ഐക്യരാഷ്ട്ര സഭയുടെ ഉപരോധങ്ങള്‍ വകവയ്ക്കാതെ വടക്കന്‍ കൊറിയ ആണവായുധ പദ്ധതികളും ആയുധ നിര്‍മ്മാണവും തുടരുന്നതായി യുഎന്‍. പതിനഞ്ചംഗ സുരക്ഷാ സമിതിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വടക്കന്‍ കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നുമായുള്ള രണ്ടാംഘട്ട ചര്‍ച്ച നടക്കാനിരിക്കുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ട്രംപും കിമ്മും തമ്മില്‍ സിംഗപ്പൂരില്‍ നടന്ന ആദ്യഘട്ട ചര്‍ച്ചയില്‍ ആണവ നിരായുധീകരണത്തിന് മുന്‍കൈ എടുക്കുമെന്ന് വടക്കന്‍ കൊറിയന്‍ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. ഈ ദിശയില്‍ കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതായി ട്രംപും പറഞ്ഞു.
എന്നാല്‍ എയര്‍പോര്‍ട്ടുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ആണവായുധ പദ്ധതിയുമായി വടക്കന്‍ കൊറിയ മുന്നോട്ട് പോകുന്നതായാണ് യുഎന്‍ റിപ്പോര്‍ട്ട്. ആണവായുധങ്ങളുടെ ശേഖരിക്കാനും പരീക്ഷിക്കാനും ഇത്തരം സൗകര്യങ്ങള്‍ പ്രയോജപ്പെടുത്തുന്നതായും യുഎന്‍ കണ്ടെത്തിയിട്ടുണ്ട്.
വടക്കന്‍ കൊറിയയുടെ ആണവായുധ പദ്ധതികള്‍ക്ക് പണം ലഭിക്കുന്നത് തടയുന്നതിനായി 2006 മുതല്‍ യുഎന്‍ സുരക്ഷാ സമതി ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് കല്‍ക്കരി, ഇരുമ്പ്, ലെഡ്, തുണിത്തരങ്ങള്‍, മത്സ്യസമ്പത്ത് എന്നിവയുടെ കയറ്റുമതിക്കും ക്രൂഡ് ഓയില്‍, പെട്രോളിയം ഉത്പന്നങ്ങള്‍ മുതലായവയുടെ ഇറക്കുമതിക്കും നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ ഇതൊന്നും ഫലപ്രമല്ലെന്ന് യുഎന്‍ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
നിയന്ത്രണങ്ങള്‍ മറികടന്ന് വടക്കന്‍ കൊറിയ യഥേഷ്ടം കയറ്റുമതിയും ഇറക്കുമതിയും നടത്തുന്നുണ്ട്. അമേരിക്ക ശക്തമായ നിലപാട് സ്വീകരിക്കാത്തതിന്റെ ഫലമാണിതെന്ന് മേഖലയിലെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ട്രംപിന്റെയും കിമ്മിന്റെയും ആദ്യ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ വടക്കന്‍ കൊറിയക്ക് എതിരെയുള്ള ഉപരോധത്തില്‍ അയവുവരുത്തണമെന്ന് യുഎന്‍ രക്ഷാസമിതിയില്‍ റഷ്യയും ചൈനയും നിര്‍ദ്ദേശം മുന്നോട്ടുവച്ചു. അന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള മറ്റ് അംഗങ്ങള്‍ ഇതിനെ ശക്തിമായി എതിര്‍ത്തു.
യുഎന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് വടക്കന്‍ കൊറിയ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.