത്തില്‍ വാഹനത്തിന് മണിക്കൂറില്‍ 240 മൈല്‍ വേഗത കൈവരിക്കാനായി. ഇത് ഘട്ടംഘട്ടമായി 510 മൈലായും 670 മൈലായും ഉയര്‍ത്താനാണ് കമ്പനിയുടെ ശ്രമം. മൂന്ന് മിനിറ്റ് കൊണ്ട് ഈ വേഗത കൈവരിക്കാന്‍ കഴിയും. മണിക്കൂറില്‍ 600 മൈല്‍ വേഗതയില്‍ കുതിക്കുമ്പോള്‍ പോലും ഒരുതരത്തിലുളള കുലുക്കവും വാഹനത്തിനകത്ത് അനുഭവപ്പെടുകയില്ലെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു.
കോടിക്കണക്കിന് ഡോളറാണ് മൂന്ന് കമ്പനികളും ഹൈപ്പര്‍ലൂപ്പ് സംവിധാനത്തിന് വേണ്ടി നിക്ഷേപിച്ചിരിക്കുന്നത്. ട്രാന്‍സ്‌പോഡ് ആല്‍ബെര്‍ട്ടയില്‍ കാല്‍ഗരിക്കും എഡ്മന്റനും ഇടയില്‍ 180 മൈല്‍ ദൂരത്തില്‍ ഹൈപ്പര്‍ലൂപ്പ് സംവിധാനം ആരംഭിക്കും. ഇതിന് പുറമെ ഫ്രാന്‍സിലും കമ്പനി ചെറിയ ട്രാക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസ് അബുദാബി, യുഎഇ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ ഹൈപ്പര്‍ലൂപ്പ് തുടങ്ങും.
വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പാണ് ഇന്ത്യയില്‍ ഹൈപ്പര്‍ലൂപ്പ് സംവിധാനം ആരംഭിക്കുന്നത്. മഹാരാഷ്ട്രയിലെ പൂണെയ്ക്കും മുംബൈയ്ക്കും ഇടയില്‍ ഏഴ് മൈല്‍ ദൂരത്തിലാകും ഇത് സ്ഥാപിക്കുക. സംവിധാനം നിലവില്‍ വരുന്നതോടെ ഇരു നഗരങ്ങള്‍ക്കുമിടയിലെ യാത്രാ സമയം അരമണിക്കൂറായി കുറയ്ക്കാന്‍ സാധിക്കും.
ഇന്ധനച്ചെലവ് കുറവായതിനാല്‍ പ്രവര്‍ത്തനം ആരംഭിച്ച് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ലാഭത്തിലേക്ക് വരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനികള്‍. ടിക്കറ്റ് വരുമാനത്തിന് പുറമെ ചരക്കുനീക്കത്തിലൂടെയും പരസ്യങ്ങളുടെ പ്രദര്‍ശനം, മറ്റ് സേവനങ്ങള്‍ എന്നിവയിലൂടെയും വരുമാനം ഉണ്ടാക്കാനും കമ്പനികള്‍ പദ്ധതിയിടുന്നുണ്ട്.
പരീക്ഷണഘട്ടങ്ങള്‍ വിജയകരമായി മുന്നേറി സുരക്ഷിതമായ യാത്രാ സംവിധാനമായി മാറാന്‍ ഹൈപ്പര്‍ലൂപ്പ് സംവിധാനത്തിന് കഴിയുമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ പറയുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവ യാഥാര്‍ത്ഥ്യമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യാത്രാസമയത്തില്‍ വലിയ കുറവ് വരുത്താന്‍ കഴിയുമെന്നത് തന്നെയാണ് ഇവയുടെ ഏറ്റവും വലിയ ആകര്‍ഷണം. സമയം ഏറ്റവും വിലപിടിച്ച വസ്തുവായിക്കൊണ്ടിരിക്കുന്ന കാലത്ത് ഹൈപ്പര്‍ലൂപ്പുകളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്ന ഘടകവും മറ്റൊന്നല്ല.
സമാനമായ ആശയം നേരത്തെയും ലോകത്തിന്റെ പല ഭാഗങ്ങളില്‍ പല രൂപങ്ങളില്‍ അവതരിച്ചിട്ടുണ്ട്. ലൈബ്രറികള്‍ പുസ്തകങ്ങള്‍ ട്യൂബുകള്‍ വഴി അയച്ചതാണ് ഇതിന്റെ ആദ്യരൂപം. സന്ദേശങ്ങള്‍ കൈമാറുന്നതിന് ഫ്രാന്‍സിലും ഇത്തരം മാര്‍ഗ്ഗം ഉപയോഗിച്ചിരുന്നു. മാന്‍ഹാട്ടനും ബ്രൂക്ക്‌ലിനും ഇടയില്‍ തപാല്‍ കൈമാറുന്നതിനും ഭൂഗര്‍ഭാന്തര ട്യൂബുകള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. മൂന്നുവര്‍ഷം പ്രവര്‍ത്തിച്ച ന്യൂയോര്‍ക്ക് സബ്‌വേയാണ് മറ്റൊരു ഉദാഹരണം. ന്യൂമാറ്റിക് പവറില്‍ പ്രവര്‍ത്തിച്ചിരുന്ന പാസഞ്ചര്‍ ക്യാപ്‌സ്യൂള്‍ യാത്രക്കാരുമായി വാറന്‍ സ്ട്രീറ്റില്‍ നിന്ന് മുറേ സ്ട്രീറ്റ് വരെ മൂന്നുവര്‍ഷം ഓടി.