റോക്കറ്റ് വിക്ഷേപണകേന്ദ്രം പുന:ര്‍നിര്‍മ്മിക്കാനുള്ള വടക്കന്‍ കൊറിയയുടെ നീക്കം നിരാശാജനകമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2018 ഓഗസ്റ്റ് മുതല്‍ അടഞ്ഞുകിടക്കുന്ന സോഹ ഉപഗ്രഹവിക്ഷേപണ കേന്ദ്രം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം വടക്കന്‍ കൊറിയ ആരംഭിച്ചതായുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാത്തിരുന്ന് കാണാമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ഉപഗ്രഹചിത്രങ്ങളില്‍ നിന്നാണ് വടക്കന്‍ കൊറിയയുടെ നീക്കം പുറംലോകമറിഞ്ഞത്. അമേരിക്കയുമായി വിയറ്റ്‌നാമില്‍ നടന്ന രണ്ടാംവട്ട ചര്‍ച്ചകള്‍ തീരുമാനത്തിലെത്താതെ പിരിഞ്ഞതിന് തൊട്ടുപിന്നാലെയാണ് വടക്കന്‍ കൊറിയ പ്രകോപനപരമായ തീരുമാനവുമായി മുന്നോട്ട് പോകുന്നത്.
2012-ലും 2016-ലും വടക്കന്‍ കൊറിയ സോഹയില്‍ നിന്ന് വിജയകരമായി ഉപഗ്രങ്ങള്‍ വിക്ഷേപിച്ചിരുന്നു. എന്നാല്‍ ഇതിനായി ഉപയോഗിച്ച സാങ്കേതികവിദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളിലേതിന് സമാനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബഹിരാകാശ പര്യവേഷണങ്ങള്‍ നടത്തുന്നതില്‍ നിന്ന് വടക്കന്‍ കൊറിയ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതി വിലക്കി.
സോഹയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റൊരു ഉപഗ്രഹവിക്ഷേപണത്തിന്റെയോ ആണവപരീക്ഷണത്തിന്റെയോ ഒരുക്കമായി കണക്കാക്കാന്‍ കഴിയുകയില്ലെന്ന അഭിപ്രായവും ഇതിനിടെ ഉയര്‍ന്നുവന്നിട്ടുണ്ട്. ആ രീതിയിലുള്ള ഒരു പ്രവര്‍ത്തനവും ഉപഗ്രഹചിത്രങ്ങളിലില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല സോഹയില്‍ വടക്കന്‍ കൊറിയ ഇതുവരെ ആണവ പരീക്ഷണം നടത്തിയിട്ടുമില്ല.
വടക്കന്‍ കൊറിയയുടെ വിജകരമായ ആദ്യ ആണവപരീക്ഷണം നടന്നത് 2006-ല്‍ ആണ്. അമേരിക്കയുടെ കിഴക്കന്‍ തീരം വരെ എത്താന്‍ ശേഷിയുള്ള ആണവായുധം പക്കലുണ്ടെന്ന് വടക്കന്‍ കൊറിയ 2017-ല്‍ അവകാശപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായി ഐക്യരാഷ്ട്ര സഭ രക്ഷാസമിതി വടക്കന്‍ കൊറിയ്ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തി.
കൊറിയന്‍ ഉപദ്വീപ് ആണവമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വടക്കന്‍ കൊറിയയുടെ പ്രസിഡന്റ് കിം ജോങ് ഉന്നും സിംഗപ്പൂരില്‍ കൂടിക്കാഴ്ച നടത്തി. ചരിത്രപ്രധാനമെന്ന് വിശേഷിപ്പിച്ച ചര്‍ച്ചയുടെ രണ്ടാംഘട്ടമാണ് വിയറ്റ്‌നാമിലെ ഹാനോയിയില്‍ നടന്നത്. ചര്‍ച്ചകള്‍ തുടരുമെന്ന പ്രഖ്യാപനത്തോടെ ഇരുനേതാക്കളും പിരിയുകയായിരുന്നു.
ആണവപരീക്ഷണങ്ങളുമായി വടക്കന്‍ കൊറിയ മുന്നോട്ട് പോവുകയാണെങ്കില്‍ ഉപരോധം കൂടുതല്‍ ശക്തമാക്കുന്ന കാര്യം ആലോചിക്കുമെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബാള്‍ട്ടണ്‍ വ്യക്തമാക്കി.