പരീക്ഷണങ്ങൾ പലവിധത്തിൽ ആളുകൾ നടത്താറുണ്ട്. പുതുതായി കണ്ടെത്തിയ മരുന്നുകളും മറ്റുമൊക്കെ എലികളിലും മറ്റു ജീവികളിലുമൊക്കെയാണ് ആദ്യം പരീക്ഷിക്കുക. വിജയകരമാണെങ്കിൽ മാത്രം മനുഷ്യരിൽ പരീക്ഷിക്കുകയാണ് പതിവ്. എന്നാൽ ഇവിടെ ഒരു സ്റ്റാർട് അപ്പ് സ്ഥാപനത്തിന്റെ സിഇഒ ചെയ്തത് അതിലും കടുത്തതായിരുന്നു.
ശരീരം വെള്ളത്തിൽ പൊങ്ങിക്കിടക്കാനുള്ള മരുന്ന് സ്വയം പരീക്ഷിച്ചു; അവസാനം പൊങ്ങിയത് ശവശരീരവും!
വെള്ളത്തിൽ പൊങ്ങിക്കിടക്കുക എന്ന ആശയമാണ് ഇദ്ദേഹത്തിന്റെ തലയിൽ ഉദിച്ചിരുന്നത്. ഇതിനായി ചില മരുന്നുകൾ ഇദ്ദേഹം തന്നെ ഗവേഷണങ്ങളും പഠനവും നടത്തി സ്വയം നിർമ്മിച്ചെടുത്തു. എന്നാൽ അവ മറ്റു ജീവികളിലോ മറ്റോ പരീക്ഷിക്കുന്നതിന് പകരം സ്വന്തം ശരീരത്തിൽ തന്നെ പരീക്ഷിക്കുകയായിരുന്നു. ഫലമോ, തന്റെ ജീവൻ തന്നെ ഈ യുവ സിഇഒക്ക് നഷ്ടപ്പെടുകയായിരുന്നു.
മുകളിൽ പറഞ്ഞ പോലെ മരുന്ന് സ്വയം ഉണ്ടാക്കിയെടുത്ത് സ്വന്തം ശരീരത്തിൽ തന്നെ പരീക്ഷണത്തിനായി ഉപയോഗിച്ച ഈ യുവാവിനെ സ്വന്തം വീട്ടിലെ കുളത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. മരുന്ന് പരീക്ഷിച്ച് സ്വയം മരണത്തിനുള്ള കാരണം ഉണ്ടാക്കുകയായിരുന്നു ഇദ്ദേഹം എന്ന നിഗമനത്തൽ തന്നെയാണ് പോലീസും എത്തിച്ചേർന്നിരിക്കുന്നത്. മറ്റു കൊലപാതകമോ, സംശയാസ്പദമായ സംഭവങ്ങളോ ഒന്നും തന്നെ പൊലീസിന് തോന്നിയിട്ടില്ല. പരീക്ഷണത്തിനോട് അനുബന്ധിച്ച് തയ്യാറാക്കിയ കുളത്തിൽ തന്നെയായിരുന്നു മരണവും.
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതുമായി ബന്ധപ്പെട്ട ഫ്ലോട്ടേഷൻ തെറാപ്പിയിലായിരുന്നു ഈ യുവാവിന്റെ ശ്രദ്ധ മുഴുവൻ. ഈ വിഷയവുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തുന്ന അസെൻസെൻഡ് ബയോമെഡിക്കൽ എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയുടെ സിഇഒയും ബയോഹാക്കറും കൂടിയായ ആരാൺ ട്രെവിക്ക് കുറച്ചുകാലമായി ഈ വിഷയത്തിൽ ഗവേഷണം നടത്തുകയായിരുന്നു. അങ്ങനെയിരിക്കെയാണ് വാഷിംഗ്ടൺ ഡിസിയിലുള്ള തന്റെ വീട്ടിലെ കുളത്തിൽ വെച്ച് പരീക്ഷണങ്ങൾക്കൊടുവിൽ ദാരുണമായി മരണപ്പെട്ടത്. വെറും 28 വയസ്സ് മാത്രമായിരുന്നു മരണപ്പെടുമ്പോൾ ഈ ചെറുപ്പക്കാരന്റെ പ്രായം.
മനുഷ്യന് ശാസ്ത്രത്തോടും പുതിയ കണ്ടുപിടിത്തങ്ങളോടും എന്നും അടങ്ങാത്ത അഭിനിവേശമാണ് എന്നതിനാൽ ഒട്ടനവധി ഉപകാരപ്രദമായ കണ്ടുപിടിത്തങ്ങൾ കാലാകാലങ്ങളിലായി നമുക്ക് ലഭിക്കുന്നുണ്ട്. എന്നാൽ ഇത്തരം പരീക്ഷണങ്ങൾ അതിരുകടക്കുമ്പോഴും മനുഷ്യൻ അമാനുഷിക ശക്തികൾ സ്വായത്തമാക്കാനെന്ന പോലെ ഓടി നടക്കുമ്പോഴുമാണ് ഇത്തരം പ്രശ്ങ്ങളുണ്ടാവുന്നത്. അത്തരക്കാർക്ക് ഒരു ഓർമ്മപ്പെടുത്തൽ കൂടെയാവട്ടെ ഈ സംഭവം.